Headlines

പാലക്കാട് റെയില്‍വെ ഡിവിഷന്‍ വിഭജനം; തിരുവോണ ദിനത്തില്‍ എംപിമാരുടെ സത്യഗ്രഹം, പ്രതിഷേധം ശക്തം | Palakkad Railway Division: UDF MPs Stage Satyagraha On Thiruvonam Day; Protests Intensify


Kerala

oi-Ashif N

പാലക്കാട് റെയില്‍വേ ഡിവിഷന് കീഴിലുള്ള മംഗളൂരു പ്രദേശം ദക്ഷിണ റെയില്‍വേയില്‍ നിന്ന് മാറ്റി സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ സോണിന് കീഴിലുള്ള മൈസൂരു ഡിവിഷന് നല്‍കാനുള്ള റെയില്‍വേ ബോര്‍ഡിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തീരുമാനം അന്യായവും മലബാറിലെ ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് യുഡിഎഫ് എംപിമാരായ എംകെ രാഘവനും ഇടി മുഹമ്മദ് ബഷീറും ഷാഫി പറമ്പിലും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

കേരളത്തിലെ റെയില്‍വേ വികസനത്തെയും യാത്രക്കാരുടെ ആനുകൂല്യങ്ങളെയും തകര്‍ത്തു കൈക്കൊണ്ട ഈ തീരുമാനം അംഗീകരിക്കില്ല. കേരളത്തിന്റെ റെയില്‍വേ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന ഈ നടപടിക്കെതിരെ ആദ്യഘട്ട സമരമെന്ന നിലയില്‍ ആഗസ്റ്റ് 26 തിരുവോണ നാളില്‍ യുഡിഎഫ് എംപിമാര്‍ പാലക്കാട് ഡിആര്‍എം ഓഫീസിന് മുന്നില്‍ സത്യഗ്രഹമിരിക്കാന്‍ യുഡിഎഫ് എംപിമാര്‍ തീരുമാനിച്ചു.

palakkad division udf mp satyagraha

ഒക്ടോബര്‍ 1 മുതലാണ് മംഗളൂരു പ്രദേശം മൈസൂരു ഡിവിഷനിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ തീരുമാനം പിന്‍വലിക്കാനുള്ള ആവശ്യം കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് മുന്നില്‍ ഉന്നയിക്കാനും എംപിമാരുടെ യോഗത്തില്‍ തീരുമാനമെടുത്തു. എല്‍ഡിഎഫും പ്രതിഷേധവുമായി രംഗത്തുണ്ട്. അതേസമയം, ബിജെപി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പികെ കൃഷ്ണദാസ് തീരുമാനത്തെ ന്യായീകരിച്ചു. വരുമാനം നോക്കിയല്ല വികസനം എന്ന് അദ്ദേഹം പ്രതികരിച്ചു.

കേരള സര്‍ക്കാരുമായോ സംസ്ഥാനത്തു നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളുമായോ ചര്‍ച്ച നടത്താതെയാണ് തീരുമാനം. ആരെയും അറിയിച്ചതുമില്ല. ഇത് ഫെഡറല്‍ തത്ത്വങ്ങളുടെ ലംഘനമാണ്. പാലക്കാട് ഡിവിഷന്റെ വരുമാനത്തിലും നിലനില്‍പ്പിലും സുപ്രധാന പങ്കുവഹിക്കുന്ന മംഗളൂരുവിനെ വേര്‍പെടുത്തുന്നത് ഡിവിഷന്റെ ഭാവി അപകടത്തിലാക്കും. സതേണ്‍ റെയില്‍വേക്ക് കീഴില്‍ നിലവിലുള്ള ആകെ 6 ഡിവിഷനുകളില്‍ ഏറ്റവും ചെറിയ ഡിവിഷനായ പാലക്കാടിനെയാണ് റെയില്‍വേ ബൊര്‍ഡ് വീണ്ടും വിഭജിച്ചിരിക്കുന്നത്.

മംഗളൂരു പോര്‍ട്ടുമായും സമീപ സ്റ്റേഷനുകളുമായും ബന്ധപ്പെട്ട് പാലക്കാട് ഡിവിഷന് ലഭിച്ചുകൊണ്ടിരുന്ന പ്രതിവര്‍ഷം 1100 കോടി വരെയുള്ള ഭീമമായ വരുമാനമാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്. നേരത്തെ കോയമ്പത്തൂര്‍ പ്രദേശം പാലക്കാട് ഡിവിഷനില്‍ നിന്ന് മാറ്റിയിരുന്നു. ഇപ്പോള്‍ മംഗളൂരു പ്രദേശവും എടുത്തു മാറ്റി. ഈ തീരുമാനം വടക്കന്‍ കേരളത്തിലെ ജനങ്ങളുടെ യാത്രാസൗകര്യങ്ങളെ രൂക്ഷമായി ബാധിക്കും.

ട്രെയിന്‍ സര്‍വീസുകളുടെ ഏകോപനവും റെയില്‍വേ വികസന പദ്ധതികളും പ്രതിസന്ധിയിലാകും. മംഗലാപുരം വിഭജിക്കപ്പെടുന്നതോടെ സ്റ്റേബ്ലിംഗ് ലൈനോട് കൂടിയ ഏക ടെര്‍മിനല്‍ സ്റ്റേഷനും, പൂര്‍ണ്ണമായ പിറ്റ് ലൈനുമാണ് നഷ്ടമാവുന്നത്. മംഗലാപുരത്ത് നിന്ന് ആരംഭിക്കുന്ന, വെസ്റ്റ് കോസ്റ്റ്, ചെന്നൈ മെയില്‍, മാവേലി, മലബാര്‍, ഏറനാട്, പരശുറാം, കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി, മംഗലാപുരം വന്ദേ ഭാരത് ഉള്‍പ്പെടെയുള്ള പതിനാറോളം ട്രെയിന്‍ സര്‍വ്വീസുകള്‍ ഡിവിഷന് നഷ്ടമാവും.

മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനുകളിലെ റിസര്‍വേഷന്‍ ലഭ്യതയും എമര്‍ജന്‍സി ക്വാട്ടയും ഡിവിഷനും സോണും മാറുന്നതോടെ കുത്തനെ കുറയും. കേന്ദ്ര റെയില്‍വേ മന്ത്രിയെ ബന്ധപ്പെട്ടപ്പോള്‍ മന്ത്രി അറിഞ്ഞുകൊണ്ടല്ല തീരുമാനം വന്നതെന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ഉണ്ടായത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്ന് വിഷയത്തില്‍ യാതൊരു പ്രതികരണവുമില്ലാത്തത് അംഗീകരിക്കാന്‍ സാധിക്കില്ല. ബിജെപി നേതാക്കള്‍ മിണ്ടാത്തതും ആശ്ചര്യകരമാണ്. ഈ പോരാട്ടത്തില്‍ എല്ലാവരുടെയും പിന്തുണ തേടുകയാമെന്നും യുഡിഎഫ് എംപിമാര്‍ പറഞ്ഞു.



Source link

Leave a Reply

Your email address will not be published. Required fields are marked *