Headlines

പാകിസ്താനില്‍ വീണ്ടും അട്ടിമറിയോ? ഷഹബാസിന് ഭരണം നഷ്ടമായേക്കും; പാലം വലിക്കാന്‍ പ്രധാനസഖ്യകക്ഷി | Pakistan PM Shehbaz Sharif’s Govt Facing Growing Political Pressure As Tensions With Key Ally PPP


International

oi-Jithin TP

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന് അധികാരം നഷ്ടപ്പെടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. പ്രധാന സഖ്യകക്ഷിയായ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുമായുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീഴുകയും, പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരു സംയുക്ത മുന്നണി രൂപീകരിക്കാന്‍ നീക്കം നടത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഷഹബാസ് ഷെരീഫിന്റെ സര്‍ക്കാര്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദം നേരിടുകയാണ്.

മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ചികിത്സാ കാര്യങ്ങള്‍ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് പുതിയൊരു വിവാദം ഉയര്‍ന്നുവരുന്നതിനിടയിലാണ് ഈ രാഷ്ട്രീയ പ്രതിസന്ധിയും ഉടലെടുത്തിരിക്കുന്നത്. വിവിധ വിഭാഗങ്ങളിലെ വിദഗ്ധരടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ഇമ്രാന്‍ ഖാനെ അദിയാല ജയിലില്‍ നിന്ന് ഇസ്ലാമാബാദിലെ ഷിഫ ഇന്റര്‍നാഷണല്‍ ഹോസ്പിറ്റലിലേക്ക് മാറ്റാന്‍ പാകിസ്ഥാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

Shehbaz Sharif

എന്നാല്‍, ഖാനെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലാണ് പരിശോധിക്കേണ്ടതെന്ന് വാദിച്ചുകൊണ്ട് സര്‍ക്കാര്‍ ഈ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ഒടുവില്‍ ഖാനെ അദിയാല ജയിലില്‍ നിന്ന് മാറ്റിയെങ്കിലും ഷിഫ ഇന്റര്‍നാഷണല്‍ ഹോസ്പിറ്റലിലേക്കല്ല കൊണ്ടുപോയത്. പകരം, ഇസ്ലാമാബാദിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പാകിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്.

അവിടെ വൈദ്യപരിശോധനയ്ക്ക് വിധേയനായ ശേഷം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹത്തെ തിരികെ ജയിലിലേക്ക് കൊണ്ടുപോയി. അവസാന നിമിഷം വരുത്തിയ ഈ മാറ്റത്തിന് പിന്നാലെ സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ ലംഘിച്ചുവെന്നാരോപിച്ച് ഇമ്രാന്‍ ഖാന്റെ കുടുംബവും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്രീക്-ഇ-ഇന്‍സാഫും (പിടിഐ) വിമര്‍ശനവുമായി രംഗത്തെത്തി.

എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഈ തീരുമാനത്തെ ന്യായീകരിക്കുകയാണ്. വിഷയം കോടതിയുടെ പരിഗണനയ്ക്ക് വന്നാല്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടികള്‍ക്ക് കാരണമായേക്കാം എന്നാണ് വിവരം. പിഎംഎല്‍-എന്‍ സര്‍ക്കാരിനെതിരായ നിലപാട് പിപിപി പരസ്യമായി കടുപ്പിച്ചതോടെ ഭരണസഖ്യത്തിനുള്ളില്‍ രാഷ്ട്രീയ സമ്മര്‍ദ്ദവും വര്‍ധിക്കുകയാണ്.

തങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നത് വരെ സെനറ്റിലോ നാഷണല്‍ അസംബ്ലിയിലോ സര്‍ക്കാരിന്റെ ഏതെങ്കിലും നിയമനിര്‍മ്മാണത്തിന് പിന്തുണ നല്‍കില്ലെന്ന് പിപിപി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി വ്യക്തമാക്കി. അടുത്തിടെ നടന്ന കാശ്മീര്‍ തിരഞ്ഞെടുപ്പാണ് പ്രധാന തര്‍ക്കവിഷയങ്ങളിലൊന്ന്. തിരഞ്ഞെടുപ്പില്‍ ക്രമക്കേടുകളും ഒത്തുകളിയും നടന്നതായി ആരോപിച്ച പിപിപി, ഫലങ്ങളെ നിയമപരമായി ചോദ്യം ചെയ്യുമെന്നും അറിയിച്ചിരുന്നു.

