Headlines

സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജി തള്ളി അലഹാബാദ് ഹൈക്കോടതി Allahabad High Court Rejects UP Student’s Plea To Wear Hijab In School, Check Full Details Inside


India

oi-Jithin TP

നിശ്ചിത സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുമതി തേടി ഒരു മുസ്ലീം വിദ്യാര്‍ത്ഥിനി സമര്‍പ്പിച്ച ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. ശിരോവസ്ത്രം ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യമായ മതപരമായ ആചാരമാണെന്ന് സ്ഥാപിക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.

മതസ്വാതന്ത്ര്യത്തിനുള്ള അവകാശപ്രകാരം സംരക്ഷണം തേടുന്നതിന്, അതൊരു മതപരമായ ആചാരമാണെന്ന് അവകാശപ്പെടുന്നത് മാത്രം പോര എന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് ജെ.ജെ. മുനീര്‍, ജസ്റ്റിസ് ഇന്ദ്രജിത്ത് ശുക്ല എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. തന്റെ മതപരമായ ആചാരത്തിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടി, സ്‌കൂള്‍ യൂണിഫോമിനൊപ്പം ശിരോവസ്ത്രം ധരിക്കുന്നത് തുടരാന്‍ അനുമതി തേടിയാണ് വിദ്യാര്‍ത്ഥിനി കോടതിയെ സമീപിച്ചത്.

Hijab

എന്നാല്‍, ഹിജാബ് ധരിക്കുന്നത് ഭരണഘടനയുടെ 25-ാം അനുച്ഛേദപ്രകാരം സംരക്ഷിക്കപ്പെടുന്ന അനിവാര്യമായ മതപരമായ ആചാരമാണെന്ന വാദം കോടതി അംഗീകരിച്ചില്ല. ഇസ്ലാമില്‍ ശിരോവസ്ത്രം ധരിക്കുന്നത് നിര്‍ബന്ധമായ ഒരു ആചാരമാണെന്നും, അത് ചെയ്തില്ലെങ്കില്‍ ഒരാളുടെ വിശ്വാസത്തെ ബാധിക്കുമെന്നും സ്ഥാപിക്കുന്നതിന് മതിയായ മതപരമോ നിയമപരമോ ആയ തെളിവുകളൊന്നും കോടതിക്ക് മുന്നില്‍ ഹാജരാക്കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

‘ഭരണഘടനയുടെ 25-ാം അനുച്ഛേദത്തെ അടിസ്ഥാനമാക്കിയുള്ള ഒരു വാദം, അതിനാവശ്യമായ വസ്തുതാപരവും നിയമപരവുമായ അടിത്തറയില്ലാതെ, കേവലം ഒരു അവകാശവാദമെന്ന നിലയില്‍ മാത്രം അംഗീകരിക്കാനാവില്ല. റിട്ട് ഹര്‍ജി പരിശോധിച്ചതില്‍ നിന്ന് വ്യക്തമാകുന്നത്, താന്‍ കുട്ടിക്കാലം മുതലോ അല്ലെങ്കില്‍ ആറാം ക്ലാസില്‍ സ്‌കൂളില്‍ ചേര്‍ന്നതുമുതലോ ഹിജാബ് ധരിക്കുന്നത് ചെയ്യുന്നുണ്ടെന്നല്ലാതെ, അതിനെ സാധൂകരിക്കുന്ന തരത്തിലുള്ള മറ്റ് വാദങ്ങളൊന്നും ഹര്‍ജിക്കാരി ഉന്നയിച്ചിട്ടില്ല,’ ബെഞ്ച് നിരീക്ഷിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏകീകൃത വസ്ത്രധാരണ രീതി പാലിക്കേണ്ടതിന്റെ പ്രാധാന്യവും ഹൈക്കോടതി എടുത്തു പറഞ്ഞു. സ്‌കൂളിന്റെ വസ്ത്രധാരണ നയം ഏകീകൃതവും വിവേചനരഹിതവും അച്ചടക്കവും സ്ഥാപനത്തിന്റെ സവിശേഷമായ അസ്തിത്വവും നിലനിര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതുമാകുമ്പോള്‍, വ്യക്തിഗത താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ ആവശ്യപ്പെടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമില്ലെന്ന് കോടതി നിരീക്ഷിച്ചു.

ആറാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ സ്‌കൂളിന്റെ എതിര്‍പ്പില്ലാതെ താന്‍ ഹിജാബ് ധരിച്ചിരുന്നുവെന്ന് വിദ്യാര്‍ത്ഥിനി വാദിച്ചിരുന്നു. എന്നാല്‍, സ്‌കൂള്‍ അധികൃതര്‍ നേരത്തെ അത് അനുവദിച്ചിരുന്നു എന്നത്, പിന്നീട് നിശ്ചിത യൂണിഫോം നയം നടപ്പിലാക്കാന്‍ തീരുമാനിച്ചാല്‍ ഹിജാബ് ധരിക്കുന്നത് തുടരാനുള്ള നിയമപരമായ അവകാശം നല്‍കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

‘താഴ്ന്ന ക്ലാസുകളില്‍ പഠിക്കുമ്പോള്‍ ഹിജാബ് ധരിക്കുന്നതിനെതിരെ സ്‌കൂള്‍ അധികൃതര്‍ എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ടാകില്ല. അത് അനാസ്ഥയോ, നടപടിയെടുക്കാതിരിക്കലോ, ഇച്ഛാശക്തിയുടെ കുറവോ, യൂണിഫോം നയം നടപ്പിലാക്കാതിരിക്കലോ, അല്ലെങ്കില്‍ മര്യാദയോ മടിയോ കാരണമാകാം. എന്നാല്‍, വസ്ത്രധാരണ നയം കര്‍ശനമായി നടപ്പിലാക്കാന്‍ തീരുമാനിക്കുമ്പോള്‍, മുന്‍പ് എതിര്‍ക്കാതിരുന്നത് സ്‌കൂളിനെതിരെ ഒരു തടസവാദമായി ഉന്നയിക്കാന്‍ കഴിയില്ല,’ കോടതി പറഞ്ഞു.

ഈ വിഷയത്തില്‍ മുന്‍പുണ്ടായ വിധികള്‍ പരാമര്‍ശിച്ച ബെഞ്ച്, സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നത് ഇസ്ലാമിക വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമല്ലെന്ന് വിവിധ ഹൈക്കോടതികള്‍ നിരീക്ഷിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ മുന്‍വിധിയോട് വിയോജിക്കേണ്ട സാഹചര്യമില്ലെന്നും കോടതി പറഞ്ഞു. സ്‌കൂളുകളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള കര്‍ണാടക ഹൈക്കോടതിയുടെ വിധി നിലനില്‍ക്കുന്നുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

സുപ്രീം കോടതിയില്‍ നിന്ന് ഭിന്നവിധി ഉണ്ടായ സാഹചര്യത്തില്‍ ആ വിഷയത്തില്‍ അന്തിമ തീര്‍പ്പ് ഇനിയും ഉണ്ടായിട്ടില്ല. അതനുസരിച്ച് ഹര്‍ജി തള്ളുകയും, സ്‌കൂളിന് തങ്ങളുടെ നിശ്ചിത യൂണിഫോം നയം നടപ്പിലാക്കാന്‍ അനുമതി നല്‍കുകയും ചെയ്തു.



Source link

Leave a Reply

Your email address will not be published. Required fields are marked *