Headlines

അമിത് ഷാ വന്നു; വന്ദേമാതരം ചൊല്ലി, 4 മിനുട്ടില്‍ സഭ പിരിഞ്ഞു, ഇനി അങ്കം ശീതകാല സമ്മേളനത്തില്‍ | Amit Shah Arrived, Vande Mataram Recited; House Adjourned Sine Die After Four Minutes, Session Over


India

oi-Ashif N

പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തില്‍ പ്രക്ഷുബ്ധമായ പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം അവസാനിച്ചു. അവസാനദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ലോക്‌സഭയിലെത്തി. ചര്‍ച്ചയോ വിശദീകരണമോ പ്രസ്താവനയോ ഒന്നും ഉണ്ടായില്ല. ലോക്‌സഭയുടെ ചരിത്രത്തില്‍ ആദ്യമായി വന്ദേമാതരം പൂര്‍ണമായി ആലപിച്ചു. പിന്നാലെ പ്രതിപക്ഷം മുദ്രാവാക്യംവിളി തുടങ്ങുമ്പോള്‍ തന്നെ സഭ അനിശ്ചികാലത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു. നാല് മിനിറ്റ് പോലും തികയും മുമ്പ് ലോക്‌സഭ പിരിഞ്ഞു.

രാജ്യസഭയും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. അവസാന ദിവസം സഭയെ പ്രക്ഷുബ്ധമാക്കിയത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ശുദ്ധികലശ ആരോപണമാണ്. ഓഗസ്റ്റ് എട്ടിന് ഹല്‍ദ്വാനിയിലെ രാംലീല മൈതാനത്ത് താന്‍ പങ്കെടുത്ത വേദി ബിജെപി പ്രവര്‍ത്തകര്‍ ശുദ്ധീകരിച്ചെന്നായിരുന്നു ഖര്‍?ഗെ ആരോപിച്ചത്. താന്‍ ഒരു ദളിതനായതു കൊണ്ടാണ് ഇതെന്നും രാജ്യത്ത് ഇപ്പോഴും തൊട്ടുകൂടായ്മ ഉണ്ടെന്നും ഖര്‍ഗെ കുറ്റപ്പെടുത്തി. ഇതൊരു രാഷ്ട്രീയ വിഷയമാക്കാന്‍ ആ?ഗ്രഹിക്കുന്നില്ലെന്നും ഖര്‍ഗെ പറഞ്ഞു. പട്ടികജാതിക്കാരനും ദളിതനും ആണ്. ആരോടും സഹായിക്കാന്‍ പറഞ്ഞിട്ടില്ല. പോരാടാനുള്ള ശക്തി ഇപ്പോഴുമുണ്ട്. പക്ഷേ ശുദ്ധികലശം നടത്തി അപമാനിച്ചു- ഖര്‍ഗെ രാജ്യസഭയില്‍ പറഞ്ഞു.

ami shah arrived parliament last day in monsoon session

തൊട്ടുകൂടായ്മ വെച്ചുപുലര്‍ത്തുന്ന സംസ്‌കാരം ബിജെപിക്ക് ഇല്ലെന്നും സംഭവം വിശദമായി അന്വേഷിച്ച് കുറ്റക്കാര്‍ക്ക് എതിരെ കര്‍ശനനടപടിയെടുക്കുമെന്നും മറുപടി പറഞ്ഞ മന്ത്രി ജെ പി നദ്ദ അറിയിച്ചു. സംഭവത്തെ നിശിതമായിട്ടാണ് സഭാധ്യക്ഷന്‍ സി പി രാധാകൃഷ്ണന്‍ വിമര്‍ശിച്ചത്. ഖര്‍ഗെയെ അപമാനിക്കുന്നത് സഭയിലുള്ള എല്ലാവരെയും അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനത്തിന്റെ അവസാന ദിവസവും സഭയ്ക്ക് പുറത്തും പ്രതിഷേധമുണ്ടായി. പവന്‍ ഖേരയുടെ നേതൃത്വത്തില്‍ കുരങ്ങന്‍മാരുടെ പാവകളുമായിട്ടായിരുന്നു പ്രതിഷേധം. തിരിച്ചുള്ള മുദ്രാവാക്യം വിളികളുമായി ഭരണപക്ഷ എംപിമാരും മകര്‍ദ്വാറിലെത്തി. മറുപടി പറയാതെ, ചോദ്യങ്ങള്‍ നേരിടാതെ സര്‍ക്കാര്‍ ഒളിച്ചോടുന്നുവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. നിഷേധാത്മക സമീപനമെന്നും ജാര്‍ഖണ്ഡ് എന്തായി എന്നും ചോദിച്ച് ഭരണപക്ഷം മറുചോദ്യമുയര്‍ത്തി. പത്തൊമ്പതാം ദിവസവും പാര്‍ലമെന്റിനകത്തും പുറത്തും ഉയര്‍ന്നത് ശക്തമായ പ്രതിഷേധം. സമ്മേളനത്തിന്റെ അവസാന ദിനം പതിവുള്ള സ്പീക്കറുടെ ചായ സല്‍കാരം ഉപേക്ഷിച്ചും പ്രതിപക്ഷം പ്രതിഷേധം വ്യക്തമാക്കി. അതേസമയം, ഡിഎംകെ അംഗം കനിമൊഴി സല്‍ക്കാരത്തില്‍ പങ്കെടുത്തത് വേറിട്ട കാഴ്ച്ചയായി.

സഭ ചേര്‍ന്ന 19 ദിവസവും ബഹളമായിരുന്നു. പന്ത്രണ്ട് ബില്ലുകള്‍ പാസായെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ഇതില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയിലെ ശിക്ഷാനടപടി കര്‍ശനമാക്കുന്ന ഭേദഗതി ബില്ലില്‍ മാത്രമാണ് ചര്‍ച്ച നടന്നത്. കേരള എന്ന് കേരളമാക്കുന്ന ബില്ലിലുള്‍പെടെ ലോക്‌സഭയില്‍ ചര്‍ച്ച നടന്നില്ല. ബഹളത്തിനിടെ പ്രതിഷേധം മറികടന്ന് വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്‌സിആര്‍എ) ഭേദഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടാനും തീരുമാനമായി. പ്രതിഷേധം ജെപിസിയെ അറിയിക്കാനാണ് കോണ്‍ഗ്രസ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത പോരാട്ടവിജയം നേടിയ സിജെപി സമരം ബാക്കിവെച്ച രാഷ്ട്രീയ സാഹചര്യം കരുത്ത് പകര്‍ന്ന പ്രതിപക്ഷനിരയെ ആണ് വര്‍ഷകാല സമ്മേളനം കണ്ടത്. പതിവില്ലാത്ത വിധം പ്രതിരോധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്ന ഭരണപക്ഷത്തെയും. ഇനി ശീതകാല സമ്മേളനത്തില്‍ രണ്ടുകൂട്ടരും നേര്‍ക്ക് നേര്‍ വരും.



Source link

Leave a Reply

Your email address will not be published. Required fields are marked *