Last Updated:
കമ്പനിക്കെതിരെ എത്രയും വേഗം നിയമോപദേശം തേടി കേസുമായി മുന്നോട്ട് പോകണമെന്നുമാണ് എക്‌സിലെ ഉപയോക്താക്കൾ യുവതിയോട് ആവശ്യപ്പെടുന്നത്
ഗർഭിണിയാണെന്ന വിവരം മാനേജരുമായി പങ്കുവെച്ച് വെറും മൂന്ന് മണിക്കൂറിനുള്ളിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി യുവതിയുടെ വെളിപ്പെടുത്തൽ. എക്‌സിൽ (X) ജിൻ എന്ന പേരുള്ള യുവതിയാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തെളിവുകൾ സഹിതം പങ്കുവെച്ചത്. മാനേജർക്ക് അയച്ച സന്ദേശവും പിന്നാലെ ലഭിച്ച പിരിച്ചുവിടൽ കത്തും യുവതി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ സംഭവം വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
കടുത്ത മോണിംഗ് സിക്ക്നെസ്സും (ഗർഭകാലത്തെ ഓക്കാനം) അസ്വസ്ഥതകളും അലട്ടിയിരുന്നതിനാലാണ് താൻ ഗർഭിണിയാണെന്ന കാര്യം മാനേജരോട് വെളിപ്പെടുത്തിയതെന്ന് യുവതി പറയുന്നു.
“നാളത്തെ എന്റെ ഷിഫ്റ്റിനായി ശരിക്കും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പക്ഷേ, നിങ്ങളോട് ഒരു വ്യക്തിപരമായ കാര്യം തുറന്നുപറയാൻ ആഗ്രഹിക്കുന്നു. ഞാൻ ഗർഭിണിയാണ്. ഇപ്പോൾ എനിക്ക് കടുത്ത അസുഖവും അസ്വസ്ഥതകളുമുണ്ട്. വയറ് വളരെ സെൻസിറ്റീവാണ്. വിശക്കുമ്പോൾ കൂടുതൽ അസ്വസ്ഥത തോന്നും. അതുകൊണ്ട് എന്റെ ഷിഫ്റ്റ് സമയത്ത് കഴിക്കാൻ കുറച്ച് ആഹാരം കൂടെക്കരുതിയാൽ കുഴപ്പമുണ്ടോ? നന്ദി.”- എന്നാണ് യുവതി മാനേജർക്ക് അയച്ച മെയിൽ.
എന്നാൽ ഈ സന്ദേശത്തിന് മറുപടി നൽകുന്നതിന് പകരം, മൂന്ന് മണിക്കൂറിന് ശേഷം യുവതിക്ക് ലഭിച്ചത് ജോലിയിൽ നിന്ന് പിരിച്ചുവിട്ടുകൊണ്ടുള്ള കത്തായിരുന്നു. പ്രൊബേഷൻ കാലയളവ് പൂർത്തിയാക്കാത്തതിനാലാണ് പിരിച്ചുവിടുന്നതെന്നും ഒരു ആഴ്ചത്തെ നോട്ടീസ് പിരീഡ് നൽകുമെന്നുമായിരുന്നു കത്തിൽ പറഞ്ഞിരുന്നത്.
തന്നെ പിന്തുണയ്ക്കാൻ ജീവിതത്തിൽ മറ്റാരുമില്ലാത്ത സാഹചര്യത്തിലാണ് ജോലിയിലെ മാനേജരെ വിശ്വസിച്ച് ഈ കാര്യം പങ്കുവെച്ചതെന്ന് യുവതി സങ്കടത്തോടെ പറയുന്നു.
“ഞാൻ ഈ മാനേജരെ അത്രയധികം വിശ്വസിച്ചു. പക്ഷേ ഇപ്പോൾ കടുത്ത വഞ്ചനയും മണ്ടത്തരവുമാണ് എനിക്ക് തോന്നുന്നത്. അസുഖം മാറാത്തതുകൊണ്ടാണ് ഞാൻ മടിച്ചുമടിച്ച് ഇക്കാര്യം അവളോട് പറഞ്ഞത്. ഷിഫ്റ്റുകളിൽ എന്നെ കെയർ ചെയ്യുമെന്നും മനസ്സിലാക്കുമെന്നും ഞാൻ വിചാരിച്ചു. ഞാൻ ഒരിക്കലും അവധി ചോദിച്ചിരുന്നില്ല, എന്റെ ജീവിതത്തിലെ ഒരു പ്രധാന മാറ്റം പങ്കുവെക്കുക മാത്രമാണ് ചെയ്തത്.”
തനിക്ക് ലഭിച്ച ക്രൂരമായ പ്രതികരണത്തിൽ പ്രതിഷേധിച്ച് ഇനി നോട്ടീസ് പിരീഡിൽ ജോലി ചെയ്യാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഈ പോസ്റ്റുകൾ വൈറലായതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് കമ്പനിക്കെതിരെ ഉയരുന്നത്. ജോലിസ്ഥലത്ത് ലഘുഭക്ഷണം കഴിക്കാൻ പോലും അനുവാദം ചോദിക്കേണ്ടി വരുന്ന അവസ്ഥയെ പലരും ചോദ്യം ചെയ്തു.
ഇതിന് മറുപടിയായി യുവതി വ്യക്തമാക്കിയത് ഇങ്ങനെയാണ്: “ഞങ്ങളുടെ റസ്റ്റോറന്റിൽ 6 മണിക്കൂർ ജോലി ചെയ്താൽ മാത്രമേ 20 മിനിറ്റ് ശമ്പളമില്ലാത്ത ഇടവേള അനുവദിക്കൂ എന്നും അതിനുമുമ്പ് ജീവനക്കാർ ഒന്നും കഴിക്കാൻ പാടില്ലെന്നും കഴിഞ്ഞ ആഴ്ച മാനേജർ കർശന നിർദ്ദേശം നൽകിയിരുന്നു. അതുകൊണ്ടാണ് ഓരോ 20 മിനിറ്റിലും ഇടനാഴിയിൽ പോയി ഒരു പടക്കം കഴിക്കാൻ എനിക്ക് അനുവാദം ചോദിക്കേണ്ടി വന്നത്. ചോദിച്ചാൽ ജോലി കളയുമോ എന്ന ഭയം എനിക്കുണ്ടായിരുന്നു.”
ഈ അനുഭവം തികഞ്ഞ ഗർഭകാല വിവേചനമാണെന്നും (Pregnancy Discrimination), കമ്പനിക്കെതിരെ എത്രയും വേഗം നിയമോപദേശം തേടി കേസുമായി മുന്നോട്ട് പോകണമെന്നുമാണ് എക്‌സിലെ ഉപയോക്താക്കൾ യുവതിയോട് ആവശ്യപ്പെടുന്നത്.
