Headlines

306 വർഷത്തെ ചരിത്രം തിരുത്തി 18 കാരൻ; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഫസറായി നഥാൻ തോമസ് | 18-Year-Old Nathan Thomas Becomes the World’s Youngest | കരിയർ വാർത്ത


Last Updated:

1717-ൽ, തന്റെ 19-ാം വയസ്സിൽ പ്രൊഫസറായി ചുമതലയേറ്റ സ്കോട്ടിഷ് ഗണിതശാസ്ത്രജ്ഞൻ കോളിൻ മക്ലൗറിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് നഥാൻ തോമസ് ഇപ്പോൾ പഴങ്കഥയാക്കിയത്

News18
News18

പതിനെട്ടാം വയസ്സിൽ ഭൂരിഭാഗം കൗമാരക്കാരും ഒരു സർവകലാശാല തിരഞ്ഞെടുക്കുന്നതിനോ നല്ലൊരു കോളേജ് ജീവിതം ആരംഭിക്കുന്നതിനുമുള്ള തയ്യാറെടുപ്പിലായിരിക്കാം. എന്നാൽ ഫ്ലോറിഡയിൽ നിന്നുള്ള നഥാൻ തോമസ് എന്ന മിടുക്കൻ ഇതിനകം തന്നെ ഒരു ക്ലാസ് മുറിയുടെ മുന്നിൽ നിന്ന് എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ പഠിപ്പിച്ചുകൊണ്ട് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.

വെറും 18 വയസ്സു മാത്രം പ്രായമുള്ളപ്പോഴാണ് നഥാൻ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംനേടിയത്. ഇതോടെ, 306 വർഷമായി ആരും തകർക്കാതിരുന്ന റെക്കോർഡാണ് ഈ കൗമാരക്കാരൻ തന്റെ പേരിൽ കുറിച്ചത്. മിയാമി ഡേഡ് കോളേജിൽ എഞ്ചിനീയറിംഗ് ഇൻസ്ട്രക്ടറായി ചേർന്ന അദ്ദേഹം, തന്നേക്കാൾ ഒപ്പത്തിനൊപ്പം പ്രായമുള്ള വിദ്യാർത്ഥികൾക്ക് മുന്നിലാണ് അധ്യാപകനായി എത്തിയത്.

1717-ൽ, തന്റെ 19-ാം വയസ്സിൽ പ്രൊഫസറായി ചുമതലയേറ്റ സ്കോട്ടിഷ് ഗണിതശാസ്ത്രജ്ഞൻ കോളിൻ മക്ലൗറിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് നഥാൻ തോമസ് ഇപ്പോൾ പഴങ്കഥയാക്കിയത്.

വളരെ നേരത്തെ തന്നെ അക്കാദമിക് രംഗത്ത് അത്ഭുതകരമായ നേട്ടങ്ങൾ കൈവരിക്കാൻ നഥാന് സാധിച്ചിട്ടുണ്ട്. പത്താം വയസ്സിൽ സ്കൂൾ വിദ്യാഭ്യാസം തുടരുന്നതിനിടയിൽ തന്നെ ഡ്യുവൽ-എൻറോൾമെന്റ് പ്രോഗ്രാമിലൂടെ അദ്ദേഹം മിയാമി ഡേഡ് കോളേജിൽ പ്രവേശനം നേടി. തുടർന്ന് പതിനാലാം വയസ്സിൽ ഫ്ലോറിഡ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിലേക്ക് മാറിയ അദ്ദേഹം, അവിടെ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഓണേഴ്സ് ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. വർഷങ്ങൾക്ക് ശേഷം, താൻ ഒരു കുട്ടി വിദ്യാർത്ഥിയായി പഠിച്ചിറങ്ങിയ അതേ കോളേജിലേക്ക് തന്നെ ഫാക്കൽറ്റി അംഗമായി തിരിച്ചെത്തിയത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയൊരു നിയോഗമായി. 2023 ഓഗസ്റ്റിൽ, എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കായുള്ള ‘സി പ്രോഗ്രാമിംഗ്’ (COP 2270: C for Engineers) കോഴ്‌സ് പഠിപ്പിച്ചു കൊണ്ടാണ് അദ്ദേഹം ഔദ്യോഗികമായി അധ്യാപന ജീവിതത്തിന് തുടക്കമിട്ടത്.

തന്റെ സ്വന്തം പ്രായത്തോടടുത്ത് നിൽക്കുന്ന വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത് നഥാനെ ഒരിക്കലും അസ്വസ്ഥനാക്കിയിട്ടില്ല. പ്രായമല്ല, മറിച്ച് ജിജ്ഞാസയും പ്രതിബദ്ധതയുമാണ് പഠനത്തെ നയിക്കുന്നതെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. ക്ലാസ് മുറിയിൽ പ്രവേശിക്കുന്ന എല്ലാവരുടെയും ലക്ഷ്യം ഒന്നുതന്നെയാണ് – പഠിക്കുക, മെച്ചപ്പെടുക, വളരുക. വിദ്യാർത്ഥികൾക്ക് ഒരിക്കൽ ബുദ്ധിമുട്ടായി തോന്നിയ സങ്കീർണ്ണമായ ആശയങ്ങൾ എളുപ്പത്തിൽ മനസ്സിലാകുന്നത് കാണുമ്പോഴുള്ള സന്തോഷമാണ് അധ്യാപനത്തിൽ തനിക്ക് ഏറ്റവും സംതൃപ്തി നൽകുന്നതെന്ന് നഥാൻ പറയുന്നു. എഞ്ചിനീയർമാരുടെ കുടുംബത്തിൽ വളർന്നതും, ഗണിതവും ശാസ്ത്രവും ചെറുപ്പം മുതലേ ആസ്വാദ്യകരമാക്കി മാറ്റാൻ സഹായിച്ച അമ്മയുടെ പിന്തുണയും അദ്ദേഹത്തിന്റെ കരിയറിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.

എഞ്ചിനീയറിംഗിന്റെയും അധ്യാപനത്തിന്റെയും തിളക്കത്തിനൊപ്പം തന്റെ ലക്ഷ്യങ്ങൾ അവിടെ അവസാനിപ്പിക്കാൻ നഥാൻ തയ്യാറല്ല. നിലവിൽ മിയാമി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലോയിൽ ജൂറിസ് ഡോക്ടർ ബിരുദവും അദ്ദേഹം ഒരേസമയം പഠിച്ചുവരുന്നുണ്ട്. 2028-ൽ നിയമബിരുദം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ബൗദ്ധിക സ്വത്തവകാശ നിയമത്തിൽ വൈദഗ്ദ്ധ്യം നേടുകയും, ഭാവിയിൽ ശാസ്ത്ര സാങ്കേതിക മേഖലയിലെ നൂതനാശയങ്ങളെ സംരക്ഷിക്കുന്നതിനായി തന്റെ എഞ്ചിനീയറിംഗ് അറിവുകളും നിയമ വൈദഗ്ധ്യവും സംയോജിപ്പിക്കുകയുമാണ് അദ്ദേഹത്തിന്റെ അന്തിമ ലക്ഷ്യം. എഞ്ചിനീയറിംഗിലൂടെ നേടിയെടുക്കുന്ന യുക്തിസഹമായ ചിന്തയും പ്രശ്നപരിഹാര മികവും നിയമ പഠനത്തിലും ഒരുപോലെ തുണയാകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

പത്താം വയസ്സിൽ കോളേജിലെത്തി, രണ്ട് എഞ്ചിനീയറിംഗ് ബിരുദങ്ങൾ സ്വന്തമാക്കി, 306 വർഷം പഴക്കമുള്ള ഗിന്നസ് റെക്കോർഡും തകർത്ത് മുന്നേറുന്ന നഥാൻ തോമസിന്റെ ജീവിതം, അടിയുറച്ച അച്ചടക്കത്തിന്റെയും അറിവിനായുള്ള അടങ്ങാത്ത ആഗ്രഹത്തിന്റെയും ഉത്തമ ഉദാഹരണമാണ്.



Source link

Leave a Reply

Your email address will not be published. Required fields are marked *