പാര്‍ലമെന്ററി കാര്യങ്ങളില്‍ പ്രതിപക്ഷവുമായി ആശയവിനിമയം നടത്തിയ ബിലാവല്‍, നിലവിലെ സാഹചര്യത്തില്‍ പിഎംഎല്‍-എന്നുമായി ഒരു ‘യഥാര്‍ത്ഥ സഖ്യം’ സാധ്യമല്ലെന്നും വ്യക്തമാക്കി. പുതിയ പ്രവിശ്യകള്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അഭിപ്രായവ്യത്യാസത്തിനുള്ള മറ്റൊരു കാരണം. വിശാലമായ ധാരണയില്ലാതെ ഇത്തരം നടപടികള്‍ അടിച്ചേല്‍പ്പിക്കുന്നതിന് പകരം സമവായത്തിന്റെ അടിസ്ഥാനത്തില്‍ വേണം അവ നടപ്പിലാക്കേണ്ടതെന്ന് ബിലാവല്‍ പറഞ്ഞു.

പിഎംഎല്‍-എന്‍ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നിര്‍ണായക സഖ്യകക്ഷിയായതിനാല്‍ പിപിപിയുടെ നിലപാട് പ്രധാനമാണ്. ഇരുപക്ഷവും തമ്മിലുള്ള ഭിന്നത വര്‍ധിക്കുന്നത് പാര്‍ലമെന്റില്‍ സര്‍ക്കാരിന്റെ നില പരുങ്ങലിലാക്കാനും വിശാലമായ രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിക്കാനും ഇടയാക്കിയേക്കാം. അതിനിടെ ഭരണസഖ്യത്തിന് പുറത്തുനിന്നും സമ്മര്‍ദ്ദം വര്‍ധിച്ചുവരികയാണ്.

നാഷണല്‍ അസംബ്ലിയിലെ പ്രതിപക്ഷ നേതാവ് മെഹ്‌മൂദ് ഖാന്‍ അചക്‌സായി, സെനറ്റ് പ്രതിപക്ഷ നേതാവ് അല്ലമ രാജാ നാസിര്‍ അബ്ബാസ് എന്നിവരുമായും മറ്റ് പ്രതിപക്ഷ നേതാക്കളുമായും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍, ഒരു സംയുക്ത മുന്നണി രൂപീകരിക്കുന്നതിന് തത്വത്തില്‍ ധാരണയായതായി ജെയുഐ-എഫ് നേതാവ് മൗലാന ഫസ്ലുര്‍ റഹ്‌മാന്‍ പ്രഖ്യാപിച്ചു. പാര്‍ലമെന്റിനുള്ളില്‍ തങ്ങളുടെ തന്ത്രങ്ങള്‍ ഏകോപിപ്പിക്കാന്‍ പാര്‍ട്ടികള്‍ ധാരണയിലെത്തിയിട്ടുണ്ട്.

സംയുക്ത പ്രതിപക്ഷ സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിനെക്കുറിച്ച് തുടര്‍ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച നിര്‍ണായകമായ ഒരു പ്രതിപക്ഷ യോഗം നടന്നേക്കും. ഈ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ പിപിപിയുടെ നിലപാടിലേക്കാണ് എല്ലാവരും ഉറ്റുനോക്കുക. ഷെഹ്ബാസ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷം തീരുമാനിക്കുകയാണെങ്കില്‍, പിപിപിയുടെ പിന്തുണ നിര്‍ണായകമായേക്കാം.



Source link

Leave a Reply

Your email address will not be published. Required fields are marked *