Kerala
oi-Sajitha Gopie
കണ്ണൂര്‍: അന്തരിച്ച മുന്‍ എംഎല്‍എ പിആര്‍ കൃഷ്ണന്റെ ഭാര്യയായി അഭിനയിച്ച് പെന്‍ഷന്‍ വാങ്ങുന്നുവെന്നുളള വ്യാജ പ്രചാരണത്തിന് എതിരെ പരാതി നല്‍കി മുന്‍ ആരോഗ്യവകുപ്പ് മന്ത്രി പികെ ശ്രീമതി. ജനം ടിവി, മറ്റ് ചില യൂട്യൂബ് ചാനലുകള്‍ എന്നിവയ്ക്ക് എതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമാണ് പരാതി നല്‍കിയത്. തനിക്കെതിരെ നടക്കുന്ന വ്യാജപ്രചാരണത്തെ കുറിച്ച് പറയവേ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പികെ ശ്രീമതി പൊട്ടിക്കരഞ്ഞിരുന്നു.
പികെ കൃഷ്ണന്‌റെ ഭാര്യയായ പികെ ശ്രീമതി വാങ്ങിയിരുന്ന പെന്‍ഷന്റെ പേരിലാണ് മുന്‍ മന്ത്രിയായ പികെ ശ്രീമതിക്കെതിരെ വ്യാജപ്രചാരണം നടക്കുന്നത്. പികെ കൃഷ്ണന്‌റെ മകന്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരുന്നു. തന്റെ അമ്മയായ പികെ ശ്രീമതിയാണ് പെന്‍ഷന്‍ വാങ്ങിയിരുന്നതെന്നും അതിന്റെ പേരില്‍ മുന്‍ ആരോഗ്യമന്ത്രിക്കെതിരെ പ്രചാരണം നടത്തുന്നത് ശരിയല്ലെന്നുമാണ് ഇദ്ദേഹം പ്രതികരിച്ചത്.
പികെ ശ്രീമതിക്ക് എതിരെയുളള വ്യാജ പ്രചാരണത്തിന് എതിരെ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷനും രംഗത്ത് വന്നിട്ടുണ്ട്. ‘ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റും മുൻമന്ത്രിയും എംപിയും ആയിരുന്ന സഖാവ് പി കെ ശ്രീമതി ടീച്ചർക്കെതിരെ അടിസ്ഥാനരഹിതവും അസംബന്ധവുമായ വാർത്തകളാണ് ജനം, കർമ്മ തുടങ്ങിയ സംഘപരിവാർ ചാനലുകൾ നൽകിക്കൊണ്ടിരിക്കുന്നത്. മുൻ എംഎൽഎയുടെ ഭാര്യ എന്ന നിലയിൽ ശ്രീമതി ടീച്ചർ പെൻഷൻ പറ്റുന്നു എന്ന തരത്തിലാണ് വാർത്തകൾ.

രണ്ടാം കേരള നിയമസഭയിൽ എം എൽ എ ആയിരുന്ന പരേതനായ പി.ആർ.കൃഷ്ണന്റെ ഭാര്യയുടെ പേര് പി.കെ.ശ്രീമതി എന്നാണ്. പരേതനായ എംഎൽഎയുടെ ഭാര്യ എന്ന നിലയിൽ പി.കെ.ശ്രീമതിക്ക് നിയമാനുസൃതമായ പെൻഷൻ കിട്ടുന്നുമുണ്ട്. എന്നാൽ കേരളത്തിന്റെ പൊതുപ്രവർത്തന രംഗത്ത് നിറസാന്നിധ്യമായ കേരളത്തിന്റെ മുൻ ആരോഗ്യമന്ത്രി ശ്രീമതി ടീച്ചർ അല്ല പി.ആർ.കൃഷ്ണന്റെ ഭാര്യയായ പി.കെ.ശ്രീമതി. ഇത് സംബന്ധിച്ചുള്ള രേഖകളെല്ലാം ലഭ്യമാണ്. വളരെ ലളിതമായ ഫാക്ട് ചെക്കിങ്ങിലൂടെ ഈ സത്യം മനസ്സിലാക്കാമെന്നിരിക്കെ പി കെ ശ്രീമതി ടീച്ചറെ മനഃപൂർവം കരിവാരി തേക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ ഇത്തരത്തിൽ വാർത്ത നൽകിയിരിക്കുന്നത്.
മാധ്യമപ്രവർത്തനത്തിന്റെ അന്തസ്സിനോ ധാർമികതയ്ക്കോ ചേരാത്ത ഇത്തരം പ്രവർത്തികൾ ചെയ്യുന്ന ചാനലുകളെ ബഹിഷ്കരിക്കാൻ കേരളത്തിലെ ജനാധിപത്യ വിശ്വാസികൾ തയ്യാറാകണം. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇതിനോടകം തന്നെ പി കെ ശ്രീമതി ടീച്ചർ അറിയിച്ചിട്ടുണ്ട്. സംഘപരിവാർ മാധ്യമങ്ങൾ കരുതിക്കൂട്ടി നടത്തുന്ന ഇത്തരം നീച പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം മഹിളാ അസോസിയേഷൻ കേരള സംസ്ഥാന കമ്മിറ്റി രേഖപ്പെടുത്തുന്നു. ഒപ്പം നിയമനടപടിയുമായി മുന്നോട്ടുപോകുന്ന പി കെ ശ്രീമതി ടീച്ചർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു’.