Headlines

യുഎഇ തന്നെ രക്ഷകന്‍; ഷട്ട്‌ലിങ് മാര്‍ഗവുമായി അഡ്‌നോക്, പുതിയ തന്ത്രം, ഇറാഖ് വില താഴ്‌ത്തേണ്ട | UAE Using Shuttling Method To Export Iraqi Crude Oil Through Hormuz; How It Success, Details Inside


Gulf

oi-Ashif N

ദുബായ്: ഹോര്‍മുസ് കടലിടുക്കും ബാബുല്‍ മന്തിബ് കടലിടുക്കും പ്രതിസന്ധിയില്‍ ആയതോടെ പശ്ചിമേഷ്യയിലെ എണ്ണ വ്യാപാരം നിലച്ച മട്ടാണ്. വലിയ തോതില്‍ കുരുക്കിലായത് ഇറാഖ്, കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളാണ്. ഇവര്‍ക്ക് ഏഷ്യയിലേക്ക് ചരക്ക് എത്തിക്കാന്‍ ഹോര്‍മുസ് കടക്കുക തന്നെ വേണം. കടന്നാല്‍ ഇറാന്റെ മിസൈുകള്‍ പതിക്കും.

ഇവിടെയാണ് യുഎഇ രക്ഷകരായി എത്തുന്നത്. യുഎഇയുടെ എണ്ണ കമ്പനിയായ അഡ്‌നോക് ഇറാഖിന് മുമ്പില്‍ പുതിയ വാഗ്ദാനം നല്‍കിയിട്ടുണ്ടത്രെ. ഷട്ട്‌ലിങ് മാര്‍ഗം ഉപയോഗിച്ച് എണ്ണ വിദേശത്തേക്ക് എത്തിക്കാമെന്നാണ് വാഗ്ദാനം. ഉടനെ ഇറാഖ് കൈ കൊടുത്തു. നേരത്തെ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറാഖിന് ഇപ്പോള്‍ കയറ്റുമതി ചെയ്യാന്‍ സാധിക്കുന്നുണ്ട്.

uae adnoc export iraq crude oil here is how

ചെറിയ കപ്പലുകളില്‍ ക്രൂഡ് ഓയില്‍ കൊണ്ടുപോകുന്നതാണ് ഷട്ട്‌ലിങ് മാര്‍ഗം. പ്രതിസന്ധിയിലുള്ള കടല്‍ മേഖല കഴിഞ്ഞാല്‍ പുറംകടലില്‍ കാത്തുനില്‍ക്കുന്ന കൂറ്റന്‍ ടാങ്കറുകളിലേക്ക് എണ്ണ പിന്നീട് മാറ്റും. ഇവ ഏഷ്യന്‍ രാജ്യങ്ങളിലെ ശുദ്ധീകരണ കേന്ദ്രങ്ങളിലെത്തിക്കുന്നതാണ് പദ്ധതി. പ്രതിസന്ധിയുള്ള മേഖലകളില്‍ ആക്രമണം ഒഴിവാക്കാന്‍ കപ്പല്‍ ട്രാക്കിങ് സംവിധാനം ഓഫ് ചെയ്തു വയ്ക്കുകയും ചെയ്യും.

എന്നിട്ടും യുഎഇയുടെ ചില കപ്പലുകള്‍ അടുത്തിടെ ഹോര്‍മുസില്‍ ആക്രമിക്കപ്പെട്ടു എന്ന വാര്‍ത്ത വന്നിരുന്നു. ഹോര്‍മുസ് തൊടാതെ കപ്പലുകള്‍ക്ക് പോകാന്‍ യുഎഇയിലെ ഫുജൈറ തുറമുഖത്ത് നിന്നുള്ള യാത്രയ്ക്ക് സാധിക്കും. ഇതിന് പുറമെയാണ് ഷട്ട്‌ലിങ് മാര്‍ഗം കൂടി യുഎഇയുട അഡ്‌നോക്ക് സ്വീകരിക്കുന്നത്. ഇറാഖിന് മുമ്പില്‍ ഓഫര്‍ വെക്കുകയും ഇറാഖ് സ്വീകരിക്കുകയും ചെയ്തു എന്നാണ് വാര്‍ത്ത.

ഇറാഖിന്റെ എണ്ണ വകുപ്പ് മന്ത്രി നേരത്തെ പറഞ്ഞത് 15 ലക്ഷം ബാരല്‍ കയറ്റുമതി സാധ്യമാക്കാന്‍ ശ്രമിക്കുന്നു എന്നാണ്. എന്നാല്‍ പുതിയ ഡാറ്റ പ്രകാരം ഇറാഖ് 20 ലക്ഷം ബാരല്‍ എണ്ണയാണ് ഓരോ ദിവസവും കയറ്റുമതി ചെയ്യുന്നത്. ഇത് യുഎഇയുടെ ഇടപെടല്‍ കാരണമാണ് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മറ്റു പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്കും യുഎഇ ഈ സഹായം ചെയ്യുമോ എന്ന് വ്യക്തമല്ല.

യുദ്ധം കാരണം ഇറാഖിന്റെ എണ്ണ കയറ്റുമതി വലിയ പ്രതിസന്ധിയാണ് നേരിട്ടത്. തുടര്‍ന്ന് വന്‍തോതില്‍ വില കുറച്ച് വില്‍ക്കേണ്ടി വന്നിരുന്നു ഇറാഖിന്. മാര്‍ക്കറ്റ് വിലയേക്കാള്‍ ബാരലിന് 30 ഡോളര്‍ വരെ കുറച്ച് വില്‍ക്കാമെന്ന് ഇറാഖിന് സമ്മതിക്കേണ്ടി വന്നു. ബസ്‌റയില്‍ നിന്നുള്ള ക്രൂഡ് 27 ഡോളര്‍ കുറച്ച് വില്‍ക്കുകയും ചെയ്തു. ഇറാഖിന്റെ എണ്ണ വിതരണം ചെയ്തിരുന്നത് ഫ്രഞ്ച് എണ്ണ കമ്പനിയായ ടോട്ടല്‍ എനര്‍ജീസും ആഗോള ട്രേഡിങ് കമ്പനിയായ വിറ്റോള്‍ ഗ്രൂപ്പുമായിരുന്നു. ഇവര്‍ പ്രതിസന്ധിയിലായതോടെയാണ് യുഎഇയുടെ രംഗപ്രവേശം.

യുഎഇയുടെ പുതിയ തന്ത്രം വഴി ലോക വിപണിയില്‍ എണ്ണ എത്താന്‍ തുടങ്ങിയിട്ടുണ്ട്. ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന രണ്ടാമത്തെ രാജ്യമായിരുന്നു ഇറാഖ്. യുദ്ധം തുടങ്ങിയ ശേഷം ഇവിടെ നിന്നുള്ള എണ്ണ ഇറക്കുമതി കുറഞ്ഞിരുന്നു. യുഎഇയുടെ ഇടപെടലോടെ ഇറാഖിന്റെ എണ്ണ വന്‍തോതില്‍ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *