Last Updated:
അഖിലേന്ത്യാതലത്തില്‍ 24ാം റാങ്കാണ് വിദ്യാർത്ഥി സ്വന്തമാക്കിയത്
നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റില്‍(NEET UG) ഉയര്‍ന്ന റാങ്ക് സ്വന്തമാക്കുകയെന്നത് അസാധാരണമായ നേട്ടമാണ്. രാജ്യത്തുടനീളമുള്ള വളരെ കുറഞ്ഞ എംബിബിഎസ് സീറ്റുകളിലേക്ക് ലക്ഷക്കണക്കിന് ഉദ്യോഗസ്ഥാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ അക്കാദമിക് മികവ് മാത്രമല്ല, അസാധാരണമായ ശ്രദ്ധ, സ്ഥിരത നിലനിര്‍ത്താനുള്ള കഴിവ്, നന്നായി ആലോചിച്ച് തയ്യാറെടുപ്പുകള്‍ നടത്താനുള്ള മികവ് എന്നിവയെല്ലാം ആവശ്യമാണ്.
ഗോവയിലെ പനാജി സ്വദേശിയായ അനുഷ്ക ആനന്ദ് കുല്‍ക്കര്‍ണിക്ക് നീറ്റ് യുഡി 2023 സ്വന്തം കഴിവുകള്‍ തെളിയിക്കാനുള്ള അവസരമായിരുന്നു. എല്ലാവരെയും അതിശയിപ്പിക്കുന്ന നേട്ടമാണ് അവര്‍ കരസ്ഥമാക്കിയത്. 720ല്‍ 705 മാര്‍ക്ക് നേടിയ അവര്‍ അഖിലേന്ത്യാതലത്തില്‍ 24ാം റാങ്കാണ് സ്വന്തമാക്കിയത്. ഇപ്പോള്‍ ഡൽഹി എയിംസില്‍ എംബിബിഎസ് പഠിക്കുകയാണ് അവര്‍. തന്ത്രപരമായ ആസൂത്രണം, അച്ചടക്കം, കുടുംബത്തിന്റെ പിന്തുണ എന്നീ ഘടകങ്ങളാണ് ഈ മികച്ച നേട്ടം സ്വന്തമാക്കാന്‍ അവര്‍ക്ക് സഹായകരമായത്.
കൂടുതല്‍ മണിക്കൂറുകള്‍ നീളുന്ന തയ്യാറെടുപ്പിലൂടെ മികച്ച വിജയം നേടാനാകുമെന്ന പൊതുവെയുള്ള വിശ്വാസത്തില്‍ നിന്ന് വ്യത്യസ്തമായി അനുഷ്ക തന്റെ ഷെഡ്യളിനും കഴിവിനും അനുസൃതമായി തന്ത്രപരമായ പദ്ധതി ആവിഷ്കരിക്കുകയായിരുന്നു. 9, 10 ക്ലാസുകളില്‍ നിന്ന് തന്നെ അനുഷ്ക തന്റെ നീറ്റ് ലക്ഷ്യം നേടുന്നതിനുള്ള ശക്തമായ അടിത്തറ കെട്ടിപ്പടുക്കാന്‍ ആരംഭിച്ചിരുന്നു. നേരത്തെയുള്ള തുടക്കം അവള്‍ക്ക് ഒരു മൂന്‍തൂക്കം നല്കി. തുടര്‍വര്‍ഷങ്ങളില്‍ നീറ്റ് വിഷയങ്ങളില്‍ ആഴത്തില്‍ പഠനം നടത്താന്‍ അവസരം നല്കി. കോവിഡ് 19 വ്യാപനകാലത്ത് ക്ലാസുകള്‍ ഓണ്‍ലൈന്‍ രൂപത്തിലേക്ക് മാറിയപ്പോഴും അനുഷ്ക തന്റെ ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പഠനത്തില്‍ സ്ഥിരത നിലനിര്‍ത്താന്‍ സഹായിച്ചുകൊണ്ട് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് അവള്‍ക്ക് പ്രചോദനമായെന്ന് അധ്യാപകരും ഉറപ്പുവരുത്തി.
