Last Updated:
ഒരു റിക്രൂട്ട്‌മെന്റ് കൺസൾട്ടന്റ് ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച പോസ്റ്റാണ് ചർച്ചയായിരിക്കുന്നത്
90 ലക്ഷം രൂപ വാർഷിക ശമ്പളമുള്ള ഒരു വലിയ ജോലി ഓഫർ ഉദ്യോഗാർത്ഥി നിരസിച്ചതിന്റെ കാരണം പങ്കുവെച്ചിരിക്കുകയാണ് ഒരു റിക്രൂട്ട്‌മെന്റ് കൺസൾട്ടന്റ്. ഈ തീരുമാനത്തിന് പണവുമായി യാതൊരു ബന്ധവുമില്ലെന്നും, ജോലിയിൽ പ്രവേശിച്ചാൽ തനിക്ക് ആരുടെ കീഴിലാണോ ജോലി ചെയ്യേണ്ടി വരിക ആ വ്യക്തിയെക്കുറിച്ചുള്ള ആശങ്കയാണ് ഇതിന് പിന്നിലെന്നുമാണ് ഉദ്യോഗാർത്ഥി വ്യക്തമാക്കിയത്. എച്ച്ആർ കൺസൾട്ടന്റായ മനോജ് കുമാർ ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച ഈ അനുഭവം, ആളുകൾ ഒരു ജോലി തിരഞ്ഞെടുക്കുമ്പോൾ യഥാർത്ഥത്തിൽ എന്താണ് പ്രാധാന്യം നൽകുന്നത് എന്നതിനെക്കുറിച്ചുള്ള വലിയൊരു ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. ഒരാളെ ജോലിക്ക് പ്രവേശിപ്പിക്കാൻ ശമ്പളം മാത്രം എപ്പോഴും മാനദണ്ഡമാകില്ലെന്ന് നിരവധി ഉപയോക്താക്കൾ ഇതിനോട് പ്രതികരിച്ചു.
ഒരു പ്രമുഖ നേതൃസ്ഥാനത്തേക്ക് അനുയോജ്യനായ വ്യക്തിയെ കണ്ടെത്താൻ ആഴ്ചകളോളം താൻ അന്വേഷണം നടത്തിയതായി മനോജ് കുമാർ തന്റെ ലിങ്ക്ഡ്ഇൻ പോസ്റ്റിൽ പറയുന്നു. നിരവധി ഘട്ടങ്ങളായുള്ള അഭിമുഖങ്ങൾക്കും ചർച്ചകൾക്കും ശേഷം കമ്പനിയുടെ ആവശ്യങ്ങൾക്ക് കൃത്യമായി ഇണങ്ങുന്ന ഒരു ഉദ്യോഗാർത്ഥിയെ അദ്ദേഹം കണ്ടെത്തി. കമ്പനി ആ വ്യക്തിക്ക് പ്രതിവർഷം 90 ലക്ഷം രൂപയുടെ ശമ്പള പാക്കേജും വാഗ്ദാനം ചെയ്തു. ഇതോടെ റിക്രൂട്ട്‌മെന്റ് പ്രക്രിയ വിജയകരമായി പൂർത്തിയായെന്നും ഉദ്യോഗാർത്ഥി ഓഫർ സ്വീകരിക്കുമെന്നുമാണ് കുമാർ കരുതിയത്.
എന്നാൽ കാര്യങ്ങൾ അപ്രതീക്ഷിതമായാണ് മാറിമറിഞ്ഞത്. ഒരു ഉദ്യോഗാർത്ഥി 90 ലക്ഷത്തിന്റെ ഓഫർ നിരസിച്ചതു വഴി തനിക്ക് ലക്ഷക്കണക്കിന് രൂപയുടെ ഒരു റിക്രൂട്ട്‌മെന്റ് അസൈൻമെന്റ് നഷ്ടപ്പെട്ടുവെന്നും എന്നാൽ ആ തീരുമാനം പൂർണ്ണമായും ന്യായമാണെന്ന് തനിക്ക് തോന്നിയെന്നും കുമാർ കുറിച്ചു. ഇത്രയും വലിയ ശമ്പളമുള്ള ജോലി നിരസിക്കാനുള്ള കാരണം അന്വേഷിച്ച കുമാറിനോട്, “ഓഫർ വളരെ നല്ലതാണ്, പക്ഷേ എനിക്ക് മുകളിൽ വരാൻ പോകുന്ന മാനേജർക്കൊപ്പം ജോലി ചെയ്യുന്നത് ഞാൻ ആസ്വദിക്കുമെന്ന് തോന്നുന്നില്ല” എന്നായിരുന്നു ഉദ്യോഗാർത്ഥിയുടെ മറുപടി.
