Last Updated:
അജിത് കുമാർ രൂക്ഷമായി നോക്കുന്നതും പിന്നാലെ അദ്ദേഹത്തിന്റെ അംഗരക്ഷകൻ ഇടപെട്ട് ആരാധകനോട് മാറിനിൽക്കാൻ ആവശ്യപ്പെടുന്നതുമാണ് വീഡിയോയിലുള്ളത്
സിൽവർസ്റ്റോൺ സർക്യൂട്ടിൽ സെൽഫിയെടുക്കാനായി സമീപിച്ച ആരാധകനോട് നടൻ അജിത് കുമാർ രൂക്ഷമായി പ്രതികരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ആരാധകനെ അജിത് കുമാർ രൂക്ഷമായി നോക്കുന്നതും പിന്നാലെ അദ്ദേഹത്തിന്റെ അംഗരക്ഷകൻ ഇടപെട്ട് ആരാധകനോട് മാറിനിൽക്കാൻ ആവശ്യപ്പെടുന്നതുമാണ് വീഡിയോയിലുള്ളത്.
അജിത് കുമാർ പങ്കെടുത്ത ലെ മാൻസ് റേസിനിടെയാണ് സംഭവം. സെപ്റ്റംബർ 12ന് ഇംഗ്ലണ്ടിലെ സിൽവർസ്റ്റോണിൽ നടന്ന പരിപാടിക്കിടെയാണ് ദൃശ്യങ്ങൾ പകർത്തിയത്. തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് പരിപാടിയിൽ പങ്കെടുക്കുകയും റേസ് ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തിരുന്നു.
വീഡിയോയിൽ, സെൽഫിയെടുക്കുന്നതിനായി ഒരു ആരാധകൻ അജിത്തിന് സമീപത്തേക്ക് എത്തുന്നത് കാണാം. ആരാധകനെ അജിത് രൂക്ഷമായി നോക്കുന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ അംഗരക്ഷകൻ ഇടപെടുകയും ആരാധകനോട് മാറിനിൽക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.
അംഗരക്ഷകൻ ആരാധകനോട് സംസാരിച്ച ശേഷവും അജിത് ഇയാളെ നോക്കിക്കൊണ്ടിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ അജിത്തിന്റെ പ്രതികരണത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ സജീവമായിരിക്കുകയാണ്. ആരാധകരും സമൂഹമാധ്യമ ഉപയോക്താക്കളും സംഭവത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് പങ്കുവയ്ക്കുന്നത്.
ആരാധകനോട് അജിത് കുമാർ പെരുമാറിയ രീതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ നിരവധി പേർ വിമർശനവുമായി രംഗത്തെത്തി. ആരാധകരാണ് താരങ്ങളുടെ പ്രശസ്തിയുടെയും വിജയത്തിന്റെയും പ്രധാന കാരണമെന്നും ചൂണ്ടിക്കാട്ടിയാണ് ചിലരുടെ പ്രതികരണം.
“ആരാധകരില്ലെങ്കിൽ അജിത് കുമാർ ഒന്നുമല്ല, ഒരു ‘ബിഗ് സീറോ’ മാത്രമാണ്,” എന്നാണ് ഒരാൾ സമൂഹമാധ്യമത്തിൽ കുറിച്ചത്.
സിനിമാതാരങ്ങളുടെ നിലനിൽപ്പ് പ്രേക്ഷകരെ ആശ്രയിച്ചാണെന്നും മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
“ആളുകൾ സിനിമയ്ക്ക് ടിക്കറ്റെടുത്ത് സിനിമ കാണുകയും താരങ്ങളെ പിന്തുടരുകയും ചെയ്യുന്നതിലൂടെയാണ് അവർ സൂപ്പർസ്റ്റാറുകളായി മാറുന്നത്. പ്രേക്ഷകരുള്ളതുകൊണ്ടാണ് അവരുടെ പ്രശസ്തിയും സമ്പത്തും ആഡംബര ജീവിതവുമെല്ലാം സാധ്യമാകുന്നത്. എന്നിട്ടും എന്തിനാണ് ചിലർ ഒരു നടനെ ദൈവത്തെപ്പോലെ കാണുകയും അവർക്കുവേണ്ടി ജീവൻ പോലും പണയപ്പെടുത്തുകയോ നഷ്ടപ്പെടുത്തുകയോ ചെയ്യുന്നത്? യഥാർഥത്തിൽ നിങ്ങളാണ് ഉപഭോക്താവ്,” എന്നായിരുന്നു പ്രതികരണം.
“അദ്ദേഹം റേസിംഗ് മത്സരങ്ങൾക്കായി മറ്റ് നഗരങ്ങളിലേക്ക് പോകുമ്പോൾ അദ്ദേഹത്തെ കാണാനോ ആർപ്പുവിളിക്കാനോ ഫോട്ടോയെടുക്കാനോ ആരും എത്താത്ത ഒരു ദിവസത്തിനായി ഞാൻ കാത്തിരിക്കുകയാണ്. അങ്ങനെയൊരു ദിവസം ഉണ്ടാകുകയും തമിഴ് ജനതയ്ക്ക് ആത്മാഭിമാനം വീണ്ടെടുക്കാനാകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു,” മറ്റൊരാൾ കുറിച്ചു.
