Last Updated:
ആളുകൾ ആരും തിരിച്ചറിയാതിരിക്കാൻ മാസ്കും തൊപ്പിയും കൂളിങ് ഗ്ലാസും ധരിച്ചാണ് പോയതെന്നും, ഒരുകാരണവശാലും തന്നെ ആരും തിരിച്ചറിയില്ലെന്ന ഉറപ്പാണ് സുഹൃത്തുക്കൾക്കൊപ്പം പോകാൻ പ്രേരിപ്പിച്ചതെന്നും നന്ദു വ്യക്തമാക്കി
കോവിഡ് കാലത്ത് മാസ്കും തൊപ്പിയും ധരിച്ച് ബിവറേജസ് ഔട്ട്ലെറ്റിൽ പോയ രസകരമായ അനുഭവം വെളിപ്പെടുത്തി നടൻ നന്ദു. താൻ സാധാരണയായി ബിവറേജസിൽ പോകാറില്ലെന്നും, എന്നാൽ ബിവറേജസിനുള്ളിലെ കാഴ്ചകൾ എങ്ങനെയുണ്ടെന്ന് കാണാനുള്ള കൗതുകം കൊണ്ടാണ് സുഹൃത്തുക്കൾക്കൊപ്പം അവിടെ പോയതെന്നും താരം പറയുന്നു. കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് നന്ദു ഈ അനുഭവം പങ്കുവെച്ചത്.
ആളുകൾ ആരും തിരിച്ചറിയാതിരിക്കാൻ മാസ്കും തൊപ്പിയും കൂളിങ് ഗ്ലാസും ധരിച്ചാണ് പോയതെന്നും, ഒരുകാരണവശാലും തന്നെ ആരും തിരിച്ചറിയില്ലെന്ന ഉറപ്പാണ് സുഹൃത്തുക്കൾക്കൊപ്പം പോകാൻ പ്രേരിപ്പിച്ചതെന്നും നന്ദു വ്യക്തമാക്കി. എന്നാൽ സാധനം വാങ്ങി ബില്ല് ചെയ്യുന്നതിനിടയിൽ ജീവനക്കാരനോട് സംസാരിച്ചപ്പോൾ തന്നെ ശബ്ദം വെച്ച് അദ്ദേഹം തിരിച്ചറിയുകയായിരുന്നു.
”സാധനം വാങ്ങി ബില്ല് ചെയ്യാൻ സമയത്ത്, അവിടെയിരുന്നയാൾ ‘ഇതുവേണോ അതോ അതുവേണോ’ എന്ന് ചോദിച്ചു. അതുവേണ്ട ഇതായാലും മതി എന്ന് ഞാൻ മറുപടി പറഞ്ഞു. ഇത്രയും സംസാരിച്ചപ്പോഴേക്കും ബില്ല് അടിക്കുന്നയാൾ തലഉയർത്തി നിങ്ങൾ സിനിമാ നടൻ നന്ദുവല്ലേ എന്ന് ചോദിച്ചു. ഉടൻ അടുത്ത് നിന്നയാൾ മാസ്ക് ഒന്ന് അഴിക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ മാസ്കും തൊപ്പിയും എല്ലാം അഴിച്ച് കൊടുക്കേണ്ടി വന്നു. ഭാഗ്യത്തിന് ആരും വീഡിയോ എടുത്തില്ല,” നന്ദു പറഞ്ഞു.
ശബ്ദം കൊണ്ട് പലയിടങ്ങളിലും ആളുകൾ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും നന്ദു കൂട്ടിച്ചേർത്തു. ഇപ്പോഴും തിരക്കുള്ളയിടങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും പോകുമ്പോൾ ആരും തിരിച്ചറിയാതിരിക്കാൻ തൊപ്പിയും കൂളിങ് ഗ്ലാസും മാസ്കും ധരിച്ച് മാറിനടക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
