Headlines

സിക്കിമില്‍ തുരങ്കമിടിഞ്ഞ് അപകടം… 12 മരണം, 13 പേര്‍ കുടുങ്ങികിടക്കുന്നു, കാണാതായവരില്‍ മലയാളിയും | Sikkim Tunnel Landslide: 12 Dead And 13 Trapped After Suspected Methane Explosion in Tunnel


India

oi-Jithin TP

സിക്കിമിലെ നാംചി ജില്ലയില്‍ നിര്‍മ്മാണത്തിലിരുന്ന തുരങ്കം തകര്‍ന്നുണ്ടായ അപകടത്തില്‍ 12 തൊഴിലാളികള്‍ മരിച്ചു. മലയാളി അടക്കം 13 പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം, ചൊവ്വാഴ്ച രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്ന അയല്‍ സംസ്ഥാനമായ പശ്ചിമ ബംഗാളില്‍ നിന്നുള്ള ഖനി സുരക്ഷാ സംഘം, തുരങ്കത്തിനുള്ളില്‍ എട്ട് മൃതദേഹങ്ങള്‍ കൂടി കണ്ടതായി അവകാശപ്പെട്ടു.

എന്നാല്‍ നാംചി ജില്ലാ ഭരണകൂടം ഇത് സ്ഥിരീകരിച്ചിട്ടില്ല. തെക്കന്‍ സിക്കിമിലെ സമര്‍ദുങ്ങിലുള്ള എന്‍എച്ച്പിസി ടീസ്റ്റ സ്റ്റേജ് VI ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കം, തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ തകര്‍ന്നു വീഴുകയായിരുന്നു. 25 തൊഴിലാളികളായിരുന്നു ഈ സമയം തുരങ്കത്തിനുള്ളിലുണ്ടായിരുന്നത്. ചൊവ്വാഴ്ച വൈകുന്നേരം 7 മണി വരെ 12 മൃതദേഹങ്ങള്‍ കണ്ടെടുത്തു എന്ന് നാംചി ജില്ലാ കളക്ടര്‍ അനുപ താംലിംഗ് പറഞ്ഞു.

Sikkim Tunnel Landslide

കണ്ടെടുത്ത മൃതദേഹങ്ങളില്‍ ഏഴെണ്ണം തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവരില്‍ പശ്ചിമ ബംഗാള്‍, പഞ്ചാബ്, അസം, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂരിനൊപ്പം അപകടസ്ഥലം സന്ദര്‍ശിച്ച സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്, മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 4 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു.

സംഭവം അന്വേഷിക്കാന്‍ ഉന്നതതല സമിതി രൂപീകരിക്കും എന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമാങ്ങുമായി സംസാരിക്കുകയും സാഹചര്യം വിലയിരുത്തുകയും കേന്ദ്രത്തില്‍ നിന്നുള്ള എല്ലാ സഹായവും ഉറപ്പുനല്‍കുകയും ചെയ്തു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

എന്‍എച്ച്പിസി ലിമിറ്റഡിന്റെ 500 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കത്തിന്റെ ‘അഡിറ്റ് 3’ എന്ന സ്ഥലത്താണ് സംഭവം നടന്നത്. പാറയ്ക്കുള്ളില്‍ കുടുങ്ങിക്കിടന്നിരുന്ന മീഥെയ്ന്‍ വാതകം പെട്ടെന്ന് പുറത്തേക്ക് വന്നതാണ് സ്‌ഫോടനത്തിന് കാരണമായതെന്നും, ഇത് കനത്ത പുകയും വിഷവാതകങ്ങളും ഉണ്ടാക്കിയെന്നും എന്‍എച്ച്പിസി പ്രസ്താവനയില്‍ അറിയിച്ചു.

‘മീഥെയ്ന്‍ വാതക ചോര്‍ച്ചയാകാം സ്‌ഫോടനത്തിന് വഴിയൊരുക്കിയത്. തുരങ്കം തുരക്കുന്ന യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിനിടെ, പാറയ്ക്കുള്ളിലെ ഒരു അറയില്‍ കുടുങ്ങിക്കിടന്നിരുന്ന മീഥെയ്ന്‍ വാതകം പുറത്തേക്ക് വരികയും സ്‌ഫോടനം സംഭവിക്കുകയുമായിരുന്നു,’ ഒരു എന്‍എച്ച്പിസി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കാണാതായത് കോട്ടയം സ്വദേശിയെ

അപകടത്തില്‍പ്പെട്ട മലയാളി കോട്ടയം സ്വദേശി പാമ്പാടി സ്വദേശി അനീഷ് മോഹനാണ്. നാഷണല്‍ ഹൈഡ്രോ പവര്‍ കോര്‍പറേഷനിലെ സീനിയര്‍ മാനേജരാണ് ജിയോളജിസ്റ്റായ അനീഷ് മോഹന്‍. 16 വര്‍ഷമായി എന്‍എച്ച്പിസി ഉദ്യോഗസ്ഥനാണ് അനീഷ്. സംഭവമറിഞ്ഞ് അനീഷിന്റെ കുടുംബാംഗങ്ങള്‍ അപകടസ്ഥലത്തേക്ക് തിരിച്ചിരിക്കുകയാണ്. ഹരിയാനയിലായിരുന്ന അനീഷിന് ഏഴ് മാസം മുന്‍പാണ് സിക്കിം യൂണിറ്റ് മാനേജറായി സ്ഥലംമാറ്റം ലഭിച്ചത്.

അനീഷിന്റെ ഭാര്യയും മക്കളും നാട്ടിലാണ്. ഹരിയാനയില്‍ കുടുംബസമേതം താമസിച്ചിരുന്ന അനീഷ് സ്ഥലംമാറ്റം ലഭിച്ചതിനെ തുടര്‍ന്ന് ഭാര്യയേയും മക്കളേയും നാട്ടിലേക്ക് വിട്ടിരുന്നു. ഭാര്യയും ഭാര്യയുടെ സഹോദരനും അനീഷന്റെ സഹോദരനുമാണ് സിക്കിമിലേക്ക് തിരിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ എത്തിയ ഇവരെ എന്‍എച്ച്പിസി അധികൃതര്‍ വിമാനമാര്‍ഗം സിക്കിമില്‍ എത്തിച്ചിട്ടുണ്ട്.



Source link

Leave a Reply

Your email address will not be published. Required fields are marked *