Last Updated:
ബക്രീദ് വിപണി ലക്ഷ്യമിട്ടാണ് ഫാം ഉടമ പോത്തിനെ വളർത്തിയിരുന്നത്
സോഷ്യൽമീഡിയയിൽ വൈറലായ ട്രംപോത്തിനെ ബക്രീദിന് ബലി നൽകും. സ്വർണനിറത്തിലുള്ള മുടികളുള്ള പ്രത്യേക ഭംഗിയുള്ള പോത്ത് സോഷ്യൽമീഡീയയിൽ ഏറെ ശ്രദ്ധനേടിയിരുന്നു. ബംഗ്ലാദേശിലുള്ള പോത്തിനെ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി താരതമ്യം ചെയ്താണ് സോഷ്യൽമീഡിയയിൽ വാർത്തകൾ പ്രചരിച്ചത്.
ഡാക്കയ്ക്ക് സമീപത്തുള്ള നാരായണിലുള്ള അപൂർവയിനം ആൽബിനോ പോത്തിനെ കാണാനും ചിത്രങ്ങളെടുക്കാനും നിരവധി പേരാണ് ഫാമിലെത്തുന്നത്. ബ്രൗൺ നിറത്തിൽ നെറ്റിയിലേക്ക് വീണുകിടക്കുന്ന രോമങ്ങളാണ് ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നത്.
ബക്രീദ് വിപണി ലക്ഷ്യമിട്ടാണ് ഫാം ഉടമ പോത്തിനെ വളർത്തിയിരുന്നത്. തന്റെ പോത്തിനെ പിരിയുന്നതിൽ തനിക്ക് ഏറെ സങ്കടമുണ്ടെന്ന് ഉടമ പറഞ്ഞു. 700 കിലോഗ്രാം ഭാരമുള്ള പോത്തിനെ ആരോഗ്യകരമായി നിലനിർത്താൻ ദിവസവും നാല് തവണ കുളിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് പോത്തിനെ കാണാൻ എത്തുന്നവരുടെ എണ്ണം വർദ്ധിച്ചത് കാരണം ഭാരം കുറഞ്ഞു. തുടർന്നാണ് സന്ദർശകരെ നിയന്ത്രിച്ചതെന്ന് ഉടമ പ്രതികരിച്ചു.
ബംഗ്ലാദേശിൽ ആൽബിനോ പോത്തുകൾ അത്യപൂർവമാണ്. മെലനിന്റെ അഭാവമാണ് ഇവയ്ക്ക് വെള്ളയോ ഇളം പിങ്ക് നിറമോ ലഭിക്കാൻ കാരണം. വെളുപ്പും പിങ്കും കലർന്ന ചർമ്മം കൊണ്ടും, തലയിലെ സ്വർണമുടി കൊണ്ടുമാണ് ഈ പോത്ത് ആളുകളെ ആകർഷിക്കുന്നത്.
ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഇതിന്റെ വീഡിയോ വൈറലായതോടെ പോത്തിനെ നേരിൽ കാണാനും സെൽഫിയെടുക്കാനും നിരവധി പേർ എത്തിയിരുന്നു.
