Headlines

സ്വര്‍ണം വില്‍ക്കുമ്പോള്‍ ഇനി ഇക്കാര്യം വേണം… മോഷ്ടിച്ച സ്വര്‍ണം വില്‍ക്കാനാകില്ല; കടുപ്പിക്കാന്‍ കേന്ദ്രം | Gold Selling: Central Govt Introducing Sold Marking In Gold With Hallmarking, Check Full Details Inside


India

oi-Jithin TP

സ്വര്‍ണവില വര്‍ധിച്ചതോടെ സ്വര്‍ണത്തിന്റെ മോഷണവും കൂടിയിട്ടുണ്ട്. ഇത്തരത്തില്‍ മോഷ്ടിക്കപ്പെട്ട സ്വര്‍ണാഭരണങ്ങളുടെ വില്‍പ്പന തടയുന്നതിനായി, ഓരോ ആഭരണത്തിനും നല്‍കുന്ന സവിശേഷമായ ആറക്ക കോഡ് ഉപയോഗിച്ചുള്ള ഒരു സംവിധാനം സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നതായി വൃത്തങ്ങളെ ഉദ്ധരിച്ച് ദി മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വില്‍പനയ്ക്ക് ശേഷം, ആഭരണത്തിന്റെ ആറക്ക ‘ഹാള്‍മാര്‍ക്ക് യൂണിക് ഐഡന്റിഫിക്കേഷന്‍’ (എച്ച്‌യുഐഡി) നമ്പറിനൊപ്പം ‘വിറ്റുകഴിഞ്ഞു’ (sold) എന്ന് രേഖപ്പെടുത്തുന്ന രീതിയാണ് ഈ പദ്ധതിയിലുള്ളത്.

ഇതുവഴി അതേ ഹാള്‍മാര്‍ക്ക് നമ്പര്‍ മറ്റൊരു ആഭരണത്തിനായി വീണ്ടും ഉപയോഗിക്കുന്നത് ജ്വല്ലറികള്‍ക്ക് തടയാനാകും. ഈ സംവിധാനത്തിലൂടെ, അതേ എച്ച്‌യുഐഡി കോഡ് പിന്നീട് മറ്റൊരു ആഭരണത്തിനായി സിസ്റ്റത്തില്‍ നല്‍കിയാല്‍, ആ ഉല്‍പ്പന്നം ഇതിനകം വിറ്റുകഴിഞ്ഞതാണെന്ന് വ്യക്തമാകും. രാജ്യത്തുടനീളം സ്വര്‍ണാഭരണങ്ങള്‍ പിടിച്ചുപറിക്കുന്നതും മോഷ്ടിക്കുന്നതും വ്യാപകമായ സാഹചര്യത്തില്‍ ആണ് ഈ നടപടി.

Gold Selling

ഇന്ത്യ ബ്രാന്‍ഡ് ഇക്വിറ്റി ഫൗണ്ടേഷന്റെ കണക്കുകള്‍ പ്രകാരം, 2026 ജനുവരിയില്‍ ഏകദേശം 85 ബില്യണ്‍ ഡോളര്‍ മൂല്യമുണ്ടായിരുന്ന ഇന്ത്യയിലെ രത്‌ന-ആഭരണ വിപണി 2030-ഓടെ 130 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 2026 മാര്‍ച്ചില്‍ പുറത്തിറങ്ങിയ അസോചാം റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ച ‘ഇക്രാ റിസര്‍ച്ചിന്റെ’ കണക്കുകള്‍ പ്രകാരം, 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ സ്വര്‍ണാഭരണ ചില്ലറ വിപണിയുടെ 16 ശതമാനം സംഘടിത മേഖലയിലെ വ്യാപാരികളുടെ കൈവശമായിരുന്നു.

ബാക്കി 84 ശതമാനം അസംഘടിത മേഖലയിലായിരുന്നു. ‘പദ്ധതി നിലവില്‍ ചര്‍ച്ചാ ഘട്ടത്തിലാണ്. ആദ്യഘട്ടത്തില്‍ നഗരപ്രദേശങ്ങളിലെ സംഘടിത മേഖലയിലുള്ള വ്യാപാരികള്‍ക്ക് ഇത് നിര്‍ബന്ധമാക്കാനാണ് നിര്‍ദ്ദേശം. പിന്നീട് ഗ്രാമീണ മേഖലകളിലേക്കും അസംഘടിത മേഖലയിലേക്കും ഇത് വ്യാപിപ്പിക്കും,’ വൃത്തങ്ങള്‍ പറഞ്ഞു. നിലവില്‍, ഹാള്‍മാര്‍ക്ക് ചെയ്ത ഓരോ സ്വര്‍ണാഭരണത്തിലും എച്ച്‌യുഐഡി നമ്പറും ഭാരവും രേഖപ്പെടുത്തേണ്ടതുണ്ട്.

