Headlines

16 നിത്യോപയോഗ സാധനങ്ങള്‍ സൗജന്യം; ഓണക്കിറ്റ് റെഡി!! ആര്‍ക്കൊക്കെ ലഭിക്കും? | Onam Kit: Kerala Govt Provide Onam Kit With 16 Essential Items For Free, Who Are Eligible? Details


Kerala

oi-Jithin TP

ഓണം അടുത്തതോടെ ഓണക്കിറ്റ് വിതരണത്തിനുള്ള നടപടികള്‍ വേഗത്തിലാക്കി സംസ്ഥാന സര്‍ക്കാര്‍. ഈ വര്‍ഷത്തെ ഓണക്കിറ്റ് വിതരണവും ഓണച്ചന്തകളുടെ പ്രവര്‍ത്തനവും ഊര്‍ജ്ജിതമാക്കാന്‍ സപ്ലൈകോയ്ക്ക് 253 കോടി രൂപയുടെ അടിയന്തര സഹായം അനുവദിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. വിപണികളിലെ വിലക്കയറ്റത്തില്‍ നിന്ന് ഓണാഘോഷത്തെ മാറ്റി നിര്‍ത്തുന്നതിനാണ് സര്‍ക്കാര്‍ നീക്കം.

ഭക്ഷ്യ വിപണിയിലെ ഇടപെടലിനായി 200 കോടിയും സൗജന്യ ഓണക്കിറ്റ് നല്‍കുന്നതിനായി 53 കോടിയുമാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളതെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ഇതാദ്യമായാണ് ഓണക്കിറ്റിനായി സര്‍ക്കാര്‍ ഒരുമിച്ച് ഇത്രയും വലിയ തുക ഭക്ഷ്യവകുപ്പിന് അനുവദിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ 6,09,305 സൗജന്യ ഓണക്കിറ്റുകളാണ് വിതരണം ചെയ്യുക.

Onam Kit

മഞ്ഞനിറത്തിലുള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമാണ് സൗജന്യ ഓണക്കിറ്റ് നല്‍കുക. തുണിസഞ്ചി ഉള്‍പ്പെടെ 16 ഇനം നിത്യോപയോഗ സാധനങ്ങള്‍ അടങ്ങിയ കിറ്റാണ് വിതരണം ചെയ്യുന്നത്. ഒരു കിറ്റിന് 854 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എഎവൈ അഥവാ മഞ്ഞ കാര്‍ഡ് ഗുണഭോക്താക്കള്‍ക്കുള്ള കിറ്റ് വിതരണം ഓഗസ്റ്റ് 10-ന് ആരംഭിക്കും.

ഉത്രാട ദിനമായ ഓഗസ്റ്റ് 25-നകം വിതരണം പൂര്‍ത്തിയാക്കണം എന്നാണ് നിര്‍ദേശം. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 1,65,932 മെട്രിക് ടണ്‍ അരിയും 24,506 മെട്രിക് ടണ്‍ ഗോതമ്പും വിപണിയില്‍ എത്തിക്കും എന്നും മന്ത്രി വ്യക്തമാക്കി. ഓണം പ്രമാണിച്ച് മുന്‍ഗണനേതര വിഭാഗത്തിനുള്ള സ്‌പെഷ്യല്‍ അരി വിതരണവും വേഗത്തില്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ശ്രമം.

എല്ലാ റേഷന്‍ കാരഡുടമകള്‍ക്കും വിലയിളവില്‍ അരി ലഭ്യമാക്കും. നീല കാര്‍ഡുകാര്‍ക്ക് മൂന്ന് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിലും 2 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപയ്ക്കും വിതരണം ചെയ്യും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഓഗസ്റ്റ് 8 മുതല്‍ 25 വരെ മെഗാ ട്രേഡ് ഫെയറുകളും, 11 ജില്ലകളില്‍ ഓഗസ്റ്റ് 16 മുതല്‍ 25 വരെ ജില്ലാ ഫെയറുകളും നടത്തും.

126 നിയമസഭാ മണ്ഡലങ്ങളില്‍ ഓണം മാര്‍ക്കറ്റുകളും സംഘടിപ്പിക്കും. ഇതുവഴി വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ വിപണി ഇടപെടല്‍ നടത്താം എന്നാണ് വകുപ്പിന്റെ പ്രതീക്ഷ. ഈ സര്‍ക്കാരിന്റെ രണ്ടുമാസത്തെ പ്രവര്‍ത്തന കാലയളവില്‍ ഇതുവരെ 448.05 കോടി രൂപയാണ് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പിന് അനുവദിച്ചത് എന്നും ഇതില്‍ മാര്‍ക്കറ്റ് ഇടപെടലിനും സൗജന്യ കിറ്റ് വിതരണത്തിനുമായി 273 കോടി രൂപ അനുവദിച്ചു എന്നും മന്ത്രി വ്യക്തമാക്കി.

നെല്ല് സംഭരണ സംസ്ഥാന പ്രോത്സാഹന ബോണസ് ഇനത്തില്‍ 154.79 കോടി രൂപയും ഗതാഗത ചാര്‍ജ്ജ് ഇനത്തില്‍ 20.26 കോടി രൂപയും ലഭിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ 2025-26 സാമ്പത്തികവര്‍ഷത്തില്‍ ആകെ അനുവദിച്ചത് 700 കോടി രൂപ മാത്രമായിരുന്നുവെന്നും അനൂപ് ജേക്കബ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി അരലക്ഷം മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ നല്‍കാനാണ് ലക്ഷ്യമിട്ടിരുന്നത്.

എന്നാല്‍ 73,024 പുതിയ മുന്‍ഗണനാ കാര്‍ഡുകള്‍ അനുവദിച്ചു. ഇത് സര്‍വകാല റെക്കോര്‍ഡാണ്. ലഭിച്ച 76,338 അപേക്ഷകളില്‍ നിന്നാണ് ഇത്രയും അപേക്ഷകള്‍ അംഗീകരിച്ചത്. പുതിയ കാര്‍ഡുടമകള്‍ക്ക് ആഗസ്റ്റ് മൂന്ന് മുതല്‍ സൗജന്യ റേഷന്‍ നല്‍കിത്തുടങ്ങും എന്നും മന്ത്രി വ്യക്തമാക്കി.



Source link

Leave a Reply

Your email address will not be published. Required fields are marked *