Headlines

‘ഇത് ഞങ്ങളുടെ ഏരിയ’; അരുണാചലിലെ 27 സ്ഥലങ്ങള്‍ക്ക് പുതിയ പേര് നല്‍കി ഇന്ത്യ, ചൈനയ്ക്ക് മറുപടി | India vs China: India Issues Names For 27 Arunachal Pradesh Locations In Response to China, Details


India

oi-Jithin TP

അരുണാചല്‍ പ്രദേശിലെ 27 സ്ഥലങ്ങളെയും ഭൂപ്രദേശങ്ങളെയും ‘സര്‍വേ ഓഫ് ഇന്ത്യ’യുടെ ഭൂപടത്തില്‍ ഔദ്യോഗികമായി അടയാളപ്പെടുത്തി ഇന്ത്യ. സംസ്ഥാനത്തെ സ്ഥലങ്ങളുടെയും ഭൂപ്രദേശങ്ങളുടെയും പേരുകള്‍ മാറ്റാന്‍ ചൈന തുടര്‍ച്ചയായി ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യയുടെ നടപടി. അരുണാചല്‍ പ്രദേശ് സര്‍ക്കാരുമായി ആലോചിച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.

പ്രസ്തുത സ്ഥലങ്ങളെ കൃത്യമായി തിരിച്ചറിയുന്നതിനും പൊതുജനങ്ങളില്‍ അവയെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്നതിനുമായാണ് ഈ നടപടി എന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങള്‍ക്ക് അംഗീകൃത പേരുകള്‍ നല്‍കിക്കൊണ്ടുള്ള പട്ടികകള്‍ ചൈന ഇടയ്ക്കിടെ പുറത്തുവിടുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. ‘സാങ്നാന്‍’ എന്നാണ് ചൈന ഈ പ്രദേശത്തെ വിളിക്കുന്നത്.

India vs China

എന്നാല്‍, ഇത്തരം നടപടികള്‍ക്ക് സംസ്ഥാനത്തിന്മേലുള്ള ഇന്ത്യയുടെ പരമാധികാരത്തെ ബാധിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ഇന്ത്യ അവ നിരന്തരം തള്ളിക്കളഞ്ഞിട്ടുണ്ട്. ചൈനയുടെ ഈ പുനര്‍നാമകരണ നടപടി അര്‍ത്ഥശൂന്യവും അസംബന്ധവും ആണ് എന്നാണ് ഇന്ത്യയുടെ നിലപാട്. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നു, ഇപ്പോഴും ആണ്, എന്നും അങ്ങനെ തന്നെ തുടരുകയും ചെയ്യും, കേന്ദ്രം വ്യക്തമാക്കി.

അരുണാചല്‍ പ്രദേശിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയോട് ചേര്‍ന്നു കിടക്കുന്ന 27 സ്ഥലങ്ങള്‍ക്കും ഭൂപ്രദേശങ്ങള്‍ക്കും ആണ് ഇന്ത്യ ഔദ്യോഗിക നാമങ്ങള്‍ നല്‍കിയിരിക്കുന്നത്. ഈ പട്ടികയില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളില്‍ അതിര്‍ത്തി ഗ്രാമമായ ലോങ്ജുവും ഉള്‍പ്പെടുന്നു. 1959 മുതല്‍ ചൈനയുടെ നിയന്ത്രണത്തിലുള്ള ഈ പ്രദേശം ഇന്ത്യയുടെ അവകാശവാദ പരിധിയില്‍ വരുന്നതാണ്. ഈ പ്രദേശങ്ങളുടെ മേലുള്ള ഇന്ത്യയുടെ പൂര്‍ണ്ണമായ പരമാധികാരവും നിയമപരമായ അധികാരപരിധിയും ഉറപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമം.

അതേസമയം ‘സര്‍വേ ഓഫ് ഇന്ത്യ’യുടെ ഭൂപടത്തില്‍ ഒരു സ്ഥലം അടയാളപ്പെടുത്തുന്നത് അതിന് ഭരണപരവും ഭരണനിര്‍വ്വഹണപരവുമായ പ്രാധാന്യം നല്‍കുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയ സ്ഥലങ്ങളെ ഭൂമി, റവന്യൂ, സെന്‍സസ് രേഖകള്‍, അടിസ്ഥാന സൗകര്യ വികസന ആസൂത്രണം, അതിര്‍ത്തി റോഡ് നിര്‍മ്മാണം എന്നിവയില്‍ പരാമര്‍ശിക്കുന്നത് എളുപ്പമാണ്.

‘സര്‍വേ ഓഫ് ഇന്ത്യ’യുടെ ഭൂപടത്തില്‍ അടയാളപ്പെടുത്തിയ സ്ഥലങ്ങളില്‍ 21 കരപ്രദേശങ്ങള്‍, നാല് ചുരങ്ങള്‍, ഒരു തടാകം, ഒരു സ്മാരകം എന്നിവ ഉള്‍പ്പെടുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലോങ്ജു, മജ, ബിസ, ബാര കുന്ദുന്‍, ഛോട്ട കുന്ദുന്‍, ധന്‍ ബാരി, പ്രിത്നഗര്‍, ബുദ്ധമന്ദിര്‍, ജയറാംപുര്‍, തെരിത്നഗര്‍, രാംനഗര്‍, ജസ്വന്ത് ഗഢ്, സാഗര്‍, പത്മ, ജ്യോതിനഗര്‍, ബൈസാഖി, ഛോട്ട റോപുക്, ബാര റോപുക്, ശിവാജി നഗര്‍, സുന്‍പുര, കാംലങ് നഗര്‍ എന്നിവയാണ് കരപ്രദേശങ്ങള്‍.

ഡ്‌സോ ലാ, റിസ ലാ, പുക്കൂര്‍ ലാ, താഗ് ലാ എന്നിവയാണ് ചുരങ്ങള്‍. കൂടാതെ സംഭോ സരോവര്‍ തടാകം, ഷേര്‍-ഇ-ഥാപ്പ സ്മാരകം എന്നിവയും പട്ടികയിലുണ്ട്. അരുണാചല്‍ പ്രദേശിനെ തെക്കന്‍ ടിബറ്റ് എന്നാണ് ചൈന വിശേഷിപ്പിക്കുന്നത്. കൂടാതെ, അരുണാചല്‍ പ്രദേശിലെ താമസക്കാര്‍ക്ക് ചൈനീസ് അധികൃതര്‍ സ്റ്റാപ്പിള്‍ഡ് വിസ നല്‍കിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

2025 നവംബറില്‍, അരുണാചല്‍ പ്രദേശില്‍ നിന്നുള്ള ഒരു സ്ത്രീയുടെ ഇന്ത്യന്‍ പാസ്പോര്‍ട്ട് അസാധുവാണെന്ന് ആരോപിച്ച് ഷാങ്ഹായ് വിമാനത്താവളത്തില്‍ വെച്ച് ചൈനീസ് അധികൃതര്‍ തടഞ്ഞുവെച്ചതിനെത്തുടര്‍ന്ന് ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *