Headlines

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ശമ്പളമുള്ള പ്രധാനമന്ത്രി; സിംഗപ്പൂര്‍ പ്രധാനമന്ത്രിയുടെ ശമ്പളം 64% കൂട്ടി | Salary Hike: World’s Richest Prime Minister Receives a 64% Salary Hike, Will Get Rs 26 Crore Annually


International

oi-Jithin TP

സിംഗപ്പൂരിലെ രാഷ്ട്രീയ നേതാക്കളുടെ ശമ്പളം വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി ലോറന്‍സ് വോങ് പാര്‍ലമെന്റിനെ അറിയിച്ചു. നിലവില്‍ ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്നത് സിംഗപ്പൂര്‍ പ്രധാനമന്ത്രിയാണ്. പുതിയ പ്രഖ്യാപനത്തിലൂടെ മന്ത്രിതല ശമ്പള നിരക്കില്‍ 60 ശതമാനത്തിലധികം വര്‍ധനവാണ് വരാന്‍ പോകുന്നത്. മികച്ച പ്രതിഭകളെ ആകര്‍ഷിക്കാനും മികച്ച ഭരണനിര്‍വ്വഹണം ഉറപ്പാക്കാനും ഉയര്‍ന്ന ശമ്പളം സഹായിക്കുമെന്ന് വോങ് ചൂണ്ടിക്കാട്ടി.

സാധാരണ പൗരന്മാരുടെ വരുമാനത്തേക്കാള്‍ വളരെ ഉയര്‍ന്നതാണ് മന്ത്രിസഭാംഗങ്ങളുടെ വരുമാനം. പുതിയ ശമ്പള പരിഷ്‌കരണത്തോടെ തന്റെ അടിസ്ഥാന വാര്‍ഷിക ശമ്പളം 2.2 ദശലക്ഷം സിംഗപ്പൂര്‍ ഡോളറില്‍ (1.7 ദശലക്ഷം യുഎസ് ഡോളര്‍) നിന്ന് 3.6 ദശലക്ഷം സിംഗപ്പൂര്‍ ഡോളറായി ഉയരുമെന്ന് വോങ് പറഞ്ഞു. ഉപപ്രധാനമന്ത്രിയുടെ അടിസ്ഥാന ശമ്പളം 1.87 ദശലക്ഷം സിംഗപ്പൂര്‍ ഡോളറില്‍ നിന്ന് 3.06 ദശലക്ഷം സിംഗപ്പൂര്‍ ഡോളറായി വര്‍ധിക്കും.

Salary Hike

അതേസമയം, മുതിര്‍ന്ന പദവിയും കൈകാര്യം ചെയ്യുന്ന വകുപ്പിന്റെ പ്രാധാന്യവും അനുസരിച്ച് മന്ത്രിസഭയിലെ മറ്റ് മന്ത്രിമാര്‍ക്ക് 1.80 ദശലക്ഷം മുതല്‍ 2.88 ദശലക്ഷം സിംഗപ്പൂര്‍ ഡോളര്‍ വരെ ശമ്പളം ലഭിക്കും. ശമ്പള വര്‍ധനവിലൂടെ ലഭിക്കുന്ന അധിക തുക മുഴുവനായും തന്റെ ഭരണകാലയളവില്‍ ‘അര്‍ഹമായ സത്കര്‍മ്മങ്ങള്‍ക്കായി’ സംഭാവന ചെയ്യാന്‍ ഉദ്ദേശിക്കുന്നതായി വോങ് വ്യക്തമാക്കി.

ഈ വര്‍ധനവിന് മുന്‍പുതന്നെ, അമേരിക്കയിലെയും മറ്റ് ജി7 രാജ്യങ്ങളിലെയും നേതാക്കളുടെ ശമ്പളത്തേക്കാള്‍ വളരെ ഉയര്‍ന്നതായിരുന്നു സിംഗപ്പൂര്‍ പ്രധാനമന്ത്രിയുടെ ശമ്പളം. രാഷ്ട്രീയക്കാരുടെ ശമ്പളം എന്നത് സങ്കീര്‍ണ്ണവും വികാരപരമായതുമായ ഒരു വിഷയമാണ് എന്ന് സിംഗപ്പൂര്‍ പാര്‍ലമെന്റിലും 21 അംഗ മന്ത്രിസഭയിലും ആധിപത്യം പുലര്‍ത്തുന്ന, ദീര്‍ഘകാലമായി അധികാരത്തിലുള്ള ‘പീപ്പിള്‍സ് ആക്ഷന്‍ പാര്‍ട്ടി’യിലെ അംഗമായ വോങ് പറഞ്ഞു.

‘ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്ന തുക ഭൂരിഭാഗം പൗരന്മാരുടെയും വരുമാനത്തേക്കാള്‍ കൂടുതലാണ്. അതിനാല്‍ സിംഗപ്പൂര്‍ നിവാസികള്‍ ഇക്കാര്യം സൂക്ഷ്മമായി പരിശോധിക്കുന്നതും പലര്‍ക്കും ഇതില്‍ ശക്തമായ അഭിപ്രായമുള്ളതും ഞാന്‍ മനസിലാക്കുന്നു,’ അദ്ദേഹം പറഞ്ഞു. വരും പതിറ്റാണ്ടുകളില്‍ രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ ആവശ്യമായ ഗുണനിലവാരമുള്ള രാഷ്ട്രീയ നേതൃത്വം സിംഗപ്പൂരിന് തുടര്‍ന്നും ലഭിക്കുമോ എന്നതാണ് ഈ വിഷയത്തിന്റെ കാതല്‍ എന്ന് വോങ് ചൂണ്ടിക്കാട്ടി.

15 വര്‍ഷം മുമ്പാണ് സിംഗപ്പൂര്‍ അവസാനമായി മന്ത്രിമാരുടെ ശമ്പളത്തില്‍ മാറ്റം വരുത്തിയത്. അഴിമതി ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഈ രാജ്യം സ്ഥിരമായി ഇടംപിടിക്കാറുണ്ട്. ഒരു സ്വതന്ത്ര സമിതിയാണ് ശമ്പള വര്‍ധനവ് ശുപാര്‍ശ ചെയ്തതെന്ന് വോങ് പറഞ്ഞു. നിലവിലുള്ള പദവിയിലിരിക്കുന്നവരെ ഉടന്‍ തന്നെ പുതിയ ശമ്പള നിരക്കുകളിലേക്ക് മാറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രകടനം ഉള്‍പ്പെടെയുള്ള വ്യക്തിഗത സാഹചര്യങ്ങള്‍ പരിഗണിച്ച്, ഒക്ടോബര്‍ 15 മുതല്‍ 9 ശതമാനം വരെ വരുന്ന ഒറ്റത്തവണ ശമ്പള ക്രമീകരണം അവര്‍ക്ക് ലഭിക്കും. ‘തുടര്‍ന്നുള്ള മാറ്റങ്ങള്‍ വ്യക്തിഗത പ്രകടനത്തെയും ഉത്തരവാദിത്തങ്ങളെയും അടിസ്ഥാനമാക്കിയായിരിക്കും,’ വോങ് പറഞ്ഞു.



Source link

Leave a Reply

Your email address will not be published. Required fields are marked *