Headlines

UGC കോളേജ് അധ്യാപകരാകാന്‍ ‘നെറ്റ്’ നിര്‍ബന്ധമല്ല’; ചട്ടങ്ങള്‍ യുജിസി മാറ്റുന്നു|National Eligibility Test No More Mandatory For Assistant Professor Post | കരിയർ വാർത്ത


Last Updated:

നിലവില്‍ യുജിസി-നെറ്റ് യോഗ്യതയുള്ളവരെയാണ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നിയമിക്കുന്നത്

News18
News18

രാജ്യത്തെ സര്‍വകലാശാല അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമുള്ള പുതുക്കിയ കരട് ചട്ടങ്ങള്‍ യുജിസി (യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍) പുറത്തിറക്കിയിരിക്കുകയാണ്. ഇതുപ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് നാഷണല്‍ എല്‍ജിബിലിറ്റി ടെസ്റ്റ് (നെറ്റ്) യോഗ്യത നേടിയിരിക്കണമെന്ന വ്യവസ്ഥ യുജിസി ഒഴിവാക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ എംഇ അല്ലെങ്കില്‍ എംടെക്കില്‍ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാമെന്ന് കരട് മാര്‍ഗരേഖയില്‍ പറയുന്നു. നിലവില്‍ യുജിസി-നെറ്റ് യോഗ്യതയുള്ളവരെയാണ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നിയമിക്കുന്നത്.

പുതിയ കരട് നിയമം അനുസരിച്ച് അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുറഞ്ഞത് 75 ശതമാനം മാര്‍ക്കോടെ യുജി ബിരുദമോ കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ പിജി ബിരുദമോ പിഎച്ച്ഡിയോ ഉണ്ടായിരിക്കണം. കൂടാതെ 55 ശതമാനം മാര്‍ക്കോടെ പിജി ബിരുദവും യുജിസി നെറ്റ് യോഗ്യതയും നേടുന്നവര്‍ക്കും അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.

കോളേജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനത്തെപ്പറ്റിയും കരടില്‍ വിശദീകരിക്കുന്നുണ്ട്. പുതുക്കിയ ചട്ടപ്രകാരം അഞ്ച് വര്‍ഷമാണ് പ്രിന്‍സിപ്പല്‍മാരുടെ കാലാവധി. പുനര്‍നിയമനത്തിനും ഇവര്‍ക്ക് യോഗ്യതയുണ്ട്. പ്രിന്‍സിപ്പലായി നിയമിക്കപ്പെടുന്നവര്‍ക്ക് ഒരേ കോളേജില്‍ രണ്ട് തവണ മാത്രമെ തല്‍സ്ഥാനത്ത് തുടരാന്‍ സാധിക്കുകയുള്ളുവെന്നും കരട് രേഖയില്‍ പറയുന്നു.

പുതുക്കിയ കരട് നിയമത്തില്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരെ തെരഞ്ഞെടുക്കുന്ന രീതിയിലും മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. വൈസ് ചാന്‍സലറെ നിയമിക്കാനുള്ള മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയെ നിശ്ചയിക്കുന്നത് ചാന്‍സലര്‍ (സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍) ആയിരിക്കുമെന്നും കരടില്‍ പറയുന്നു.

വൈസ് ചാന്‍സലര്‍മാരെ തെരഞ്ഞെടുക്കുന്നതിനായി അഖിലേന്ത്യതലത്തില്‍ പത്രങ്ങളിലൂടെ പൊതുവിജ്ഞാപനം നല്‍കും. സെര്‍ച്ച് കമ്മിറ്റിയുടെ നാമനിര്‍ദേശം വഴിയും അപേക്ഷകള്‍ സ്വീകരിക്കാമെന്നും കരട് വിജ്ഞാപനത്തില്‍ പറയുന്നു.

അതേസമയം പുതുക്കിയ നിയമം പാലിക്കാത്ത സ്ഥാപനങ്ങളെ യുജിസി പദ്ധതികളില്‍ നിന്ന് ഒഴിവാക്കുമെന്നും കരടില്‍ മുന്നറിയിപ്പ് നല്‍കി. കരട് ചട്ടങ്ങളില്‍ പൊതുജനങ്ങളുടെയും അക്കാദമിക വിദഗ്ധരുടെയും അഭിപ്രായവും തേടിയിട്ടുണ്ട്.

നിലവില്‍ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് കേരളം, പശ്ചിമബംഗാള്‍, തമിഴ്നാട് സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ പോരുകള്‍ രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ കരട് ചട്ടം പുറത്തുവരുന്നത്. ഇതുവരെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതിനായുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചിരുന്നത് അതത് സംസ്ഥാന സര്‍ക്കാരുകളാണ്. എന്നാല്‍ പുതിയ കരട് പ്രകാരം ഈ അധികാരം പൂര്‍ണമായി ഗവര്‍ണര്‍ക്ക് ആയിരിക്കും.



Source link

Leave a Reply

Your email address will not be published. Required fields are marked *