Headlines

‘ജയറാമിനും മുകേഷിനും ഇടയിൽ ഈഗോ വർക്ക്ഔട്ട് ആയി, അതിന്റെ ഇടയിൽ പെട്ടുപോയത് സിദ്ദിഖും’; ശാന്തിവിള ദിനേശ് | Ego Clash Between Jayaram And Mukesh Ended Up Affecting Siddique, Reveals Santhivila Dinesh


Movie News

oi-Nidhin Illikkambath

മലയാള സിനിമയിലെ മുൻനിര താരങ്ങളാണ് ജയറാം, സിദ്ദിഖ്, മുകേഷ് എന്നിവർ. ഇവർ ഒരുമിച്ച് അഭിനയിച്ച ഹരികുമാർ സംവിധാനം ചെയ്‌ത ചിത്രമായിരുന്നു എഴുന്നള്ളത്ത്. എന്നാൽ ചിത്രത്തിന്റെ ഷൂട്ടിനിടയിൽ ഉണ്ടായ അപ്രതീക്ഷിത സംഭവ വികാസങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് ഇപ്പോൾ സംവിധായകൻ കൂടിയായ ശാന്തിവിള ദിനേശ്. മുകേഷിന്റെയും ജയറാമിന്റെയും ഈഗോയുടെ ഇടയിൽ സിദ്ദിഖ് പെട്ടുപോയെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ശാന്തിവിള ദിനേശിന്റെ വാക്കുകൾ

ഞാനായിരുന്നു എഴുന്നള്ളത്തിൽ ഡ്രസ് കണ്ടിന്യൂറ്റി നോക്കിയിരുന്നത്. സാമ്പത്തിക ഞെരുക്കവും ആർട്ടിസ്‌റ്റുകളുടെ സഹകരണം ഇല്ലായ്‌മയും ഒക്കെയായി ഒരുപാട് നാൾ കിടന്നുപോയ സിനിമയായിരുന്നു എഴുന്നള്ളത്ത്. ജയറാം, മുകേഷ്, സിദ്ധിഖ് എന്നിവരായിരുന്നല്ലോ പ്രധാന വേഷക്കാർ. സിദ്ധിഖ് ചെയ്‌ത സുബ്രഹ്മണി എന്ന വേഷം ചെയ്യേണ്ടിയിരുന്നത് ജഗദീഷ് ആയിരുന്നു. ഞാൻ മുമ്പ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്, അദ്ദേഹം ഹിസ് ഹൈനസ് അബ്‌ദുള്ളയിൽ പെട്ടുപോയി. പകരം കണ്ടെത്തിയത് നവാഗതനായ സിദ്ദിഖിനെയാണ്.

jayaram

ഞാൻ ഇതുവരെ ചെയ്‌ത സിനിമകളിലെ മൊത്തം സീനുകളെക്കാൾ കൂടുതൽ സീനുകൾ ഈ സിനിമയിൽ ഉണ്ടെന്ന് ത്രിൽ അടിച്ച് സിദ്ദിഖ് അഭിനയിച്ചു. ഈ സിനിമ റിലീസ് ആയാൽ താൻ തിരക്കുള്ള ഒരു നടനായി മാറുമെന്ന് സിദ്ദിഖ് എപ്പോഴും പറയുമായിരുന്നു. എന്നാൽ ജയറാം വിജയക്കുതിപ്പ് തുടങ്ങിയ കാലമാണ്. മുകേഷ് നല്ല തിരക്കിൽ നിൽക്കുന്ന സമയവും. പല ഷെഡ്യൂളുകൾ ആയപ്പോൾ ഇവരുടെ ഈഗോ വർക്ക് ഔട്ട് ആയി.

