Last Updated:
സംസ്കാര ചടങ്ങുകൾ ഞായർ വൈകുന്നേരം മൂന്നിന് പറവൂരിലെ വീട്ടുവളപ്പിൽ നടക്കും
പ്രശസ്ത ചലച്ചിത്ര നടനും സംവിധായകനും നിർമാതാവുമായ സലിം കുമാർ (56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി ആണ് അന്ത്യം. ഏറെ നാളായി അസുഖബാധിതനായിരുന്ന അദ്ദേഹം നേരത്തെ കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.
30 വർഷത്തെ ചലച്ചിത്ര ജീവിതത്തിൽ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ സലിം കുമാറിനെ തേടിയെത്തി. 2011-ൽ ‘ആദാമിന്റെ മകൻ അബു’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ അദ്ദേഹം സ്വന്തമാക്കി.2006-ൽ ‘അച്ഛനുറങ്ങാത്ത വീട്’ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. 2016 ൽ മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാർഡ് കറുത്ത ജൂതനിലൂടെ നേടിയിട്ടുണ്ട്. കറുത്ത ജൂതൻ , കംപാർട്ട്മെന്റ്, ദൈവമേ കൈ തൊഴാം, കെ കുമാറാക്കണം എന്നീ സിനിമകൾ സംവിധാനം ചെയ്തു. മൂന്നാം നാൾ ഞായറാഴ്ച എന്ന സിനിമ നിർമിച്ചു.
1969 ഒക്ടോബർ 10-ന് എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ ഗംഗാധരൻ-കൗസല്യ ദമ്പതികളുടെ മകനായാണ് സലിം കുമാർ ജനിച്ചത് ഭാര്യ, സുനിത, മക്കൾ,ചന്തു, ആരോമൽ.
സംസ്കാര ചടങ്ങുകൾ ഞായർ വൈകുന്നേരം മൂന്നിന് പറവൂരിലെ വീട്ടുവളപ്പിൽ നടക്കും.സംസ്കാരം സംബന്ധിച്ച് മതപരമായ ചടങ്ങുകൾ ഒഴിവാക്കണമെന്ന് സലിംകുമാർ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. അസ്ഥി പുഴയിൽ ഒഴുക്കേണ്ടതില്ലെന്നും വീട്ടുകാരോട് ജീവിച്ചിരിക്കുമ്പോൾ ആഗ്രഹം അറിയിച്ചിരുന്നു.
1996-ൽ ‘ഇഷ്ടമാണ് നൂറുവട്ടം’ എന്ന ചിത്രത്തിലൂടെയായിരുന്നു സലിം കുമാറിന്റെ സിനിമാ അരങ്ങേറ്റം. ഹാസ്യ വേഷങ്ങളിലൂടെയാണ് സലിം കുമാർ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയത്. ഹാസ്യത്തിനപ്പുറം സ്വഭാവ വേഷങ്ങളിലും തന്മയത്വത്തോടെയുള്ള അഭിനയ മികവ് അദ്ദേഹം തെളിയിച്ചു.
Kochi [Cochin],Ernakulam,Kerala
