Kerala
oi-Sajitha Gopie
നീറ്റി ചോദ്യപ്പേപ്പർ ചോർച്ചയിൽ നടപടി ആവശ്യപ്പെട്ട് ദിവസങ്ങൾ നീണ്ട സിജെപിയുടെ സമരത്തിന് മുന്നിൽ ഒടുവിൽ കേന്ദ്രം മുട്ടുമടക്കിയിരിക്കുകയാണ്. വിദ്യാർത്ഥി പ്രക്ഷോഭത്തെ നേരിടാനാകാതെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി സ്ഥാനത്ത് നിന്ന് ധർമേന്ദ്ര പ്രധാൻ രാജി വെച്ചിരിക്കുന്നു.
രാജ്യത്തെ വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണിതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പ്രതികരിച്ചു. മോദി ഫാസിസത്തിന് കിട്ടിയ ഏറ്റവും വലിയ പ്രഹരമാണ് ഇതെന്നാണ് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണം.
വിഡി സതീശന്റെ ഫേസ്ബുക്ക് കുറിപ്പ്: ” കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി അനിവാര്യമായിരുന്നു. പിടിച്ചു നില്‍ക്കാന്‍ ഒരു വഴിയുമില്ലെന്ന നിലയിലെത്തിയപ്പോഴാണ് വൈകിയെങ്കിലും രാജി ഉണ്ടായത്. പോരാട്ടവും ആത്മധൈര്യവും ഉയർത്തിയ ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്. ഇത്രയും ദിവസം കുട്ടികളെ തെരുവിലിട്ട് തല്ലിയൊതുക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ശേഷം വന്ന ധർമേന്ദ്ര പ്രധാൻ്റെ രാജി സ്വാഗതം ചെയ്യുന്നു!

രാജ്യത്തെ വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണിത്. അവരുടെ പോരാട്ടത്തിന് ഉറച്ച പിന്തുണ നല്‍കി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ പാര്‍ട്ടികളും ഒപ്പം നിന്നു. ഗുരുതരമായ ആരോപണങ്ങളും ആക്ഷേപങ്ങളും ഉണ്ടായപ്പോഴും ധര്‍മ്മേന്ദ്ര പ്രധാനെ പൊതിഞ്ഞ് പിടിച്ച് സംരക്ഷിക്കാനാണ് പ്രധാനമന്ത്രിയും ബി.ജെ.പിയും ശ്രമിച്ചത്. പ്രക്ഷോഭത്തിനൊടുവില്‍ ധര്‍മ്മേന്ദ്ര പ്രധാന് നാണംകെട്ട് പടിയിറങ്ങേണ്ടി വന്നു.
ഇതൊരു ചരിത്ര വിജയമാണ്. സമരവീര്യത്തിന് മുന്നില്‍ ഏകാധിപതികള്‍ക്ക് മുട്ടുമടക്കേണ്ടി വന്നു. അടിച്ചമര്‍ത്താന്‍ ശ്രമിച്ചവര്‍ക്ക്, മനപൂര്‍വം പ്രകോപനമുണ്ടാക്കി സമരവീര്യം കെടുത്താന്‍ ശ്രമിച്ചവര്‍ക്ക്, രാജ്യത്തെ പ്രതിപക്ഷ നേതാവിനെ തെരുവില്‍ വലിച്ചിഴച്ചവര്‍ക്ക്, ഞങ്ങളുടെ എം.പിമാരെ ക്രൂരമായി കയ്യേറ്റം ചെയ്തവര്‍ക്ക്… അങ്ങനെ എല്ലാ തരത്തിലും ജനാധിപത്യ വിരുദ്ധ മാര്‍ഗങ്ങള്‍ സ്വീകരിച്ചവര്‍ ഇപ്പോള്‍ തല താഴ്ത്തി നില്‍ക്കുന്നു. NEET പോലുള്ള പരീക്ഷകള്‍ കുറ്റമറ്റരീതിയില്‍ നടത്തണം. വിദ്യാര്‍ഥികളുടെ ഭാവിയും ജീവനും വച്ചുള്ള ചൂതാട്ടത്തിന് ഇനിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ നിന്നു കൊടുക്കരുത്’.
രമേശ് ചെന്നിത്തലയുടെ പ്രതികരണം: ‘ഒടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ. ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചിരിക്കുന്നു! ചിരിച്ചുകൊണ്ട് ലാഘവത്തോടെ ഏത് വൻമതിലും തകർത്തെറിയുന്ന ജെൻസിയുടെ ഈ പുതിയ സമരമുറ മോദി ഫാസിസത്തിന് കിട്ടിയ ഏറ്റവും വലിയ പ്രഹരമാണ്. അധികാരത്തിന്റെ അഹങ്കാരം രാജ്യം മുഴുവൻ അടിച്ചേൽപ്പിക്കാൻ ഇനി കേന്ദ്രസർക്കാരിന് കഴിയില്ല എന്ന് അവർ തിരുത്തി നൽകി. തെരുവിൽ പൊരുതുന്ന ഇന്ത്യയുടെ ശബ്ദത്തിനൊപ്പം ഉറച്ചുനിന്ന് സമരത്തിന്റെ ഗതിമാറ്റിയ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ബിഗ് സല്യൂട്ട്. യുവതയാണ് എന്നും ജനാധിപത്യത്തെ നയിക്കുന്നവർ. ചോദ്യം ചെയ്യാൻ പഠിച്ച ഒരു തലമുറ കൂടി ഇവിടെ ഉണർന്നു കഴിഞ്ഞു!’