ജോലി മാറുമ്പോൾ ആളുകൾ യഥാർത്ഥത്തിൽ എന്തിനാണ് വില കൽപ്പിക്കുന്നത് എന്ന് ചിന്തിക്കാൻ ഈ മറുപടി തന്നെ പ്രേരിപ്പിച്ചതായി കുമാർ പറയുന്നു. ആ ഉദ്യോഗാർത്ഥി പണത്തെയല്ല നിരസിച്ചത്, മറിച്ച് തന്റെ ഭാവി മാനേജരിൽ നിന്ന് ഉണ്ടാകാൻ ഇടയുള്ള മോശം അനുഭവങ്ങളെയാണ്. ആളുകൾ കമ്പനികളെ മാത്രമല്ല, മികച്ച നേതാക്കളെക്കൂടിയാണ് തിരഞ്ഞെടുക്കുന്നത് എന്ന് നമ്മൾ പലപ്പോഴും മറന്നുപോകുന്ന കാര്യം ഇത് ഓർമ്മിപ്പിക്കുന്നു. വലിയൊരു ശമ്പളത്തിന് ഒരാളെ കമ്പനിയിലേക്ക് ആകർഷിക്കാൻ കഴിഞ്ഞേക്കും, എന്നാൽ നല്ലൊരു മാനേജർക്ക് മാത്രമേ അവരെ അവിടെ നിലനിർത്താൻ കഴിയൂ. ചിലപ്പോഴൊക്കെ ഒരു ഓഫർ നിരസിക്കപ്പെടാനുള്ള ഏറ്റവും വലിയ കാരണം ശമ്പളമല്ല, ആ വ്യക്തിക്ക് ഒപ്പം ജോലി ചെയ്യേണ്ടി വരുന്ന ആളുടെ പെരുമാറ്റമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ലിങ്ക്ഡ്ഇൻ പോസ്റ്റിന് വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് പ്രൊഫഷണലുകളുടെ ഭാഗത്തുനിന്ന് ലഭിക്കുന്നത്. ഉദ്യോഗാർത്ഥിയുടെ തീരുമാനത്തെ പൂർണ്ണമായും പിന്തുണയ്ക്കുന്നുവെന്ന് പലരും വ്യക്തമാക്കി.
പണം നമ്മുടെ ആവശ്യങ്ങൾ നിറവേറ്റുമെങ്കിലും സമാധാനമാണ് നമ്മുടെ ആരോഗ്യത്തിന് പ്രധാനമെന്ന് ഒരു ഉപയോക്താവ് കുറിച്ചു. പല പ്രൊഫഷണലുകളും ഇപ്പോൾ ഉയർന്ന ശമ്പളമല്ല നോക്കുന്നത്, മറിച്ച് തങ്ങളെ മാനസികമായി തളർത്തുന്നവർക്ക് പകരമായി തങ്ങൾക്ക് പ്രചോദനം നൽകുന്ന നേതാക്കളെയാണ് തിരഞ്ഞെടുക്കുന്നത്. ഇത്തരം മോശം മാനേജർമാർ കാരണം കമ്പനികൾക്ക് ഉണ്ടാകുന്ന നഷ്ടം അവർ ചിന്തിക്കുന്നതിലും അപ്പുറമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതൊരു വലിയ നഷ്ടമാണെങ്കിലും വളരെ മൂല്യവത്തായ ഒരു പാഠമാണിതെന്ന് മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. അഭിമുഖ സമയത്തെ സുതാര്യതക്കുറവ് അല്ലെങ്കിൽ വർക്ക് ഫ്രം ഹോം സൗകര്യങ്ങളിലെ കടുംപിടുത്തം തുടങ്ങിയ പണമിതര കാരണങ്ങളാൽ ഉദ്യോഗാർത്ഥികൾ വലിയ ഓഫറുകൾ വേണ്ടെന്ന് വെക്കുന്നത് താനും കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഭിമുഖ പാനലിൽ ഉള്ളവരുടെ അഹങ്കാരമോ അമിത നിയന്ത്രണമോ ശ്രദ്ധയിൽപ്പെട്ടാൽ, ശമ്പളത്തിൽ എത്ര പൂജ്യങ്ങൾ ഉണ്ടായാലും കഴിവുള്ള ഉദ്യോഗാർത്ഥികൾ അവിടെനിന്നും പടിയിറങ്ങും. പണം അവരെ ചർച്ചയ്ക്ക് എത്തിക്കുമെങ്കിലും വിശ്വാസ്യത മാത്രമാണ് കരാറിൽ ഒപ്പിടാൻ പ്രേരിപ്പിക്കുന്നത്.
വർഷങ്ങൾക്ക് മുമ്പ് ഒരു ആഗോള കമ്പനിയിൽ തനിക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് മറ്റൊരാൾ പങ്കുവെച്ചു. അനുയോജ്യമല്ലാത്ത ഒരാളെ ജോലിക്ക് എടുക്കുന്നത് കമ്പനിക്കും ആ വ്യക്തിക്കും റിക്രൂട്ട്‌മെന്റ് ടീമിനും ഒരുപോലെ നഷ്ടമാണെന്നും അതുകൊണ്ട് തുടക്കം മുതലേ കാര്യങ്ങൾ സുതാര്യമായിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി. മികച്ച നേതാക്കളാണ് ഒരു സ്ഥാപനത്തെ മികച്ചതാക്കുന്നത് എന്നും, അമിത നിയന്ത്രണങ്ങളും തെറ്റായ അധികാരപ്രയോഗങ്ങളും കഴിവുള്ള ജീവനക്കാരെ കമ്പനിയിൽ നിന്ന് അകറ്റാൻ മാത്രമേ ഉപകരിക്കൂ എന്നും ചർച്ചകളിൽ പങ്കെടുത്ത മറ്റുള്ളവർ കൂട്ടിച്ചേർത്തു.
New Delhi,New Delhi,Delhi