ജയറാമിന്റെ ഒരു അഞ്ചു ദിവസത്തെ ഡേറ്റ് ഒപ്പിച്ച് ഒരു ഷെഡ്യൂളിന് റെഡിയാകുമ്പോൾ, മുകേഷ്, ഞാൻ ആ ദിവസങ്ങളിൽ ഇല്ല എന്ന് പറയും. മുകേഷ് തരുന്ന ഡേറ്റുകൾ ജയറാമിനോട് പറയുമ്പോൾ, ഈ ദിവസങ്ങളിൽ ഞാൻ കേരളത്തിൽ പോലും ഉണ്ടാവില്ല എന്നായിരിക്കും അയാളുടെ മറുപടി. എന്ന് വിളിച്ചാലും വരാൻ സിദ്ധിഖ്. ഇവർ ഈഗോ കളിച്ച് എന്റെ ഭാവി കളയുമെന്ന് പകുതി തമാശയായും പകുതി സങ്കടത്തോടെയും അക്കാലത്ത് സിദ്ദിഖ് പലവട്ടം എന്നോട് പറഞ്ഞിട്ടുണ്ട്.

പറഞ്ഞുവന്നതിന്റെ വഴി മാറിപ്പോയി. എഴുന്നള്ളത്തിന്റെ ഒരു ഷെഡ്യൂൾ തുടങ്ങുന്ന ദിവസം, പോത്തൻകോട്ടുള്ള ഒരു കൊട്ടാരത്തിലാണ് ഷൂട്ടിങ്. ലൊക്കേഷനിൽ എത്തിയ ഉടനെ സംവിധായകൻ പറഞ്ഞു: ദിനേശേ, നമുക്ക് ഇതുവരെ ജയറാമിന്റെ കഥാപാത്രമായ ജോസുകുട്ടിയുടെ അമ്മയുടെ വേഷത്തിന് ഒരാളെ നിശ്ചയിച്ചിട്ടില്ല. ഒരു സീനേ ഉള്ളൂ എങ്കിലും അത് അറിയപ്പെടുന്ന ഒരാൾ ചെയ്യണം.

ഇന്ന് തലസ്ഥാനത്ത് സുരേഷ് ഗോപിയുടെ വിവാഹമാണ്. ദിനേശിനെ വിളിച്ചില്ലേ? ഇല്ല, വിളിച്ചില്ല എന്ന് ഞാൻ പറഞ്ഞു. എന്തായാലും സുരേഷിന്റെ വിവാഹത്തിന് ഒട്ടുമിക്ക നടീ-നടന്മാരും വരും. ദിനേശ് അവിടം വരെ ഒന്ന് പോയി, കവിയൂർ പൊന്നമ്മയെയോ സുകുമാരിയെപ്പോലുള്ള ഒരാളെ ജയറാമിന്റെ അമ്മയുടെ വേഷത്തിലേക്ക് തീർച്ചപ്പെടുത്തണം. പരിചിതനായിട്ടും, ഒരാൾ വിവാഹം ക്ഷണിക്കാത്ത ഇടത്ത് പോകുന്നതിൽ എനിക്കെന്തോ ഒരു ചമ്മൽ. അത് മനസ്സിലാക്കി ഹരിസാർ പറഞ്ഞു:

“അവിടെ പോകുന്നു എന്ന് പറഞ്ഞാൽ വിളിക്കാത്ത സദ്യ ഉണ്ണാൻ പോയി എന്നല്ലല്ലോ. പോവുക, നമ്മുടെ കാര്യം ഓക്കെ ആക്കുക, മടങ്ങുക.” ഞാൻ സുബ്രഹ്മണ്യം ഹാളിലേക്ക് പോയി. ആദ്യം കണ്ണിൽ പെട്ടത് തന്നെ കവിയൂർ പൊന്നമ്മയാണ്. വിശദമായി ഞാൻ കാര്യങ്ങൾ പറഞ്ഞു. ഒരു സീനാണെങ്കിലും ഇംപോർട്ടന്റ് ആയ ഒരു കഥാപാത്രമാണ്. ജോസുകുട്ടി അപ്പച്ചൻ മരിച്ച ശേഷമാണ് അറിയുന്നത് താൻ അപ്പച്ചൻ എടുത്തു വളർത്തിയ മോനാണെന്ന്. അതാണ് സിനിമയിലെ മർമ്മപ്രധാനമായ സീൻ. ഒരു സീനേ ഉള്ളൂ എങ്കിലും ജോസുകുട്ടിയുടെ അമ്മയുടെ വേഷം ശ്രദ്ധിക്കപ്പെടുന്നതാണ്.

