Headlines

ഡീസല്‍ 23 രൂപ വര്‍ധിപ്പിക്കുമോ? പെട്രോള്‍ 5 രൂപ നഷ്ടത്തില്‍, ഇറാന്‍, സൗദി അറേബ്യ യുദ്ധം തിരിച്ചടിക്കുന്നു | Petrol Loss Rs 5 Per Litre, Diesel At 23; Here Is How Iran, Saudi Arabia Tension Impact In India


India

oi-Ashif N

പശ്ചിമേഷ്യയില്‍ രണ്ട് യുദ്ധങ്ങളാണ് നടക്കുന്നത്. ഒരു ഭാഗത്ത് ഇറാനും അമേരിക്കയും മറുഭാഗത്ത് സൗദി അറേബ്യയും ഹൂതികളും. ലോകത്തെ പ്രധാന കടല്‍ ചരക്കുപാതകള്‍ യുദ്ധം കാരണം അടഞ്ഞു. ഇതോടെ പശ്ചിമേഷ്യയില്‍ നിന്ന് ക്രൂഡ് ഓയിലും പ്രകൃതി വാകവും പുറംലോകത്തേക്ക് വരുന്നത് കുത്തനെ കുറഞ്ഞു. ലോക വിപണിയില്‍ പണപ്പെരുപ്പം ഉയരുകയാണ്. ഇന്ത്യയിലും തിരിച്ചടി പ്രകടമാകുകയാണ്.

ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ബാരല്‍ വില 100 ഡോളര്‍ കടന്നു. ഇന്ത്യയിലേക്ക് എത്തുമ്പോള്‍ വില 109 ഡോളര്‍ വരെ വരുമത്രെ. സെപ്തംബര്‍ എട്ടിനും ഒമ്പതിനും രേഖപ്പെടുത്തുന്ന വില പ്രകാരമാണിത്. ഇനിയും ക്രൂഡ് വില ഉയര്‍ന്നാല്‍ ഇന്ത്യയിലേക്കുള്ള ലോഡിന്റെ വിലയിലും മാറ്റമുണ്ടാകും. ഈ സാഹചര്യത്തില്‍ പൊതുമേഖലാ എണ്ണ കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ കനത്ത നഷ്ടം നേരിടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

petrol diesel price hike in india

പെട്രോള്‍ ലിറ്ററിന് 5 രൂപയും ഡീസല്‍ ലിറ്ററിന് 23 രൂപയും നഷ്ടം നേരിടുന്നു എന്നാണ് പൊതുമേഖലാ കമ്പനികളുടെ അവസ്ഥ. യുദ്ധം ഇനിയും നീണ്ടാല്‍ നഷ്ടം വര്‍ധിക്കും. യുദ്ധത്തിന്റെ കെടുതി ലോകം മൊത്തം വ്യാപിക്കുമെന്ന ഇറാന്റെ മുന്നറിയിപ്പ് ശരിവെക്കുന്നതാണ് പുതിയ കണക്കുകള്‍. എല്ലാ രാജ്യങ്ങളും ഇന്ധന വിഷയത്തില്‍ പ്രതിസന്ധി നേരിടുന്നുണ്ട്. യുദ്ധം തുടങ്ങിയ ശേഷം ഇന്ത്യയില്‍ 7.5 രൂപയാണ് പെട്രോളിനും ഡീസലിനും വര്‍ധിപ്പിച്ചത്. മെയ് 25നായിരന്നു ഒടുവിലെ വര്‍ധന. നഷ്ടം മൊത്തം നികത്തുന്ന രീതിയില്‍ വര്‍ധന വരുത്തിയില്ലെങ്കിലും നേരിയ വര്‍ധനവ് പ്രതീക്ഷിക്കാം.

ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് ഇന്ത്യ പ്രധാനമായും ആശ്രയിച്ചിരുന്നത് ഒപെക് രാജ്യങ്ങളെ ആയിരുന്നു. എന്നാല്‍ ഇവര്‍ക്ക് മതിയായ അളവില്‍ കയറ്റുമതി ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണിപ്പോള്‍. ഒപെകില്‍ നിന്ന് രാജിവെച്ച യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന എണ്ണയുടെ തോത് വര്‍ധിച്ചിട്ടുണ്ട്. കൂടാതെ അമേരിക്ക, റഷ്യ എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് ക്രൂഡ് ഓയില്‍ വരുന്നുണ്ട്. പക്ഷേ ഉയര്‍ന്ന വില കൊടുക്കേണ്ടി വരുമെന്ന് മാത്രം.

ക്രൂഡ് ഓയില്‍ വില കുറയണം എങ്കില്‍ പശ്ചിമേഷ്യയില്‍ നിന്നുള്ള എണ്ണ വിപണിയില്‍ എത്തണം. ചൈനയില്‍ നിന്നുള്ള എണ്ണ കമ്പനികള്‍ ക്രൂഡ് ഓയിലിന് വേണ്ടി പ്രധാനമായും ആശ്രയിച്ചിരുന്നത് ഇറാനെയും റഷ്യയെയും ആയിരുന്നു. ഇറാന്റെ എണ്ണ ഇപ്പോള്‍ വിപണിയിലെത്തുന്നത് തീരെ കുറഞ്ഞു. എന്നാല്‍ ചൈനയില്‍ നിന്നുള്ള ആവശ്യത്തില്‍ കുറവ് വന്നിട്ടുമില്ല. ഈ സാഹചര്യത്തിലാണ് വിലയിലെ കുതിപ്പ്.

ക്രൂഡ് ഓയില്‍ കുറഞ്ഞ വിലയില്‍ ലഭ്യമായിട്ടില്ലെങ്കില്‍ ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിക്കും. ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിയാന്‍ ഇത് കാരണമാകും, ഒപ്പം പണപ്പെരുപ്പത്തിനും. സാമ്പത്തിക രംഗത്ത് വലിയ പ്രതിസന്ധിയിലേക്ക് ഇത് നയിക്കും. വന്‍കിട കമ്പനികള്‍ ഉള്‍പ്പെടെ ജോലി അവസരം വെട്ടിക്കുറയ്ക്കും. ജോലി സാധ്യതകള്‍ ഇല്ലാതാകും. അവശ്യവസ്തുക്കളുടെ വില ഉയരും. യാത്രയുടെ ചെലവ് വര്‍ധിക്കുകയും ചെയ്യും. സാധാരണക്കാര്‍ക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകല്‍ കടുത്ത വെല്ലുവിളിയാകും. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ശക്തമായ ഇടപെടല്‍ വൈകാതെ ഉണ്ടായേക്കും.



Source link

Leave a Reply

Your email address will not be published. Required fields are marked *