Headlines

കണ്ണുരുട്ടി അമേരിക്ക; ഇന്ത്യയ്ക്ക് മുന്നറിയിപ്പ്, ഇറാനുമായി കൂട്ടുവേണ്ട, ഹോര്‍മുസ് പേര് മാറ്റില്ല | Iran India Meeting: US Warn India To Impose Sanction If Help Iran To Escape From Sanction, Details


International

oi-Ashif N

ഇറാനും ഇന്ത്യയും ചര്‍ച്ച നടത്തിയ പിന്നാലെ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക. ഇറാന് വരുമാനം ഉണ്ടാക്കാന്‍ സഹായിക്കുന്നവര്‍ക്കെതിരെയും ഉപരോധം ചുമത്തുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റുബിയോ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും കിര്‍ഗിസ്താനില്‍ ചര്‍ച്ച നടത്തിയത് കഴിഞ്ഞ ദിവസം പ്രധാന വാര്‍ത്തയായിരുന്നു.

ഇറാനുമായുള്ള ബന്ധത്തെ കുറിച്ചും പശ്ചിമേഷ്യയില്‍ വേഗത്തില്‍ സമാധാനം പുലരട്ടെ എന്നും നരേന്ദ്ര മോദി ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞിരുന്നു. പുതിയ കരാറോ ധാരണകളോ ഇരുരാജ്യങ്ങളും തയ്യാറാക്കിയിട്ടില്ല. എന്നാല്‍ ഇറാന്‍-ഇന്ത്യ റൂട്ടില്‍ വിമാന സര്‍വീസ് ആരംഭിക്കുന്ന കാര്യം ചര്‍ച്ചയിലാണ്. ഇതിനിടെയാണ് അമേരിക്കയുടെ ഭീഷണി.

iran india meeting us warning

ഇറാനെ സൈനികമായും സാമ്പത്തികമായും സമ്മര്‍ദ്ദത്തിലാക്കാനുള്ള തന്ത്രമാണ് അമേരിക്ക പയറ്റുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമണം ശക്തമാക്കിയ അമേരിക്ക ഇനിയും ആക്രമിക്കുമെന്ന് ഭീഷണി മുഴക്കി. ഇറാനില്‍ വീണ്ടും ശക്തമായ ആക്രമണം നടത്തുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. പെന്റഗണ്‍ അവരുടെ ജോലി ഭംഗിയായി ചെയ്തുവെന്നും ട്രംപ് പ്രശംസിച്ചു.

മോദിയും പെസഷ്‌കിയാനും തമ്മിലുള്ള ചര്‍ച്ചയ്ക്ക് ശേഷം ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് മാര്‍ക്കോ റൂബിയോ സ്വരം കടുപ്പിച്ചത്. ഇന്ത്യയും ഇറാനും തമ്മില്‍ വ്യാപാര കരാര്‍ ചര്‍ച്ച ചെയ്തിട്ടില്ല. എല്ലാ രാജ്യങ്ങള്‍ക്കും അവരുടെ വിദേശ നയമുണ്ട്. ഇറാനുമായി ചര്‍ച്ച നടത്തുന്ന നിരവധി രാജ്യങ്ങളുണ്ട്. എന്നാല്‍ ഉപരോധത്തില്‍ നിന്ന് ഇറാനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ ഉപരോധം ചുമത്തുമെന്നും റുബിയോ പറഞ്ഞു.

ഷാങ്ഹായ് കൂട്ടായ്മയിലുള്ള രാജ്യങ്ങളുടെ ഉച്ചകോടിക്കിടെയാണ് കസാഖിസ്താനില്‍ വച്ച് മോദിയും പെസഷ്‌കിയാനും ചര്‍ച്ച നടത്തിയത്. മേഖലയിലെ പ്രശ്‌നങ്ങള്‍ ആയിരുന്നു പ്രധാന വിഷയം. ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും ഇങ്ങോട്ട് വന്ന് അവര്‍ ആക്രമിക്കുകയാണ് ചെയ്തതെന്നും പെസഷ്‌കിയാന്‍ പറഞ്ഞു. മേഖല അസ്ഥിരമാകുന്നത് ലോകത്തെ മൊത്തം ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇറാനെതിരെ കൂടുതല്‍ ആക്രമണം നടത്തുമെന്ന് ട്രംപ് വൈറ്റ്ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഏത് സമയവും ആക്രമണം നടത്തിയേക്കാം. കഴിഞ്ഞ ദിവസം നടത്തിയത് ശക്തമായ ആക്രമണം ആണെന്നും ട്രംപ് പറഞ്ഞു. വിവാഹ വീട്ടില്‍ ആക്രമണം നടത്തി ആറു പേരെ അമേരിക്ക കൊലപ്പെടുത്തി എന്ന് ഇറാന്‍ ആരോപിച്ചു. എന്നാല്‍ സിവിലിയന്‍മാര്‍ക്ക് നേരെ ആക്രമണം നടത്തിയിട്ടില്ല എന്ന് യുഎസ് സൈന്യം പ്രതികരിച്ചു.

ഹോര്‍മുസ് കടലിടുക്കിന്റെ പേര് ട്രംപ് കടലിടുക്ക് എന്നാക്കി മാറ്റുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ട്രൂത്ത് സോഷ്യലില്‍ കുറിച്ചിരുന്നു. ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അങ്ങനെ ഒരു പദ്ധതി ഇല്ലെന്നാണ് ട്രംപ് പ്രതികരിച്ചത്. കാനഡയും അമേരിക്കയും താരിഫ് പോര് ശക്തമാണ്. ലേക്ക് ഒന്റാരിയോയുടെ പേര് ലേക്ക് അമേരിക്ക എന്നാക്കി മാറ്റി ട്രംപ് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹോര്‍മുസിന്റെ പേരും മാറ്റുമെന്ന് അദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് വാക്ക് മാറ്റി.



Source link

Leave a Reply

Your email address will not be published. Required fields are marked *