Headlines

സൗദി അറേബ്യയില്‍ ഹൂതി ആക്രമണം; ലക്ഷ്യമിട്ടത് വിമാനത്താവളവും എണ്ണ കേന്ദ്രവും, പാകിസ്താന് തിരിച്ചടി | Saudi Arabia Najran Airport And Aramco Oil Facility Targeted By Yemen Houthi; Latest Updates


Gulf

oi-Ashif N

റിയാദ്: സൗദി അറേബ്യയില്‍ ശക്തമായ ആക്രമണം നടത്തി എന്ന് യമനിലെ ഹൂതികള്‍. നജ്‌റാനിലെ വിമാനത്താവളവും അരാംകോ എണ്ണ കേന്ദ്രവുമാണ് ലക്ഷ്യമിട്ടതെന്ന് അവര്‍ പറയുന്നു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള അല്‍ മസീറ ചാനല്‍ ആണ് വിവരം പുറത്തുവിട്ടത്. ഹൂതി ആക്രമണത്തില്‍ പാകിസ്താന്‍ നാവികര്‍ കൊല്ലപ്പെട്ട പിന്നാലെയാണിത്. സൗദി അറേബ്യ പ്രതികരിച്ചിട്ടില്ല.

ചെങ്കടലില്‍ കപ്പലിന് നേരെ ഹൂതികള്‍ നടത്തിയ ആക്രമണത്തിലാണ് കപ്പലിലുണ്ടായിരുന്ന രണ്ടു പാകിസ്താന്‍കാര്‍ കൊല്ലപ്പെട്ടത്. ആറ് പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെയും മൃതദേഹം പാകിസ്താനിലെത്തിച്ചു. കൂടാതെ ആറ് പരിക്കേറ്റവരും നാട്ടിലെത്തിയെന്ന് പാകിസ്താന്‍ വിദേശകാര്യ സഹമന്ത്രി ഇസ്ഹാഖ് ദര്‍ പറഞ്ഞു. രണ്ട് ഇന്തോനേഷ്യക്കാരും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. താന്‍സാനിയന്‍ കപ്പല്‍ ബാബുല്‍ മന്തിബില്‍ എത്തിയ വേളയിലായിരുന്നു ആക്രമണം.

saudi arabia najran target houthi

സൗദി അറേബ്യയിലെ തെക്കന്‍ നഗരമാണ് നജ്‌റാന്‍. യമന്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് ഈ പ്രദേശം. ഡ്രോണ്‍ ഉപയോഗിച്ച് രണ്ട് ആക്രമണമമാണ് നടത്തിയത് എന്ന് ഹൂതി നേതാവ് യഹ്‌യ സരീ പറഞ്ഞു എന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ആദ്യത്തെ ലക്ഷ്യം നജ്‌റാന്‍ വിമാനത്താവളമായിരുന്നു. മറ്റൊന്ന് അരാംകോ കേന്ദ്രവും. രണ്ടും വിജയകരമായിരുന്നു എന്നാണ് സരീ പറയുന്നത്. ഈ മാസം ഒമ്പതിനും ഹൂതികള്‍ അരാംകോ കേന്ദ്രം ആക്രമിച്ചിരുന്നു.

2012ന് ശേഷമാണ് യമനില്‍ ഹൂതികള്‍ കരുത്താര്‍ജിച്ചത്. തലസ്ഥാനമായ സന്‍ആ വരെ കീഴടക്കിയ അവരുടെ നിയന്ത്രണത്തിലാണ് രാജ്യത്തിന്റെ വലിയൊരു ഭാഗം. അതേസമയം, സൗദി അറേബ്യ അംഗീകരിക്കുന്ന യമനിലെ സര്‍ക്കാരിന് സ്വാധീനമുള്ള പ്രദേശങ്ങളുമുണ്ട്. ഈ രണ്ട് വിഭാഗത്തിനും നിയന്ത്രണമില്ലാത്ത പ്രദേശങ്ങളും യമനിലുണ്ട്. അതായത്, പല ഭരണകര്‍ത്താക്കള്‍ക്ക് കീഴിലാണ് യമന്‍.

10 വര്‍ഷത്തോളം നീണ്ട ആഭ്യന്തര യുദ്ധത്തിന് ശേഷം 2022ലാണ് സൗദിയും ഹൂതികളും ഒമാന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തി സമാധാന കരാറുണ്ടാക്കിയത്. ഇതിന് ശേഷം കാര്യമായ സംഘര്‍ഷങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് വീണ്ടും സൗദി ഹൂതി സ്വാധീന മേഖല ആക്രമിക്കുകയും ഹൂതികള്‍ തിരിച്ച് ആക്രമിക്കുയും ചെയ്തു. ചെങ്കടലിലൂടെ പോകുന്ന കപ്പലുകളും ഹൂതികള്‍ ആക്രമിക്കാന്‍ തുടങ്ങി.

ഇറാനോട് ചേര്‍ന്ന ഹോര്‍മുസ് കടലിടുക്ക് പോലെ ലോകത്തെ പ്രധാന കടല്‍ ചരക്കുപാതയാണ് ബാബുല്‍ മന്തിബ്. യമനോട് ചേര്‍ന്ന ഈ പ്രദേശം ഹൂതികളുടെ നിയന്ത്രണത്തിലാണ്. സൗദിയുടെത് ഉള്‍പ്പെടെയുള്ള ചരക്കുകപ്പലുകള്‍ ഇവിടെ ആക്രമിക്കപ്പെടുന്നുണ്ട്. ഇതോടെ ജിസിസി രാജ്യങ്ങളുടെ വ്യാപാരം താളം തെറ്റിയിരിക്കുകയാണ്. ഹൂതികളെ നേരിടാന്‍ ഒരു ഡസനോളം രാജ്യങ്ങളെ ചേര്‍ത്ത് സൈനിക സഖ്യം രൂപീകരിക്കുകയാണ് സൗദി അറേബ്യ. ഹൂതികള്‍ക്ക് എല്ലാ സഹായവും നല്‍കുന്നത് ഇറാനാണ്.



Source link

Leave a Reply

Your email address will not be published. Required fields are marked *