വിശദമായി ഞാൻ പറഞ്ഞപ്പോൾ പൊന്നമ്മ ചെയ്യാമെന്ന് സമ്മതിച്ചു. ഞാൻ ഇന്ന് വൈകുന്നേരം തിരിച്ച് മദ്രാസിലേക്ക് മടങ്ങാനുള്ള ഫ്ലൈറ്റ് ടിക്കറ്റ് എടുത്തിട്ടാണ് വന്നത്. അപ്പോ ഞാൻ ഇന്ന് പോണ്ടേ? നാളെ ആ സീൻ എടുത്തിട്ട് എന്നെ വിടുമല്ലോ. ചക്കരേ, എന്റെ ശമ്പളം നീ വാങ്ങിത്തരണം. എന്നൊക്കെ പാവം പൊന്നമ്മ എന്നോട് പറഞ്ഞു.

പുറപ്പാട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് മൂലമറ്റത്ത് വന്ന, അതിൽ അഭിനയിക്കാനായി വന്ന കാലം മുതൽ എന്നെ പൊന്നമ്മ വിളിക്കുന്നത് ചക്കരേ എന്നാണ്. അങ്ങനെ വിളിക്കും. അതൊരു രഹസ്യമാണ്, ഒരു കഥയാണ്. എപ്പോഴെങ്കിലും പിന്നെ ആ ചക്കരേ” വിളിയുടെ കഥ പറയാം. എല്ലാ ഏർപ്പാടും ആക്കി ഞാൻ തിരിച്ച് പോത്തൻകോട് കൊട്ടാരത്തിൽ എത്തിയപ്പോൾ, “ചങ്കരൻ പിന്നെയും തെങ്ങിൽ തന്നെ” എന്ന് പറഞ്ഞ കണക്കായി.

വീണ്ടും എഴുന്നള്ളത്ത് ഷെഡ്യൂൾ പാക്കപ്പ് ആയി. പൈസയില്ല. ഉച്ചയ്ക്ക് ഊണ് വാങ്ങിക്കാൻ പോലും പൈസയില്ല. ഷൂട്ട് തുടങ്ങിയ ദിവസമാണ്. നാലാമത്തെയോ അഞ്ചാമത്തെയോ ഷെഡ്യൂളാണ്. കാര്യങ്ങളെല്ലാം വിശദമാക്കി ഞാൻ പിന്നെയും തലസ്ഥാനത്തേക്ക് മടങ്ങി. അമൃത ഹോട്ടലിൽ ചെന്ന് പൊന്നമ്മയോട് കാര്യം പറഞ്ഞു. അടുത്ത ഷെഡ്യൂൾ തുടങ്ങിയാൽ ഈ വേഷത്തിനായി ഞാൻ വിളിച്ചോളാം എന്ന ഉറപ്പും കൊടുത്ത് ഞാൻ എന്റെ വഴിക്ക് പോയി. ആ വേഷം പൊന്നമ്മ തന്നെ പിന്നെ വന്ന് ചെയ്‌തു.

പറയാൻ വന്നത്, ജയറാമിന്റെ ജോസുകുട്ടിക്ക് ഒരു അമ്മയെ തേടി ഞാൻ പോകുമ്പോൾ, പോത്തൻകോട് കൊട്ടാരത്തിൽ ജയറാം, മുകേഷ്, സിദ്ദിഖ്, ഇന്നസെന്റ് എന്നിവരുള്ള ഒരു സീൻ എടുക്കുകയായിരുന്നു. ഞാൻ മടങ്ങി ചെല്ലുമ്പോൾ പടം ഷെഡ്യൂൾ പാക്കപ്പ് ആയി. ഒട്ടുമിക്ക പേരും പിരിഞ്ഞും കഴിഞ്ഞു.
ഈ ചിത്രത്തിൽ പുറപ്പാട് എന്ന സിനിമയിൽ അസോസിയേറ്റ് ഡയറക്‌ടർ ആയിരുന്ന ഒരാളെയാണ് അസോസിയേറ്റായി എന്റെ നിർബന്ധത്തിന് വച്ചത്.

അയാൾ ഇത് പല പല ഷെഡ്യൂളുകളായി പോയിക്കൊണ്ടിരിക്കുകയല്ലേ. പുതിയ വർക്ക് കിട്ടിയപ്പോൾ എഴുന്നള്ളത്തിനെ ഇട്ടേച്ച് പോയി. പിന്നെ അസോസിയേറ്റും അസിസ്‌റ്റന്റും ഒക്കെ ഞാനായി മാറി. മാസങ്ങൾക്ക് ശേഷം വീണ്ടും ഡേറ്റുകളും പണവും ഒക്കെ ഒപ്പിച്ച് ഷൂട്ട് തുടങ്ങി. പാക്കപ്പ് ആകുന്ന സമയത്ത് എടുത്ത സീനിന്റെ അവസാന ഭാഗം, കൊട്ടാരത്തിന്റെ അകത്തുനിന്നും നേരത്തെ പറഞ്ഞ ജയറാം, മുകേഷ്, സിദ്ദിഖ്, ഇന്നസെന്റ് എന്നിവർ പുറത്തുവന്ന് സിത്താര പോകുന്നത് നോക്കി സംസാരിക്കുന്നതാണ്.

കണ്ടിന്യൂറ്റി ഒന്നും ആരും എഴുതിയിട്ടില്ല. അസോസിയേറ്റ് ആണെങ്കിൽ ഇട്ടെറിഞ്ഞ് പോവുകയും ചെയ്‌തു. സ്‌റ്റിൽസ് നോക്കി ഡ്രസ്സ് കൊടുത്തപ്പോൾ ഒരു സംശയം. ഇന്നസെന്റ് ഇട്ടിരിക്കുന്നത് കോറത്തുണിയിലുള്ള ഒരു ഷർട്ടാണ്. അപ്പോ കോറത്തുണിയിലുള്ള ഷർട്ടാണോ ഇട്ടിരുന്നതെന്നൊരു കൺഫ്യൂഷൻ വന്നു. ലക്ഷ്‌മണൻ നടുവത്ത് എന്ന് പറഞ്ഞ കോസ്റ്റ്യൂമറാണ് വർക്ക് ചെയ്യുന്നത്. അദ്ദേഹം പറഞ്ഞു: അല്ല, കോറത്തുണിയിലുള്ള ഷർട്ട് അല്ല

കൊടുത്തത് നീലയാണ് എന്ന് തീർത്തും പറഞ്ഞു. അപ്പോ അസിസ്‌റ്റന്റുമാർ കോറത്തുണിയാണ് കൊടുത്തതെന്ന് പറഞ്ഞു. നീലയാണെന്ന് മറ്റവരും. പക്ഷേ, നീല ഷർട്ട് പക്ഷേ പെട്ടിയിൽ കാണാനില്ല. എവിടെയൊക്കെ തപ്പി നോക്കി. വർഷങ്ങളായ സെറ്റപ്പ് അല്ലേ. കഴിഞ്ഞ ഷെഡ്യൂൾ കഴിഞ്ഞപ്പോൾ തുണികളെല്ലാം അലക്കാൻ കൊടുത്ത് അലക്കി വന്നപ്പോൾ നീല തുണി കളർ പോയതാകാം എന്നായി അടുത്ത കണ്ടുപിടുത്തം.

എന്തിനധികം പറയുന്നു. ലക്ഷ്‌മണൻ പോയി, തുണിക്ക് കളർ കൊടുക്കാൻ ഉപയോഗിക്കുന്ന ഒരു സാധനം ഉണ്ടല്ലോ, ആ കളർ മുക്കാനുള്ള പൊടിയൊക്കെ വാങ്ങിയിട്ട് വന്ന് വെള്ളത്തിൽ കലക്കി, വെള്ള കോറ ഉടുപ്പിനെ മുക്കി നീലയാക്കേണ്ടി വന്നു. അത് നല്ല ചൂടിൽ അയൺ ചെയ്‌ത് ശരിയാക്കി എടുക്കും വരെ ഷൂട്ട് നടന്നില്ല.



Source link

Leave a Reply

Your email address will not be published. Required fields are marked *