Headlines

വിവേചനരഹിതമായ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമെന്ന് മോദി; യുവാക്കള്‍ക്ക് പ്രശംസ | Youth Are Driving World’s Fastest-Growing Economy Says PM Narendra Modi, Check Details Inside


India

oi-Jithin TP

ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും ഉള്‍പ്പെടെ എല്ലാ പൗരന്മാര്‍ക്കും തുല്യാവസരങ്ങളും വിവേചനരഹിതമായ വിദ്യാഭ്യാസവും ഉറപ്പാക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകയിലെ മൈസൂരുവില്‍ സ്വാമി വിവേകാനന്ദ കള്‍ച്ചറല്‍ യൂത്ത് സെന്റര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘രാജ്യത്തിന്റെ ഉന്നമനത്തിന് വിദ്യാഭ്യാസത്തെപ്പോലെ തന്നെ തുല്യതയും പ്രധാനമാണെന്ന് സ്വാമി വിവേകാനന്ദന്‍ വിശ്വസിച്ചിരുന്നു. വിദ്യാഭ്യാസത്തിലോ അവസരങ്ങളിലോ വിവേചനം ഉണ്ടാകില്ലെന്ന് ഉറപ്പാക്കുക എന്നത് ഇപ്പോള്‍ രാജ്യത്തിന്റെ തന്നെ കാഴ്ചപ്പാടായി മാറിയിരിക്കുന്നു. വൈദ്യശാസ്ത്രം, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളില്‍ മാതൃഭാഷയില്‍ പഠനം നടത്താനുള്ള സൗകര്യങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. ഭാഷയുടെ അടിസ്ഥാനത്തിലുള്ള അവസരവിവേചനം കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

Narendra Modi

21- നൂറ്റാണ്ടിന്റെ ആവശ്യങ്ങള്‍ക്കനുസൃതമായി രാജ്യത്തെ യുവാക്കളെ സജ്ജരാക്കുന്നതിനായി വിദ്യാഭ്യാസത്തെ ആധുനികവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടര്‍ന്ന് യുവാക്കള്‍ നടത്തിയ പ്രതിഷേധത്തിന് പിന്നാലെ ധര്‍മ്മേന്ദ്ര പ്രധാന്‍ വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജിവെച്ച് ഒരാഴ്ച കഴിയുമ്പോഴാണ് മോദിയുടെ പ്രതികരണം.

നിര്‍മ്മാണ-സാമ്പത്തിക മേഖലകള്‍ മുതല്‍ ബഹിരാകാശ പര്യവേക്ഷണം വരെയുള്ള വിവിധ മേഖലകളിലെ നേട്ടങ്ങള്‍ക്ക് ഇന്ത്യയിലെ യുവജനങ്ങളെ അഭിനന്ദിക്കുന്നതായും മോദി പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിക്ക് പിന്നിലെ ചാലകശക്തിയായി യുവാക്കള്‍ മാറിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ സാധ്യതകള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തുന്നതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ശരിയായ അവസരങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ആത്മവിശ്വാസവും നല്‍കി യുവജനങ്ങളെ ശാക്തീകരിക്കുന്നതിലാണ് ഏതൊരു രാജ്യത്തിന്റെയും കരുത്ത് കുടികൊള്ളുന്നത്. ഇക്കാര്യത്തില്‍ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു,’ മോദി പറഞ്ഞു. ‘ആത്മനിര്‍ഭര്‍ ഭാരത്’, ‘മേക്ക് ഇന്‍ ഇന്ത്യ’ തുടങ്ങിയ പ്രധാന പദ്ധതികളുടെ വിജയം ഇന്ത്യയിലെ യുവജനങ്ങളുടെ സംഭാവനകളാലും കഴിവുകളാലും സാധ്യമായതാണെന്ന് അദ്ദേഹം പറഞ്ഞു.

ആഗോളതലത്തില്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് കരുത്തേകുന്നത് ഇവിടുത്തെ യുവജനങ്ങളാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ‘ഇന്ന്, ലോകത്തിലെ പ്രധാന സമ്പദ്വ്യവസ്ഥകളില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥ ഇന്ത്യയുടേതാണ്. ആരാണ് ഈ വളര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്? ഇന്ത്യയിലെ യുവജനങ്ങളുടെ കരുത്തും കഴിവും സാധ്യതകളുമാണത്,’ പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ യുവജനങ്ങളുടെ കഴിവും ശേഷിയും കാരണമാണ് രാജ്യം ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാവായി മാറിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ജന്തര്‍ മന്തറിലെ പ്രതിഷേധത്തിനിടെ തനിക്കും അന്തരിച്ച തന്റെ മാതാവിനുമെതിരെ അധിക്ഷേപകരമായ വാക്കുകള്‍ പ്രയോഗിച്ച വിദ്യാര്‍ത്ഥികളോട് ക്ഷമിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞിരുന്നു.

ശിക്ഷയോ നീണ്ട നിയമനടപടിയോ അല്ല, മറിച്ച് ശരിയായ മാര്‍ഗനിര്‍ദ്ദേശമാണ് അവര്‍ക്ക് ആവശ്യമെന്നും, അവര്‍ വഴിതെറ്റിയ കുട്ടികളാണെന്നും അദ്ദേഹം പറഞ്ഞു. ചില പ്രതിഷേധക്കാര്‍ ഉപയോഗിച്ച ഭാഷ പരിഷ്‌കൃത സമൂഹത്തിന് ഒട്ടും ചേര്‍ന്നതല്ല എന്നും മോദി ചൂണ്ടിക്കാട്ടി.



Source link

Leave a Reply

Your email address will not be published. Required fields are marked *