Headlines

ബെംഗളൂരു നൈസ് റോഡ് ഇടനാഴിയില്‍ ടോള്‍ നല്‍കരുതെന്ന് കേന്ദ്രമന്ത്രി; ടോള്‍ നിരക്ക് കൂട്ടിയതാരെന്ന് കോണ്‍ഗ്രസ് | Bengaluru Road: Don’t Pay Toll On NICE Road In Bengaluru Says HD Kumaraswamy, Congress Hit Back


India

oi-Jithin TP

ബെംഗളൂരുവിലെ നൈസ് റോഡ് ഇടനാഴിയില്‍ ടോള്‍ നല്‍കരുതെന്ന് കേന്ദ്രമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി. ടോള്‍ പിരിവിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന സര്‍ക്കാര്‍ നടപടി തടയാന്‍ ജെഡിഎസ് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. നന്ദി ഇന്‍ഫ്രാസ്ട്രക്ചര്‍ കോറിഡോര്‍ എന്റര്‍പ്രൈസസ് എന്ന് അറിയപ്പെടുന്ന നൈസ് റോഡിലെ ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ ഒരാഴ്ച മുതല്‍ പത്ത് ദിവസം വരെയുള്ള സമയപരിധിയും അദ്ദേഹം നിശ്ചയിച്ചു.

നിയമവിരുദ്ധമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പദ്ധതിയുടെ തുടക്കം മുതല്‍ക്കേ തങ്ങള്‍ ഇതിനെ എതിര്‍ത്തുവരികയാണെന്ന് കുമാരസ്വാമി പറഞ്ഞു. ബെംഗളൂരു-മൈസൂരു ഇന്‍ഫ്രാസ്ട്രക്ചര്‍ കോറിഡോര്‍ പദ്ധതിയെക്കുറിച്ച് കര്‍ണാടക ഹൈക്കോടതി നടത്തിയ സമീപകാല നിരീക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടിയ അദ്ദേഹം, നൈസ് പദ്ധതി ഏറ്റെടുക്കാനും ടോള്‍ പിരിവ് നിര്‍ത്തിവെക്കാനും സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

Bengaluru Road

‘നൈസ് റോഡിലെ ടോള്‍ നല്‍കുന്നത് നിര്‍ത്തണമെന്ന് ബെംഗളൂരുവിലെ ജനങ്ങളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ടോള്‍ പിരിവിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന സര്‍ക്കാരിനെ തടയാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. ഇതിനായി ഒരാഴ്ചയോ പത്ത് ദിവസമോ ഉള്ള സമയപരിധിയാണ് ഞങ്ങള്‍ നല്‍കുന്നത്,’ കുമാരസ്വാമി പറഞ്ഞു. കര്‍ണാടക നിയമസഭയില്‍ ഈ വിഷയം ഉന്നയിക്കാന്‍ ജെഡിഎസ്, ബിജെപി അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എഐ അധിഷ്ഠിത ബിഡാഡി ടൗണ്‍ഷിപ്പ് പദ്ധതിയെ എതിര്‍ക്കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘സര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിച്ചില്ലെങ്കില്‍, ഈ ടോള്‍ പിരിവ് തടയാന്‍ ഞങ്ങള്‍ പ്രക്ഷോഭം ആരംഭിക്കും. ഇന്നുമുതല്‍ തന്നെ ടോള്‍ നല്‍കരുതെന്ന് കൈകൂപ്പി ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ അഴിമതികളിലൊന്നായി ബിഎംഐസി പദ്ധതി മാറിയേക്കാമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

കോടതി വിധിയുടെ പശ്ചാത്തലത്തില്‍, വാഹനയാത്രക്കാര്‍ ഈ റോഡില്‍ ടോള്‍ നല്‍കാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘നെസ് പദ്ധതിയെക്കുറിച്ച് ഹൈക്കോടതി നടത്തിയ ഗൗരവകരമായ നിരീക്ഷണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി കാണണം. പദ്ധതി നടപ്പിലാക്കുന്നതിലെ ഗുരുതരമായ ക്രമക്കേടുകള്‍ കോടതി ചൂണ്ടിക്കാട്ടുകയും, വാഹനയാത്രക്കാരില്‍ നിന്ന് ടോള്‍ പിരിക്കുന്ന രീതിയെ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.

തട്ടിപ്പും മറ്റ് കുറ്റകൃത്യങ്ങളും സംബന്ധിച്ച ആരോപണങ്ങളില്‍ വിദഗ്ധരടങ്ങുന്ന സംഘം സ്വതന്ത്ര അന്വേഷണം നടത്തേണ്ടതും, പദ്ധതിയുടെ അക്കൗണ്ടുകള്‍ ഫോറന്‍സിക് ഓഡിറ്റിന് വിധേയമാക്കേണ്ടതും ആവശ്യമാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പദ്ധതിയുമായി ബന്ധപ്പെട്ട സാഹചര്യം എത്രത്തോളം ഗൗരവകരമാണെന്ന് ഹൈക്കോടതിയുടെ ഈ നിരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നു.

കോടതി വിധി എന്താണെന്നും, പദ്ധതി നടപ്പിലാക്കിയ രീതിയെക്കുറിച്ച് അത് എന്ത് വെളിപ്പെടുത്തുന്നുവെന്നും കര്‍ണാടകയിലെ ജനങ്ങള്‍ മനസ്സിലാക്കണം എന്നും കുമാരസ്വാമി പറഞ്ഞു. അതേസമയം കുമാരസ്വാമിക്കെതിരെ കര്‍ണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാര്‍ഗെ രംഗത്തെത്തി. രാജ്യത്തുടനീളം ടോള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചപ്പോള്‍ ബിജെപി നേതാക്കളാരും അതിനെതിരെ പ്രതിഷേധിച്ചിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് മെട്രോ നിരക്ക് ഒരു രൂപ പോലും വര്‍ധിപ്പിച്ചാല്‍, നിരക്ക് എങ്ങനെ, എന്തിന് വര്‍ദ്ധിപ്പിച്ചു എന്ന് ചോദിച്ച് ബിജെപി മുഴുവന്‍ പ്രതിഷേധവുമായി രംഗത്തെത്താറുണ്ട്. എന്നാല്‍ ഇപ്പോള്‍ ടോള്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നു. അതിന് ആരാണ് ഉത്തരവാദി?’ അദ്ദേഹം ചോദിച്ചു. മെട്രോ നിരക്ക് വര്‍ധനവിനെതിരെ പ്രതിഷേധിച്ചിരുന്ന ബിജെപി നേതാക്കള്‍ ഇപ്പോള്‍ എവിടെപ്പോയി എന്നും അദ്ദേഹം ചോദിച്ചു.



Source link

Leave a Reply

Your email address will not be published. Required fields are marked *