Last Updated:
ഇന്ത്യയിൽ ആദ്യമായി ഫ്ലോറൽ റേഡിയോമെട്രി എന്ന ഗവേഷണ മേഖല അവതരിപ്പിച്ചത് കേരളത്തിലെ ഡിജിറ്റൽ സർവകലാശാലയാണ്
പൂക്കളുടെ നിറങ്ങളെ കുറിച്ച് പഠിക്കാൻ അവസരമൊരുക്കി കേരളത്തിലെ ഡിജിറ്റൽ സർവകലാശാല. ഇന്ത്യയിൽ ആദ്യമായാണ് ഇങ്ങനെയൊരു ഗവേഷണം അവതരിപ്പിക്കുന്നത്. അന്തർദേശീയ കളർ ഡേ (വർണ്ണ ദിനം) ആഘോഷിക്കുന്ന ഇന്ന് (മാർച്ച് 21) നിറങ്ങളുടെ സൗന്ദര്യവും പ്രാധാന്യവും ഓർമ്മിപ്പിക്കുന്ന ഒരു ദിനമാണ്. പ്രകൃതിയിലെ നിറങ്ങളുടെ ഭാഷ മനസ്സിലാക്കാനും അവയുടെ പ്രാധാന്യം തിരിച്ചറിയാനുമാണ് ഈ ദിനം നമ്മെ ഓർമപ്പെടുത്തുന്നത്.ഒപ്പം പരിസ്ഥിതിയെ സംരക്ഷിക്കണമെന്ന സന്ദേശവുമുണ്ട്.
പൂക്കളുടെ നിറങ്ങൾ വെറും സൗന്ദര്യത്തിന് മാത്രമല്ല, പരാഗണത്തിനുള്ള പ്രകൃതിയുടെ സൂക്ഷ്മഭാഷയാണ്. ഫ്ലോറൽ റേഡിയോമെട്രി എന്ന ഗവേഷണ മേഖല, പൂക്കളുടെ നിറങ്ങളും പ്രകാശവും പരാഗണജീവികളുമായുള്ള ബന്ധം പഠിക്കുന്ന ശാസ്ത്ര ശാഖയാണ്. ഇന്ത്യയിൽ ആദ്യമായി ഈ ഗവേഷണം അവതരിപ്പിച്ചത് കേരളത്തിലെ ഡിജിറ്റൽ സർവകലാശാലയാണ്. ഇവിടെയുള്ള സി.വി. രാമൻ ലബോറട്ടറി ഓഫ് ഇക്കോളജിക്കൽ ഇൻഫർമാറ്റിക്സിൽ ഈ പഠനങ്ങൾ നടക്കുന്നുണ്ട്..
പൂക്കളുടെ നിറങ്ങൾ പരാഗണജീവികളെ ആകർഷിക്കുന്നു. മനുഷ്യർ 400-700 നാനോമീറ്റർ തരംഗദൈർഘ്യമുള്ള നിറങ്ങൾ മാത്രം കാണുമ്പോൾ, തേനീച്ചകൾ അൾട്രാവയലറ്റ് നിറങ്ങളും പക്ഷികൾ വ്യാപകമായ നിറങ്ങളും കാണുന്നു. ഈ വ്യത്യാസങ്ങളൊക്കെ പരാഗണ പ്രക്രിയയെ നിർണ്ണയിക്കുന്നുണ്ട്.
1960-കളിൽ സി.വി. രാമൻ പൂക്കളുടെ പ്രതിഫലനം പഠിക്കേണ്ടതിന്റെ ആവശ്യം മുന്നോട്ട് വെച്ചിരുന്നു. എന്നാൽ അക്കാലത്ത് ഉപകരണങ്ങളുടെ പരിമിതി കാരണം ഈ പഠനം സാധ്യമായിരുന്നില്ല.
ഡിജിറ്റൽ സർവ കലാശാലയിൽ നടക്കുന്ന ഈ ഗവേഷണം വംശനാശഭീഷണി നേരിടുന്ന പൂക്കളെയും പരാഗണജീവികളെയും സംരക്ഷിക്കാൻ സഹായിക്കുന്നു. വിവിധ ഉയരങ്ങളിലും പ്രകാശ സാഹചര്യങ്ങളിലും പൂക്കളുടെ നിറങ്ങൾ എങ്ങനെ മാറുന്നു എന്നത് ഈ പഠനം വ്യക്തമാക്കുന്നു.
മാർച്ച് 21, വസന്ത സമപ്രപഞ്ചം (Spring Equinox) എന്ന ഈ ദിനത്തിന് പകലിന്റയും രാത്രിയുടെയും ദൈർഘ്യം ഒരുപോലെയാണ്. ഈ ദിനം പ്രകൃതിയിലെ നിറങ്ങളുടെ അർത്ഥം മനസ്സിലാക്കാനും അവയുടെ ജൈവവൈവിധ്യ സാധ്യത പഠിക്കാനും ഉചിതമായ സമയമാണ്.
ഡിജിറ്റൽ സർവകലാശാലയിൽ എൻവയൺമെന്റൽ സയൻസ്, എക്കോളജിക്കൽ ഇൻഫോർമാറ്റിക്സ് തുടങ്ങിയ കോഴ്സുകളിൽ പഠിക്കാൻ വിദ്യാർത്ഥികൾക്ക് അവസരമുണ്ട്. ഈ കോഴ്സുകൾ പ്രകൃതിയെയും ഡിജിറ്റൽ ശാസ്ത്രത്തെയും കുറിച്ച് ആഴത്തിൽ പഠിക്കാൻ സഹായിക്കുന്നു.
Thiruvananthapuram,Kerala
