Headlines

കൊച്ചി ഔട്ടർ റിംഗ് റോഡ്; ജിഎസ്‌ടി റോയൽറ്റി ഇനത്തിൽ ലഭിക്കേണ്ട 424 കോടി വേണ്ടെന്ന് വച്ച് സംസ്ഥാന സർക്കാർ | Kochi Outer Ring Road; State Government Waives Claim To ₹424 Crore In GST Royalty


Kerala

oi-Nidhin Illikkambath

കൊച്ചി: അങ്കമാലിയെയും അരൂരിനെയും ബന്ധിപ്പിക്കുന്ന 49.5 കിലോമീറ്റർ നീളമുള്ള കൊച്ചി ഔട്ടർ റിംഗ് റോഡ് പദ്ധതിക്ക് വേഗം കൂടുന്നു. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ കേന്ദ്ര സർക്കാർ പ്രത്യേക അതോറിറ്റിയെ നിയമിച്ചതോടെയാണ് ഇത്. അതിനിടെ പദ്ധതിക്കായി സംസ്ഥാന സർക്കാരിന് ലഭിക്കേണ്ട ജിഎസ്‌ടി, നിർമ്മാണ സാമഗ്രികളുടെ റോയൽറ്റി വിഹിതം ഒഴിവാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പികെ ബഷീർ അറിയിച്ചു. ഏകദേശം 424 കോടി രൂപയാണ് ഇതിലൂടെ സംസ്ഥാന സർക്കാർ ഒഴിവാക്കുന്നത്.

പകരമായി 6935.6 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി നടപ്പാക്കുന്ന നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ , എട്ട് വരിപ്പാതയ്ക്കുള്ള ഭൂമി ഏറ്റെടുക്കൽ ചെലവിലെ സംസ്ഥാനത്തിന്റെ 25 ശതമാനം വിഹിതവും ഒഴിവാക്കിയിട്ടുണ്ട്. 1956ലെ ദേശീയപാത നിയമപ്രകാരം കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം 3എ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

kochi outer ring road

ഇതുപ്രകാരം എറണാകുളം ജില്ലയിലെ 19 ഗ്രാമങ്ങളിലെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചുമതല പ്രത്യേക ഡെപ്യൂട്ടി കളക്‌ടർക്കും അരൂരിലെ നടപടികൾക്ക് ആലപ്പുഴയിലെ പ്രത്യേക ഡെപ്യൂട്ടി കളക്‌ടർക്കുമാണ് നൽകിയിരിക്കുന്നത്. 3എ വിജ്ഞാപനം വന്നതോടെ ഈ മാസം അവസാനത്തോടെ അല്ലെങ്കിൽ സെപ്റ്റംബർ ആദ്യത്തോടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

ഒരു വർഷത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നടപടികൾ വൈകിയാൽ തുടർന്നുള്ള 3ഡി വിജ്ഞാപനവുമായി ബന്ധപ്പെട്ട നിയമപരമായ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അങ്കമാലി-കുണ്ടന്നൂർ (കൊച്ചി ബൈപാസ്) പദ്ധതിക്കായി നേരത്തെ പുറപ്പെടുവിച്ച 3എ വിജ്ഞാപനം കാലഹരണപ്പെട്ടിരുന്നു.

ഭൂസർവേയും 3ഡി വിജ്ഞാപനം പുറപ്പെടുവിക്കുന്ന നടപടികളും ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയാതിരുന്നതാണ് കാരണം. പദ്ധതിക്കായി പ്രത്യേക ഭൂമി ഏറ്റെടുക്കാനുള്ള അന്തിമ തീരുമാനമാണ് 3ഡി വിജ്ഞാപനം. പൊതുജനങ്ങളുടെ എതിർപ്പുകളും പരാതികളും പരിഗണിച്ചതിന് ശേഷമാണ് ഇത് പുറപ്പെടുവിക്കുന്നത്.

പിന്നീട് പദ്ധതിയുടെ പരിധി വർധിപ്പിച്ച് പുതുക്കിയ നിർദ്ദേശം സമർപ്പിച്ചു. അങ്കമാലി, അരൂർ എന്നിവയ്ക്ക് പുറമെ അരക്കപ്പടി, പട്ടിമറ്റം, വടവുകോട്, ഐക്കരനാട് നോർത്ത്, ഐക്കരനാട് സൗത്ത്, തിരുവാണിയൂർ, മാറമ്പള്ളി, വെങ്ങോല, കരുകുറ്റി, തുറവൂർ, മറ്റൂർ, വടക്കുംഭാഗം, കിഴക്കുംഭാഗം, കുറീക്കാട്, കുമ്പളം, തെക്കുംഭാഗം, തിരുവാങ്കുളം, മരട് തുടങ്ങിയ പ്രദേശങ്ങളും പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടും.

പദ്ധതിയുടെ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്ന സംസ്ഥാന അതോറിറ്റിയെ ഈ മാസത്തോടെ നിയമിക്കും. ഇതിനുള്ള ഫയൽ നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പികെ ബഷീർ പറഞ്ഞു. ഇതോടെ കൊച്ചിക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതിയിൽ അധികം വൈകാതെ തന്നെ പുരോഗതി ഉണ്ടാവുമെന്നാണ് കരുതുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *