Headlines

‘അത് ഇന്ത്യയിലെ യുവാക്കൾക്ക് നൽകിയ വാക്ക്’; സർക്കാർ ഉറപ്പുകൾ പാലിച്ചില്ലെന്ന് സിജെപി, നിർണായക യോഗം | CJP Says Government Failed To Keep Its Assurances Crucial National Working Committee Meeting Ahead


India

oi-Nidhin Illikkambath

ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി ദേശീയ പ്രവർത്തക സമിതി യോഗം ഇന്ന്. ജൂലൈ 25ന് രാജ്യവ്യാപക പ്രതിഷേധം പിൻവലിക്കുമ്പോൾ കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചിട്ടുണ്ടോ എന്ന് യോഗത്തിൽ പരിശോധിക്കും. പ്രതിഷേധക്കാരുമായി നടത്തിയ ചർച്ചയിൽ സർക്കാർ നൽകിയ ഉറപ്പുകൾ നടപ്പാക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് സിജെപി ആരോപിക്കുന്നു.

സർക്കാർ ഉറപ്പുകളിൽ നിന്ന് പിന്നോട്ടുപോകാൻ ശ്രമിച്ചാൽ അത് രാജ്യത്തെ യുവാക്കളോടുള്ള വിശ്വാസവഞ്ചനയായി കാണുമെന്നും പാർട്ടി മുന്നറിയിപ്പ് നൽകി. വാഗ്‌ദാനങ്ങൾ നടപ്പാക്കുന്നതിനായി സമാധാനപരമായ മറ്റൊരു രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കുന്നതടക്കമുള്ള എല്ലാ സാധ്യതകളും ദേശീയ പ്രവർത്തക സമിതി പരിഗണിക്കുമെന്നാണ് വിവരം.

cjp

സർക്കാർ നൽകിയ വാക്ക് വിശ്വസിച്ചാണ് ജൂലൈ 25ന് പ്രതിഷേധം അവസാനിപ്പിച്ചതെന്നും ആ വിശ്വാസത്തെ ബലഹീനതയായി കാണാൻ അനുവദിക്കില്ലെന്നും സിജെപി വ്യക്തമാക്കി. വിദ്യാർത്ഥികളും യുവാക്കളും പ്രവർത്തകരും പിന്തുണക്കുന്നവരും തിങ്കളാഴ്‌ചത്തെ യോഗത്തിന്റെ തീരുമാനത്തിനായി തയ്യാറായി നിൽക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

അതിനിടെ, ഓഗസ്‌റ്റ് 18ന് സുപ്രീം കോടതി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കും പ്രതിഷേധക്കാർക്കുമെതിരെ രജിസ്‌റ്റർ ചെയ്‌ത എഫ്ഐആറുകളുടെ വിശദമായ പട്ടിക ആവശ്യപ്പെട്ടിരുന്നു. ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരം ഉപയോഗിച്ച് കേസുകൾ റദ്ദാക്കുന്നതിനെക്കുറിച്ച് പരിഗണിക്കാനാണ് കോടതി ഈ വിവരങ്ങൾ ആവശ്യപ്പെട്ടതെന്ന് സിജെപി പറഞ്ഞു.

എന്നാൽ കോടതി പലതവണ ആവശ്യപ്പെട്ടിട്ടും കേന്ദ്ര സർക്കാർ പട്ടിക നൽകുമെന്ന് ഉറപ്പ് നൽകിയിട്ടില്ലെന്നും പാർട്ടി ആരോപിച്ചു. പ്രതിഷേധവുമായി ബന്ധപ്പെട്ട എഫ്ഐആറുകൾ പിൻവലിക്കുകയോ റദ്ദാക്കുകയോ ചെയ്യുക, ഭാവിയിൽ വിദ്യാർത്ഥികൾക്കും സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കുമെതിരെ ശിക്ഷാനടപടി സ്വീകരിക്കില്ലെന്ന് ഉറപ്പ് നൽകുക, പരീക്ഷ റദ്ദാക്കിയതിനെ തുടർന്നുണ്ടായ സാഹചര്യത്തിൽ ആത്മഹത്യ ചെയ്‌ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകുക എന്നിവയായിരുന്നു സർക്കാർ നൽകിയ പ്രധാന ഉറപ്പുകൾ.

ഈ ഉറപ്പുകൾ നടപ്പാക്കുന്നതിൽ സർക്കാർ വീഴ്‌ച വരുത്തുന്നത് യുവാക്കളെ വഞ്ചിക്കുന്നതിന് തുല്യമാണെന്ന് സിജെപി നേതാക്കൾ ആരോപിച്ചു. ഉറപ്പുകൾ വൈകിപ്പിക്കുകയോ മാറ്റി വ്യാഖ്യാനിക്കുകയോ ദുർബലപ്പെടുത്തുകയോ ചെയ്‌താൽ അതിനെ ശക്തമായി എതിർക്കുമെന്നും പാർട്ടി വ്യക്തമാക്കി. നിലവിൽ രാജ്യത്തെ സ്‌കൂളുകളുടെ ശോചനീയാവസ്ഥയെ കുറിച്ച് പരിശോധിക്കാൻ സിജെപി നടപടികൾ ശക്തമാക്കിയിട്ടുണ്ട്. ഇതുൾപ്പെടെയുള്ള ഭാവി പരിപാടികളും യോഗത്തിൽ ചർച്ചയാവും.



Source link

Leave a Reply

Your email address will not be published. Required fields are marked *