Headlines

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത്; എറണാകുളം വഴി നാഗര്‍കോവിലിലേക്ക് സ്ലീപ്പര്‍ | Vande Bharat Sleeper From Bengaluru To Kerala Via Ernakulam Coming Soon; Union Minister Suresh Gopi


Travel

oi-Ashif N

കൊച്ചി: ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് പുതിയ വന്ദേഭാരത് വരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വന്ദേഭാരത് സ്ലീപ്പര്‍ ആണ് ഇനി വരിക. എത്രയും വേഗം ഇത് സാധ്യമാകുമെന്നാണ് തനിക്ക് ലഭിച്ച വിവരം എന്നും സുരേഷ് ഗോപി പറഞ്ഞു. എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസിന്റെ കോച്ചുകളുടെ എണ്ണം എട്ടില്‍ നിന്ന് 16 ആക്കി ഉയര്‍ത്തിയതിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന് ലഭിക്കാന്‍ സാധ്യതയുള്ള രണ്ട് വന്ദേഭാരത് ട്രെയിനുകളെ കുറിച്ച് സുരേഷ് ഗോപി സൂചന നല്‍കി. നിലവില്‍ മൂന്ന് വന്ദേഭാരത് എക്‌സ്പ്രസുകളാണ് കേരളത്തില്‍ സര്‍വീസ് നടത്തുന്നത്. കാസര്‍കോട്-തിരുവനന്തപുരം, മംഗലാപുരം-തിരുവനന്തപുരം, എറണാകുളം-ബെംഗളൂരു എന്നിവയാണവ. ഇതിന് പുറമെയാണ് രണ്ടെണ്ണം കൂടി വരാന്‍ പോകുന്നത്…

vande bharat sleeper from bengaluru to kerala

രാത്രിയാത്ര എളുപ്പമാക്കാനാണ് ബെംഗളൂരുവില്‍ നിന്ന് സ്ലീപ്പര്‍ ട്രെയിന്‍ വരാന്‍ പോകുന്നത്. ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് എറണാകുളം വഴി നാഗര്‍കോവിലിലേക്ക് ആയിരിക്കും സര്‍വീസ്. വൈകാതെ സര്‍വീസ് സാധ്യമാകുമെന്നാണ് തനിക്ക് കിട്ടിയ വിവരം എന്നും സുരേഷ് ഗോപി പറഞ്ഞു. ഇത് സാധ്യമായാല്‍ തിരുവനന്തപുരം-ബെംഗളൂരു വന്ദേഭാരത് വേണമെന്ന ആവശ്യത്തിനും പരിഹാരമാകും.

നിലവിലുള്ള ബെംഗളൂരു-എറണാകുളം വന്ദേഭാരത് തിരുവനന്തപുരത്തേക്ക് നീട്ടണം എന്ന ആവശ്യമുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ടോ എന്ന കാര്യം വ്യക്തമല്ല. വന്ദേഭാരത് സ്ലീപ്പര്‍ വരുന്നതോടെ ഈ പ്രതിസന്ധി പരിഹരിക്കപ്പെടും.

നിലവില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസിന്റെ കോച്ചുകള്‍ കൂട്ടിയത് മലയാളികള്‍ക്കുള്ള ഓണം സമ്മാനമാണ് എന്ന് സുരേഷ് ഗോപി പറഞ്ഞു. പൂജയ്‌ക്കോ ക്രിസ്മസിനോ സ്ലീപ്പര്‍ കൂടി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് അദ്ദേഹം സൂചിപ്പിച്ചു.

അതേസമയം, സുരേഷ് ഗോപി പറഞ്ഞ മറ്റൊരു വന്ദേഭാരത് ഗോവയില്‍ നിന്ന് മംഗളൂരു വരെ സര്‍വീസ് നടത്തുന്ന വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടുന്നത് സംബന്ധിച്ചാണ്. മംഗളൂരു വരെയാണ് മഡ്ഗാവില്‍ നിന്നുള്ള വന്ദേഭാരത് നിലവില്‍ സര്‍വീസ് നടത്തുന്നത്. ഇത് കണ്ണൂര്‍ വരെ നീട്ടണം എന്ന ആവശ്യം നേരത്തെയുണ്ട്. കോഴിക്കോട്ടേക്ക് നീട്ടണം എന്ന് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആവശ്യപ്പെട്ട കാര്യവും സുരേഷ് ഗോപി സൂചിപ്പിച്ചു.

അതിനിടെ കോച്ചുകളുടെ എണ്ണം കൂട്ടിയ വന്ദേഭാരതിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ വന്ദേമാതരം ചൊല്ലിയില്ലെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കേന്ദ്രമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ എന്തുകൊണ്ട് വന്ദേമാതരം ചൊല്ലിയില്ല എന്നായിരുന്നു അവരുടെ ചോദ്യം. കുത്തിയിരിപ്പും മുദ്രാവാക്യം വിളിയും തുടങ്ങിയതോടെ സാങ്കേതികമായ കാരണമാണ് എന്ന് വിശദീകരണം ഉദ്യോഗസ്ഥരില്‍ ലഭിച്ചു. തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ചു.



Source link

Leave a Reply

Your email address will not be published. Required fields are marked *