സ്കൂളില്‍ ക്ലാസ് ഉള്ള ദിവസങ്ങളില്‍ അനുഷ്ക ദിവസം രണ്ട് മുതല്‍ നാല് മണിക്കൂര്‍ വരെ നീറ്റ് തയ്യാറെടുപ്പിനായി നീക്കിവെച്ചു. അവധിദിവസങ്ങളില്‍ പഠനസമയം വര്‍ധിപ്പിച്ചു. ഒരു ദിവസം എത്രസമയം പഠിച്ചു, എത്ര നന്നായി സമയം കൈകാര്യം ചെയ്തു, സ്ഥിരത പുലര്‍ത്തി എന്നവയായിരുന്നു അനുഷ്കയെ സംബന്ധിച്ച് പ്രധാന്യമുള്ള കാര്യങ്ങള്‍. സ്മാര്‍ട്ട് റിവിഷന്‍ ടെക്നിക്കുകള്‍, മോക്ക് ടെസ്റ്റുകള്‍, അച്ചടക്കത്തോടെയുള്ള ഷെഡ്യൂള്‍ എന്നിവയ്ക്കാണ് അനുഷ്ക മുന്‍തൂക്കം നല്‍കിയിരുന്നത്. തന്റെ വിജയത്തില്‍ വലിയൊരു പങ്ക് വഹിച്ചത് തന്റെ അധ്യാപകരും മെന്റര്‍മാരുമാണെന്ന് അനുഷ്ക പറയുന്നു. പകര്‍ച്ചവ്യാധി അനിശ്ചിത്വം സൃഷ്ടിച്ച സമയം അവര്‍ തന്നെ തടസ്സങ്ങളില്ലാതെ പിന്തുണച്ചതായി അവര്‍ പറഞ്ഞു.
എംബിബിഎസ് തിരഞ്ഞെടുക്കാന്‍ അനുഷ്കയ്ക്ക് പ്രചോദനമായത് കുടുംബാംഗങ്ങളാണ്. അനുഷ്കയുടെ അമ്മാവനും അമ്മായിയും ഡോക്ടര്‍മാരാണ്. അമ്മാവന് ഒരു സ്പൈന്‍ സര്‍ജനും, അമ്മായി ഒരു ശിശുരോഗ വിദഗ്ധയുമാണ്. ഇരുവരുടെയും ജോലിയോടുള്ള പ്രതിബദ്ധത അനുഷ്കയുടെ മനസ്സില്‍ മായാത്ത മുദ്രപതിപ്പിച്ചിരുന്നു.
മാതാപിതാക്കളായ വീണയും ആനന്ദ് കുല്‍ക്കര്‍ണിയും അനുഷ്കയുടെ ആഗ്രഹത്തെ പൂര്‍ണമായും പിന്തുണച്ചു. പഠനത്തിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നത് മുതല്‍ വൈകാരികമായ പിന്തുണ വരെ അവര്‍ ഉറപ്പുവരുത്തി. പഠനത്തിന്റെ ഓരോ ഘട്ടത്തിലും അവളോടൊപ്പം നിലകൊണ്ടു. ”എന്റെ ദിശാബാദം നഷ്ടപ്പെടാതിരിക്കാന്‍ എന്റെ കുടുംബം ഉറപ്പാക്കി,” അനുഷ്ക പറഞ്ഞു.
നിലവില്‍ ഡല്‍ഹിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍(എയിംസ്) എംബിബിഎസ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് അനുഷ്ക. സംസ്ഥാനമൊട്ടുക്കും അഭിമാനകരമായ നിമിഷമാണ് ഈ നേട്ടത്തിലൂടെ അനുഷ്ക സമ്മാനിച്ചതെന്ന് അവര്‍ പഠിച്ച സ്കൂളിലെ പ്രിന്‍സിപ്പില്‍ പറഞ്ഞത്.
ഏറെനേരം പഠനത്തിന് ചെലവഴിച്ചില്ല, നീറ്റ് പരീക്ഷയില്‍ 705 മാര്‍ക്ക്; സ്മാര്‍ട്ട് സ്ട്രാറ്റജിയിലൂടെ എയിംസില്‍ സീറ്റ് നേടിയ മിടുക്കി
