Headlines

ബെഡ്റൂം സീനായാലും മുഴുവൻ വസ്ത്രവും ഇട്ടേ അഭിനയിക്കൂ, അഭിനയം മുഖത്തുമതി എന്നാണ് തിട്ടൂരം’;മിസക്ക് പിന്തുണ|They say acting is only needed in facial expressions,” Lali pm Supports Misa


Kerala

oi-Rakhi

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച മിസ എന്ന നാടകത്തിനും നടി ചിന്നൂസ് ചിലങ്കയ്ക്കുമെതിരെ നടക്കുന്ന അധിക്ഷേപത്തിൽ തുറന്നടിച്ച് നടി ലാലി പിഎം.ഒരു കഥയും അതിലെ കഥാസന്ദർഭങ്ങളും ആവശ്യപ്പെടുന്ന രീതിയിൽ വസ്ത്രം ധരിക്കാൻ ഇവിടുത്തെ സദാചാര സമൂഹം സമ്മതിക്കില്ലെന്നും അഭിനയം ഒക്കെ മുഖത്ത് മാത്രം മതി എന്നതാണ് സമൂഹത്തിന്റെ തിട്ടൂരമെന്നും അവർ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

‘എത്ര ഓ ടി ടി പ്ലാറ്റ്ഫോമുകൾ വന്നിട്ടും കാര്യമില്ല. ഒരു കഥയും അതിലെ കഥാസന്ദർഭങ്ങളും ആവശ്യപ്പെടുന്ന രീതിയിൽ വസ്ത്രം ധരിക്കാൻ ഇവിടുത്തെ സദാചാര സമൂഹം സമ്മതിക്കില്ല. നമ്മൾ ബെഡ്റൂം സീനിൽ പോലും മുഴുവൻ വസ്ത്രവും ഇട്ടേ അഭിനയിക്കൂ. അഭിനയം ഒക്കെ മുഖത്ത് മാത്രം മതി എന്നതാണ് സമൂഹത്തിന്റെ തിട്ടൂരം….ഇങ്ങനെയൊരു നാടകം സ്റ്റേജിൽ കാണിക്കാൻ ധൈര്യം കാണിച്ച നാടകത്തിന്റെ അണിയറ പ്രവർത്തകർക്കും ഡിവൈഎഫ്ഐക്കും അഭിവാദ്യങ്ങൾ’,അവർ കുറിച്ചു.

misa-6

നടനും സംവിധായകനുമായി ജോയ് മാത്യുവും ചിന്നുവിനെ പിന്തുണച്ച് രംഗത്തെത്തി. നാടകത്തെ സമഗ്രതയില്‍ ആസ്വദിക്കാന്‍ കഴിയാതെ ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന കപടസദാചാരവാദികളാണ് നാടകരംഗത്തെ വിമര്‍ശിക്കുന്നതെന്ന് സംവിധായകന്‍ ജോയ് മാത്യു പ്രതികരിച്ചു. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്

‘അരങ്ങും ഔചിത്യവും

വിഷയം നാടകമാണ്. ട്രോൾ ആകുന്നത് ഡിവൈഎഫ്ഐ ആണ്.
ലോകം മാറുന്നതിനൊപ്പം കലാരൂപങ്ങളിലും മാറ്റം സംഭവിക്കുമെന്ന് മനസ്സിലാക്കാനുള്ള കഴിവില്ലാത്ത ലൈംഗീക വിഷാദികളാണ് ഒരു നാടകത്തിലെ സ്ത്രീ സാന്നിധ്യത്തിന്റെ അർദ്ധനഗ്നത കണ്ടു ഓരിയിടുന്നത്. ഇതേ സദാചാരവാദികൾ ‘നീല’കലർന്ന സിനിമകൾ ഇരുട്ടിലിരുന്നാസ്വദിക്കുന്നതിൽ തെറ്റ് കാണാത്തവരുമായിരിക്കും.

അരനൂറ്റാണ്ട് മുമ്പ് വിഖ്യാത ശില്പി കാനായി കുഞ്ഞിരാമന്റെ മലമ്പുഴയിലെ യക്ഷി എന്ന അതിപ്രശസ്ത ശില്പം കണ്ട് നെറ്റിചുളിച്ച അതേ കപടസദാചാരവാദികൾ ഇപ്പോഴും അവിടെനിന്ന് ബസ് കിട്ടാതെ നിൽക്കുകയാണ്. അവരാണ് ഇപ്പോൾ ഒരു നാടകത്തിലെ സ്ത്രീ ശരീരത്തെക്കുറിച്ചു പരിഹസിക്കുന്നത്. നാടകം എന്ന കലാരൂപം എത്രയോ കാതം മുന്നോട്ട് പോയി എന്ന് ഈ സദാചാരികൾക്കറിയില്ല.

ഗ്രോട്ടോവ്സ്കിയുടെ (പോളണ്ട് )ദരിദ്ര നാടകവേദിയിൽ മനുഷ്യന്റെ ഉടലാണ്‌ മുഖ്യ സംവേദന മാധ്യമം എന്ന് നാടകംപഠിച്ചവർക്കറിയാം. ഒരിക്കൽ ഞാനും സുഹൃത്തുക്കളും യൂറോപ്പിൽ ആണും പെണ്ണും പൂർണനഗ്നരായി അഭിനയിച്ച നാടകത്തിനു സാക്ഷിയായിട്ടുണ്ട്. അവിടെയൊക്കെ നഗ്‌നത പ്രേക്ഷകന്റെ ലൈംഗിക ചോദനകളെ ഉണർത്താനുള്ള ഉത്തേജകമരുന്നല്ല. നാടകം ആവശ്യപ്പെടുന്ന ഒരു സിറ്റുവേഷൻ മാത്രമാണ്. അത് ആസ്വദിക്കുവാൻ കലാപരമായ ശിക്ഷണം വേണം. DYFI നടത്തിയ നാടകത്തെ സമഗ്രതയിൽ ആസ്വദിക്കാൻ കഴിയാതെ ലൈംഗിക ദാരിദ്രം അനുഭവിക്കുന്ന കേരളത്തിലെ ഭൂരിപക്ഷം വരുന്ന ആൺപരിഷകൾ അതിലെ ഒരു സ്ത്രീ കഥാപാത്രത്തിന്റെ പ്രകടനത്തെ അടർത്തിയെടുത്ത് ആക്ഷേപിക്കുന്നതും മേൽപ്പറഞ്ഞ ലൈംഗികാസംതൃപ്തിയുടെ
അടയാളം തന്നെയാണ്.

തയ്യൽ സാമഗ്രികൾ 1750 ൽ മാത്രം നിലവിൽ വന്നിട്ടുള്ളൂ എന്നതാണ് ചരിത്രം. എന്നാൽ നമ്മുടെ പുണ്യപുരാണ സിനിമകളിലും സീരിയലുകളിലും കഥാപാത്രങ്ങൾ എത്ര മനോഹരമായി തയ്ച്ച വസ്ത്രങ്ങളാണ് ധരിക്കുന്നത് എന്നോർത്താൽ മനസ്സിലാകും നമ്മുടെ കലാസ്വാദന പാരമ്പര്യത്തിന്റെ സദാചാരബോധപടു കുഴി.
എന്നാൽ, കലാരൂപത്തിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം അതിന്റെ അവതരണത്തിലെ ഔചിത്യമാണ്. രക്തസാക്ഷിത്വം വരിച്ച ഒരാളുടെയും അന്തരിച്ച മറ്റൊരു ഉന്നത നേതാവിന്റെയും ചിത്രങ്ങൾക്ക് മുൻപിൽ നടിക്കുമ്പോൾ അത് മറ്റുള്ളവർക്ക് ട്രോളാൻ അവസരം നൽകുന്നു.

മറിച്ച് ഒരു തിരശ്ലീലകൊണ്ട് മറിച്ച് ബാക്ക് ഗ്രൗണ്ട് സജ്ജമാക്കിയിരുന്നെങ്കിൽ നാടകാവതരണത്തിനു മാറ്റ് കൂടിയേനെ.ഇതിന് തിരിച്ചറിവ് വേണം. അതാണ് ഔചിത്യം. കാമം മാത്രമല്ല നഗ്നത. ഔചിത്യം എന്നത് ഒരു കീഴടങ്ങലും അല്ല’



Source link

Leave a Reply

Your email address will not be published. Required fields are marked *