ഉദാഹരണത്തിന്, 2 ഗ്രാം ഭാരമുള്ള സ്വര്‍ണ മോതിരത്തിന് അതിന്റേതായ എച്ച്‌യുഐഡി നമ്പര്‍ ഉണ്ടായിരിക്കും. ഉപഭോക്താവ് മോതിരം വാങ്ങുമ്പോള്‍, വ്യാപാരി ബന്ധപ്പെട്ട വിവരങ്ങള്‍ അടങ്ങിയ ബില്‍ നല്‍കുന്നു. ഇതുവഴി ആ ആഭരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ സാധിക്കുന്നു. ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നതിനൊപ്പം, അവയുടെ എച്ച്‌യുഐഡി വിവരങ്ങള്‍ സിസ്റ്റത്തില്‍ ഫോട്ടോ സഹിതം രേഖപ്പെടുത്തി സൂക്ഷിക്കാനും വ്യാപാരികള്‍ക്ക് ബാധ്യതയുണ്ട്.

ഉപഭോക്താക്കള്‍ക്ക് ‘ബിഐഎസ് കെയര്‍’ ആപ്പില്‍ ആഭരണത്തിന്റെ എച്ച്‌യുഐഡി നമ്പര്‍ നല്‍കി അതിന്റെ ആധികാരികത പരിശോധിക്കാവുന്നതാണ്. 2016-ലെ ബിഐഎസ് നിയമത്തിലെ 29-ാം വകുപ്പ് പ്രകാരം, ഹാള്‍മാര്‍ക്ക് ദുരുപയോഗം ചെയ്യുന്നത് ഒരു വര്‍ഷം വരെ തടവോ, കുറഞ്ഞത് ഒരു ലക്ഷം രൂപയോ (അല്ലെങ്കില്‍ ബന്ധപ്പെട്ട ഉല്‍പ്പന്നത്തിന്റെ മൂല്യത്തിന്റെ അഞ്ച് മടങ്ങ് വരെ വരാവുന്ന തുകയോ) പിഴയോ, അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്.

ഹാള്‍മാര്‍ക്ക് ദുരുപയോഗം ചെയ്യുന്നതിന് തുല്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍, ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സിന് ജ്വല്ലറിയുടെ രജിസ്ട്രേഷന്‍ റദ്ദാക്കാനും അധികാരമുണ്ട്. ‘മോഷ്ടിക്കപ്പെട്ടതോ അനധികൃതമായതോ ആയ സ്വര്‍ണാഭരണങ്ങള്‍ വീണ്ടും വില്‍ക്കുന്നത് തടയാനും ഇത് സഹായിക്കും. പുനര്‍വില്‍പ്പനയ്ക്കായി പഴയ സ്വര്‍ണാഭരണം സ്വീകരിക്കുന്ന ഒരു വ്യാപാരിക്ക്, അതിന്റെ എച്ച്‌യുഐഡിയും ഇടപാട് രേഖകളും യഥാര്‍ത്ഥ ഇന്‍വോയ്സുമായി ഒത്തുനോക്കി പരിശോധിക്കാന്‍ സാധിക്കും.

മറ്റൊരു ഉപഭോക്താവിന് വിറ്റതായി ഇതിനകം രേഖപ്പെടുത്തിയ എച്ച്‌യുഐഡി ആണ് കാണിക്കുന്നതെങ്കില്‍, അതൊരു മുന്നറിയിപ്പായി കണ്ട് സ്വര്‍ണത്തിന്റെ ഉറവിടം പരിശോധിക്കാന്‍ വ്യാപാരിക്ക് സാധിക്കും,’ വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം ഈ നീക്കത്തിന് ജ്വല്ലറി മേഖലയില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

‘പൂജ്യം ശതമാനം നിര്‍മ്മാണക്കൂലിക്ക് സ്വര്‍ണാഭരണങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ജ്വല്ലറികളുടെ കാര്യത്തിലാണ് വ്യവസായ മേഖലയ്ക്ക് ഏറ്റവും ആശങ്കയുള്ളത്. നിര്‍മ്മാണച്ചെലവും സ്വര്‍ണനഷ്ടവും കണക്കിലെടുക്കുമ്പോള്‍ ഇത് വാണിജ്യപരമായി പ്രായോഗികമല്ല. സത്യസന്ധരായ ജ്വല്ലറികള്‍ക്ക് മേല്‍ അധിക നിയന്ത്രണങ്ങളും നടപടിക്രമങ്ങളുടെ ഭാരവും അടിച്ചേല്‍പ്പിക്കുന്നതിന് പകരം, ഇത്തരം തെറ്റായ രീതികള്‍ തടയുന്നതിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്,’ ചണ്ഡീഗഡ് ആസ്ഥാനമായുള്ള തല്‍വാര്‍സണ്‍സ് ജ്വല്ലേഴ്‌സിന്റെ മാനേജിംഗ് പാര്‍ട്ണര്‍ അനില്‍ തല്‍വാര്‍ പറഞ്ഞു.

2000 ല്‍ ആരംഭിച്ച ഹാള്‍മാര്‍ക്കിംഗ് സംവിധാനം 2021 മുതല്‍ ഘട്ടംഘട്ടമായി നിര്‍ബന്ധമാക്കുകയും, നിലവില്‍ ഇന്ത്യയിലെ 800 ജില്ലകളില്‍ പകുതിയിടത്തും ഇത് നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. അന്നു മുതല്‍ ഇതുവരെ 58 കോടിയിലധികം സ്വര്‍ണാഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്ക് പതിപ്പിച്ചിട്ടുണ്ട്. പ്രതിമാസം ശരാശരി ഒരു കോടിയിലധികം ആഭരണങ്ങള്‍ക്കാണ് ഇപ്രകാരം ഹാള്‍മാര്‍ക്ക് നല്‍കുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *