Headlines

UGC | വൈസ് ചാന്‍സലര്‍ നിയമനം: ഗവര്‍ണര്‍ക്ക് അധികാരമേറും; പുതിയ വ്യവസ്ഥകളുമായി യുജിസി| UGC revises the selection process for Vice-Chancellors give powers to Chancellors to constitute panel | കരിയർ വാർത്ത


Last Updated:

ഇതുവരെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതിനായുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചിരുന്നത് അതത് സംസ്ഥാന സര്‍ക്കാരുകളാണ്. എന്നാല്‍ പുതിയ കരട് പ്രകാരം ഈ അധികാരം പൂര്‍ണമായി ഗവര്‍ണര്‍ക്ക് ആയിരിക്കും

News18
News18

രാജ്യത്തെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെയും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമുള്ള പുതുക്കിയ യുജിസി കരട് ചട്ടങ്ങള്‍ പുറത്തിറക്കി. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മേന്ദ്രപ്രധാന്‍ ആണ് വിജ്ഞാപനം പുറത്തിറക്കിയത്. പുതുക്കിയ ചട്ടത്തില്‍ വൈസ് ചാന്‍സലര്‍മാരെ തെരഞ്ഞെടുക്കുന്ന രീതിയിലും മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. വൈസ് ചാന്‍സലറെ നിയമിക്കാനുള്ള മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയെ നിശ്ചയിക്കുന്നത് ചാന്‍സലര്‍ (സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍) ആയിരിക്കുമെന്നും കരടില്‍ പറയുന്നു. ഈ നിയമം പാലിക്കാത്ത സ്ഥാപനങ്ങളെ യുജിസി പദ്ധതികളില്‍ നിന്ന് ഒഴിവാക്കുമെന്നും കരടില്‍ മുന്നറിയിപ്പ് നല്‍കി. കരട് ചട്ടങ്ങളില്‍ പൊതുജനങ്ങളുടെയും അക്കാദമിക വിദഗ്ധരുടെയും അഭിപ്രായവും തേടിയിട്ടുണ്ട്.

നിലവില്‍ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട കേരളം, പശ്ചിമബംഗാള്‍, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ പോരുകള്‍ രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ കരട് ചട്ടം പുറത്തുവരുന്നത്. ഇതുവരെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതിനായുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചിരുന്നത് അതത് സംസ്ഥാന സര്‍ക്കാരുകളാണ്. എന്നാല്‍ പുതിയ കരട് പ്രകാരം ഈ അധികാരം പൂര്‍ണമായി ഗവര്‍ണര്‍ക്ക് ആയിരിക്കും.

”വൈസ് ചാന്‍സലര്‍മാരെ തെരഞ്ഞെടുക്കുന്നതിനായി അഖിലേന്ത്യതലത്തില്‍ പത്രങ്ങളിലൂടെ പൊതുവിജ്ഞാപനം നല്‍കും. സെര്‍ച്ച് കമ്മിറ്റിയുടെ നാമനിര്‍ദേശം വഴിയും അപേക്ഷകള്‍ സ്വീകരിക്കാം,” കരടില്‍ പറയുന്നു. കരട് വ്യവസ്ഥ അനുസരിച്ച് ചാന്‍സലര്‍ (ഗവര്‍ണര്‍) നിര്‍ദേശിക്കുന്ന ആളാകും സെര്‍ച്ച് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍. രണ്ടാമത്തെ അംഗത്തെ യുജിസി ചെയര്‍മാന്‍ നാമനിര്‍ദേശം ചെയ്യും. സിന്‍ഡിക്കേറ്റ്, സെനറ്റ്, എക്‌സിക്യൂട്ടീവ് കൗണ്‍സില്‍, ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് എന്നിങ്ങനെയുള്ള സമിതികള്‍ക്ക് മൂന്നാമത്തെ അംഗത്തെ നിര്‍ദേശിക്കാം.

ഫാക്കല്‍റ്റി നിയമനം

ബിരുദവും ബിരുദാനന്തര ബിരുദവും വ്യത്യസ്ത വിഷയങ്ങളിലാണെങ്കിലും യുജിസി നാഷണല്‍ എലിജിബിലിറ്റി പരീക്ഷയില്‍ (നെറ്റ്) ഇഷ്ടമുള്ള വിഷയത്തിലെ പ്രകടനത്തെ അടിസ്ഥാനമാക്കി വ്യക്തികള്‍ക്ക് അധ്യാപക (ഫാക്കല്‍റ്റി) തസ്തികയിലേക്ക് യോഗ്യത നേടാന്‍ സാധിക്കുമെന്ന് കരടിലെ വ്യവസ്ഥകള്‍ വിവരിച്ചുകൊണ്ട് യുജിസി ചെയര്‍മാന്‍ ജഗദീഷ് കുമാര്‍ പറഞ്ഞു. പിഎച്ച്ഡി നേടിയ വിഷയത്തിനും യുജിസി എലിജിബിലിറ്റി പരീക്ഷയിലെ മികവിനുമായിരിക്കും ഫാക്കല്‍റ്റി നിയമനത്തില്‍ മുന്‍ഗണന ലഭിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളിലെയും ഒബിസി, ഭിന്നശേഷിക്കാര്‍, ഇഡബ്ല്യൂഎസ് വിഭാഗങ്ങളിലേയും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബിരുദതലത്തിലോ ബിരുദാനന്തര തലത്തിലോ അഞ്ച് ശതമാനം മാര്‍ക്കിന്റെ ഇളവ് അനുവദിക്കുമെന്നും കരടില്‍ പറയുന്നു. നൂതന അധ്യാപന സംഭാവന, ഗവേഷണം, അല്ലെങ്കില്‍ ടീച്ചിംഗ് ലാബ് വികസനം, ഇന്ത്യന്‍ ഭാഷകളിലെ അധ്യാപന സംഭാവനകള്‍ എന്നിവ അസിസ്റ്റന്റ് പ്രൊഫസര്‍മാരായി നിയമിക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളുടെ ശ്രദ്ധേയമായ സംഭാവനയായി പരിഗണിക്കുമെന്നും കരടില്‍ വ്യക്തമാക്കി.



Source link

Leave a Reply

Your email address will not be published. Required fields are marked *