India
oi-Ashif N
സി ജോസഫ് വിജയ് നേതൃത്വം നല്കുന്ന തമിഴ്നാട്ടിലെ ടിവികെ സര്‍ക്കാരിന്റെ ഓരോ നടപടികളും അതിവേഗമാണ്. ചെന്നൈയില്‍ രണ്ടാം എയര്‍പോര്‍ട്ട് നിര്‍മിക്കുന്നതിന് രണ്ട് സ്ഥലങ്ങല്‍ സര്‍ക്കാര്‍ കണ്ടെത്തി. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) യോട് സാധ്യതാ പഠനം നടത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എഎഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ തുടര്‍ നടപടി സ്വീകരിക്കും.
എംകെ സ്റ്റാലിന് സര്‍ക്കാര്‍ പരന്തൂരിലാണ് ചെന്നൈയിലെ രണ്ടാം എയര്‍പോര്‍ട്ടിന് സ്ഥലം കണ്ടെത്തിയതും ഏറ്റെടുത്തതും. കൃഷി ഭൂമി ഏറ്റെടുത്തതില്‍ കര്‍ഷകര്‍ വലിയ പ്രതിഷേധത്തിലായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് വിജയ് സമരത്തില്‍ പങ്കെടുക്കുകയും താന്‍ അധികാരത്തിലെത്തിയാല്‍ പരന്തൂര്‍ ഭൂമി തിരിച്ചു കര്‍ഷകര്‍ക്ക് നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു.

നല്കിയ വാക്ക് പാലിച്ച്, പരന്തൂരില്‍ എയര്‍പോര്‍ട്ട് നിര്‍മിക്കില്ലെന്ന് വിജയ് കഴിഞ്ഞാഴ്ച പ്രഖ്യാപിച്ചു. പരന്തൂരിലെ കര്‍ഷകര്‍ ഇക്കാര്യത്തില്‍ വിജയ്ക്ക് അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഡിഎംകെയും ബിജെപിയും എഐഎഡിഎംകെയും കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. സംസ്ഥാനത്തിന്റെ വികസനം മുരടിപ്പിക്കാനാണ് വിജയ് ശ്രമിക്കുന്നത് എന്നായിരുന്നു വിമര്‍ശനം.
ആന്ധ്ര പ്രദേശിനെ സഹായിക്കാനാണ് വിജയ് പരന്തൂര്‍ എയര്‍പോര്‍ട്ട് ഒഴിവാക്കിയത് എന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. എന്നാല്‍ വിജയ് അതിവേഗമാണ് കരുക്കള്‍ നീക്കുന്നത്. എയര്‍പോര്‍ട്ടിന് വേണ്ടി പുതിയ രണ്ടു സ്ഥലങ്ങള്‍ കണ്ടെത്തി എഎഐയെ അറിയിച്ചു. എഎഐ റിപ്പോര്‍ട്ട് ലഭിച്ചാല്‍ പ്രതിരോധ, വ്യോമയാന, പരിസ്ഥിതി മന്ത്രാലയങ്ങളുടെ അനുമതി വാങ്ങേണ്ടി വരും.
പുതിയ എയര്‍പോര്‍ട്ട് വരാന്‍ പോകുന്നത് ഇവിടെ
ചെങ്കല്‍പേട്ട് ജില്ലയിലെ ചെയ്യൂര്‍, തിരുവള്ളൂര്‍ ജില്ലയിലെ ഗുമ്മിടിപൂണ്ടിക്കടുത്ത മാണല്ലൂര് എന്നിവിടങ്ങളാണ് തമിഴ്നാട് സര്‍ക്കാര്‍ വിമാനത്താവളത്തിന് കണ്ടെത്തിയ സ്ഥലങ്ങള്‍. തമിഴ്നാട് വ്യാവസായിക വികസന കോര്പറേഷന് ഉദ്യോഗസ്ഥര്‍ രണ്ട് സ്ഥലങ്ങളും സന്ദര്‍ശിച്ച് ആദ്യഘട്ട പഠനം നടത്തി. എല്ലാ പഠനവും അനുമതിയും വേഗത്തില്‍ ലഭിച്ചാലും അഞ്ച് വര്‍ഷമെങ്കിലും വേണ്ടി വരും പുതിയ എയര്‍പോര്‍ട്ട് സജ്ജമാകാന്‍.
പുതുച്ചേരി എയര്‍പോര്‍ട്ടില്‍ നിന്ന് 40 കിലോമീറ്റര്‍ മാത്രം അകലെയാണ് ചെയ്യൂരില്‍ കണ്ടെത്തിയ സ്ഥലം. കല്‍പ്പാക്കത്ത് നിന്ന് 35 കിലോമീറ്ററും. നിലവില്‍ മീനമ്പാക്കത്തുള്ള ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്ന് 100 കിലോമീറ്റര്‍ ദൂരമുണ്ടാകും. അതേസമയം, മാണല്ലൂരിലെ നിര്‍ദിഷ്ട ഭൂമി ചെന്നൈയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ്. ശ്രീഹരിക്കോട്ടയില്‍ നിന്ന് 35 കിലോമീറ്റര്‍ ദൂരത്തിലും. സുരക്ഷാകാര്യങ്ങള്‍ വിലയിരുത്തിയാല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുമോ എന്ന സംസയം ഉയര്‍ന്നിട്ടുണ്ട്.