Headlines

സ്വര്‍ണത്തിന് എല്ലാ വര്‍ഷവും വിലയിടിയും… എന്നാല്‍ പിന്നീട് തിരിച്ചുകയറും; മുന്‍കാലങ്ങളില്‍ സംഭവിച്ചത് | Gold Rate: Gold Has Seen Several Double-Digit Corrections Over The Years, What It Means For Investors? Details


India

oi-Jithin TP

സെപ്റ്റംബര്‍ മാസത്തില്‍ സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടമാണ് ദൃശ്യമായത്. ഓഗസ്റ്റ് 24-ന് 10 ഗ്രാമിന് 1,63,229 രൂപ എന്ന ഉയര്‍ന്ന നിരക്കിലെത്തിയ ശേഷം വിലയില്‍ പെട്ടെന്നുള്ള ഇടിവുണ്ടായി. സെപ്റ്റംബര്‍ 1 മുതല്‍ 3 വരെയുള്ള ദിവസങ്ങളില്‍ 10 ഗ്രാമിന് ഏകദേശം 1.52 ലക്ഷം മുതല്‍ 1.59 ലക്ഷം രൂപ വരെയായിരുന്നു വ്യാപാര നിരക്ക്. അതിനുശേഷം വിലയില്‍ നേരിയ തിരിച്ചുവരവുണ്ടായെങ്കിലും, ശക്തമായ മുന്നേറ്റത്തിന് ശേഷമുള്ള ഈ പെട്ടെന്നുള്ള ഇടിവ് നിക്ഷേപകര്‍ക്ക് ആശങ്കയായി.

ഉയര്‍ന്ന നിരക്കില്‍ നിന്ന് സ്വര്‍ണവിലയില്‍ ഇത്രയും വലിയ ഇടിവ് ഉണ്ടാകുന്നത് എത്രത്തോളം അസാധാരണമാണ് എന്നാണ് എല്ലാവരും ചോദിക്കുന്നത്. 1980 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍, ഒരു വര്‍ഷത്തിനുള്ളില്‍ സ്വര്‍ണവിലയില്‍ ഗണ്യമായ ഇടിവ് സംഭവിക്കുന്നത് പതിവാണെന്ന് കാണാം. ഫണ്ട്സ് ഇന്ത്യ റിസര്‍ച്ച് പ്രകാരം, ഈ കാലയളവില്‍ ഒരു വര്‍ഷത്തിനിടയില്‍ സ്വര്‍ണവിലയിലുണ്ടായ ശരാശരി ഇടിവ് ഏകദേശം 13 ശതമാനമാണ്.

Gold Rate

ഇതിലെ രസകരമായ കാര്യം എന്തെന്നാല്‍, വര്‍ഷത്തിനിടയില്‍ വിലയില്‍ വലിയ ഇടിവുണ്ടായതുകൊണ്ട് മാത്രം ആ വര്‍ഷം സ്വര്‍ണത്തിന്റെ പ്രകടനം നഷ്ടത്തിലാകണമെന്നില്ല. 13 ശതമാനം വിലയിടിവ് എന്നത് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് നോക്കാം. ഒരു ആസ്തിയുടെ വില അതിന്റെ മുന്‍കാല ഉയര്‍ന്ന നിരക്കില്‍ നിന്ന് എത്രത്തോളം താഴേക്ക് പോകുന്നു എന്ന് അളക്കുന്ന രീതിയാണിത്.

ഉദാഹരണത്തിന്, സ്വര്‍ണവില 1 ലക്ഷം രൂപയിലെത്തുകയും പിന്നീട് തിരിച്ചുകയറുന്നതിന് മുന്‍പ് 87,000 രൂപയിലേക്ക് താഴുകയും ചെയ്താല്‍, അത് 13 ശതമാനം ഇടിവിനെ സൂചിപ്പിക്കുന്നു. കഴിഞ്ഞ നാലര പതിറ്റാണ്ടിനിടെ 10 മുതല്‍ 15 ശതമാനം വരെയുള്ള ഇടിവുകള്‍ ആവര്‍ത്തിച്ച് സംഭവിച്ചിട്ടുണ്ടെന്ന് ഫണ്ട്സ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഉദാഹരണത്തിന്, 1984-ല്‍ 13 ശതമാനവും, 1985-ല്‍ 12 ശതമാനവും, 1993-ല്‍ 15 ശതമാനവും വിലയിടിഞ്ഞു.

2004-ല്‍ 13 ശതമാനവും, 2007-ല്‍ 14 ശതമാനവും, 2009-ല്‍ 12 ശതമാനവും വീതം വര്‍ഷത്തിനിടയില്‍ വിലയിടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. സമീപകാലത്തും ഈ പ്രവണത തുടര്‍ന്നു. 2020-ല്‍ ഏകദേശം 15 ശതമാനവും, 2021-ല്‍ 13 ശതമാനവും, 2022-ല്‍ 15 ശതമാനവും, 2023-ല്‍ 10 ശതമാനവും ഇടിവ് സ്വര്‍ണവിലയിലുണ്ടായി. ഇതിലും വലിയ ഇടിവുകളും സ്വര്‍ണ്ണവിലയില്‍ ഉണ്ടായിട്ടുണ്ട്.

ചില വര്‍ഷങ്ങള്‍ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസകരമായിരുന്നു. ഈ കണക്കുകളിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത് 1980-ലാണ്. അന്ന് വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കില്‍ നിന്ന് സ്വര്‍ണവില 40 ശതമാനത്തോളം താഴേക്ക് പോയി. 1981-ല്‍ 25 ശതമാനവും, 1982-ലും 1983-ലും 23 ശതമാനവും, 2006-ല്‍ 22 ശതമാനവും വിലയിടിവ് ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടയില്‍, ആ വര്‍ഷത്തിനുള്ളില്‍ സ്വര്‍ണവിലയില്‍ 20 ശതമാനം വരെ ഇടിവുണ്ടായി. 2013-ല്‍ ഈ ഇടിവ് 24 ശതമാനം എന്ന നിലയിലേക്ക് കൂടുതല്‍ രൂക്ഷമായി. ചുരുക്കത്തില്‍, സ്വര്‍ണവിലയില്‍ ഇത്തരത്തില്‍ രണ്ടക്ക ശതമാനത്തിലുള്ള ഇടിവ് സംഭവിക്കുന്നത് അസാധാരണമായ കാര്യമല്ല. വര്‍ഷത്തിനിടയിലുണ്ടാകുന്ന വിലയിടിവ് ആ വര്‍ഷം മൊത്തത്തില്‍ നഷ്ടമുണ്ടാക്കുന്ന ഒന്നാകണമെന്നില്ല.

ഇത്തരം തിരുത്തലുകള്‍ക്ക് ശേഷം എന്താണ് സംഭവിച്ചത് എന്നതാകാം ഈ കണക്കുകളിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. ഫണ്ട്സ് ഇന്ത്യ നടത്തിയ വിശകലനമനുസരിച്ച്, വര്‍ഷത്തിനിടയില്‍ വിലയിടിവ് നേരിട്ടപ്പോഴും, 78 ശതമാനം തവണയും സ്വര്‍ണം വര്‍ഷാവസാനത്തില്‍ പോസിറ്റീവ് റിട്ടേണ്‍ ആണ് നല്‍കിയത്. 2008 ല്‍ സ്വര്‍ണവിലയില്‍ 20 ശതമാനം വരെ ഇടിവുണ്ടായെങ്കിലും, വര്‍ഷാവസാനമായപ്പോള്‍ 29 ശതമാനം നേട്ടമാണ് രേഖപ്പെടുത്തിയത്.

2003-ല്‍ ഒരു ഘട്ടത്തില്‍ 17 ശതമാനം വരെ വില കുറഞ്ഞെങ്കിലും, വര്‍ഷാവസാനത്തില്‍ 25 ശതമാനം വര്‍ധനവാണ് ഉണ്ടായത്. സമീപകാലത്തും സമാനമായ പ്രവണത കാണാം. 2020-ല്‍ സ്വര്‍ണവിലയില്‍ പരമാവധി 15 ശതമാനം ഇടിവുണ്ടായെങ്കിലും, വര്‍ഷാവസാനത്തില്‍ 28 ശതമാനം നേട്ടം കൈവരിച്ചു. 2023-ല്‍ വര്‍ഷത്തിനിടയില്‍ 10 ശതമാനം വരെ തിരുത്തല്‍ ഉണ്ടായെങ്കിലും, 15 ശതമാനം നേട്ടത്തോടെയാണ് വര്‍ഷം അവസാനിച്ചത്.

നിലവിലെ വിലയിടിവ് അവസാനിച്ചോ, സ്വര്‍ണവില ഇനിയും കുറയുമോ, അതോ 2026-ല്‍ വില എവിടെയെത്തും തുടങ്ങിയ കാര്യങ്ങളൊന്നും ചരിത്രപരമായ കണക്കുകള്‍ വ്യക്തമാക്കുന്നില്ല. എന്നാല്‍, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സ്വര്‍ണവിലയുടെ ചലനത്തില്‍ ഇത്തരം തിരുത്തലുകള്‍ ഒരു സാധാരണ ഭാഗമാണെന്ന് അവ വ്യക്തമാക്കുന്നു. ഒടുവില്‍ പോസിറ്റീവ് റിട്ടേണ്‍ നല്‍കിയ വര്‍ഷങ്ങളില്‍ പോലും ഇത്തരം ഇടിവുകള്‍ ഉണ്ടായിട്ടുണ്ട്.

വിലയില്‍ വലിയ മുന്നേറ്റം ഉണ്ടായതിന് ശേഷമാണ് ഈ കാര്യം പ്രത്യേകം പ്രസക്തമാകുന്നത്. സമീപകാലത്തെ ഉയര്‍ന്ന നിരക്കില്‍ നിന്നുള്ള ഇടിവ് ഏതാനും ദിവസങ്ങളിലെ കണക്കില്‍ നോക്കുമ്പോള്‍ വളരെ വലുതായി തോന്നാം. എന്നാല്‍ ദീര്‍ഘകാല ചരിത്രം പരിശോധിച്ചാല്‍, സ്വര്‍ണവിലയുടെ മുന്നേറ്റം ഒരിക്കലും നേര്‍രേഖയിലായിരുന്നില്ലെന്ന് മനസിലാക്കാം.



Source link

Leave a Reply

Your email address will not be published. Required fields are marked *