Headlines

കശ്മീരിലെ ആദ്യ രാജ്യാന്തര ചലച്ചിത്ര മേള; 50 രാജ്യങ്ങളിൽ നിന്നായി 875 ചിത്രങ്ങൾ മത്സരത്തിന് | സിനിമാ വാർത്ത


Last Updated:

ചിത്രങ്ങൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 30 ആണ്

ജമ്മു-കശ്മീർ അന്താരാഷ്ട്ര ചലച്ചിത്രമേള
ജമ്മു-കശ്മീർ അന്താരാഷ്ട്ര ചലച്ചിത്രമേള

ജമ്മു-കശ്മീർ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (JKIFF) ആദ്യ പതിപ്പ് ആരംഭിക്കുന്നതിന് മുമ്പേ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വൻ പ്രതികരണം. ഇതുവരെ ഏകദേശം 50 രാജ്യങ്ങളിൽ നിന്നായി 875 ചിത്രങ്ങളാണ് മേളയ്ക്കായി സമർപ്പിക്കപ്പെട്ടത്.

ജമ്മു-കശ്മീർ സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനുമായി സഹകരിച്ചാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര സിനിമയുടെയും ചലച്ചിത്ര നിർമാണത്തിന്റെയും വളർന്നുവരുന്ന കേന്ദ്രമായി ജമ്മു-കശ്മീരിന്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് മേളയുടെ ലക്ഷ്യം.

50 രാജ്യങ്ങളിൽ നിന്ന് പങ്കാളിത്തം

മേളയോടുള്ള ആഗോളതലത്തിലുള്ള വർധിച്ചുവരുന്ന താൽപ്പര്യത്തിന്റെ പ്രതിഫലനമാണ് വിവിധ രാജ്യങ്ങളിൽ നിന്ന് ലഭിച്ച ചിത്രങ്ങളെന്ന് അധികൃതർ അറിയിച്ചു. ഏകദേശം 50 രാജ്യങ്ങളിൽ നിന്നുള്ള എൻട്രികൾ ലഭിച്ചതിലൂടെ വ്യത്യസ്ത കഥപറച്ചിൽ രീതികളും കലാപരമായ കാഴ്ചപ്പാടുകളും ചലച്ചിത്ര നിർമാണ ശൈലികളും ഒരേ വേദിയിൽ അവതരിപ്പിക്കപ്പെടുമെന്നും അവർ വ്യക്തമാക്കി.

ചിത്രങ്ങൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 30 ആണ്. മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ചലച്ചിത്ര പ്രവർത്തകർക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന അവസരമാണിതെന്നും സംഘാടകർ അറിയിച്ചു.

സിനിമ, സംസ്കാരം, സർഗാത്മക സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ജമ്മു-കശ്മീർ അന്താരാഷ്ട്ര ചലച്ചിത്രമേള സെപ്റ്റംബർ 7 മുതൽ 10 വരെ നടക്കും. നാല് ദിവസം നീളുന്ന മേളയിൽ ചലച്ചിത്ര പ്രദർശനങ്ങൾ, മാസ്റ്റർക്ലാസുകൾ, പാനൽ ചർച്ചകൾ, സംവാദങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവ അരങ്ങേറും.

ചലച്ചിത്ര പ്രവർത്തകർ, വിദ്യാർഥികൾ, സിനിമാ മേഖലയിലെ വിദഗ്ധർ, സിനിമാപ്രേമികൾ എന്നിവർക്ക് ആശയവിനിമയം നടത്താനും പുതിയ സഹകരണങ്ങൾ രൂപപ്പെടുത്താനും മേള വേദിയൊരുക്കുമെന്ന് സംഘാടകർ അറിയിച്ചു.

ജമ്മു-കശ്മീരിനെ സിനിമ, സർഗാത്മകത, സാംസ്കാരിക സംവാദം എന്നിവയുടെ പ്രധാന കേന്ദ്രമായി ഉയർത്തിക്കാട്ടുന്നതിനൊപ്പം, പ്രദേശത്തിന്റെ പ്രകൃതിഭംഗിയും സാംസ്കാരിക പൈതൃകവും ചലച്ചിത്ര നിർമാണത്തിനുള്ള സാധ്യതകളും ആഗോളതലത്തിൽ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. കലാപരമായ മികവ് പ്രോത്സാഹിപ്പിക്കുക, വിവിധ രാജ്യങ്ങളിലെ ചലച്ചിത്ര സംസ്കാരങ്ങൾ തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്തുക, സിനിമയിലൂടെ അന്തർദേശീയ സഹകരണവും സൗഹൃദവും വളർത്തുക എന്നിവയും മേളയുടെ പ്രധാന ലക്ഷ്യങ്ങളാണ്.

ജൂലൈ 17-ന് നടന്ന പ്രാരംഭ ചടങ്ങിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയാണ് ചലച്ചിത്രമേളയുടെ ഔദ്യോഗിക പ്രഖ്യാപനം നിർവഹിച്ചത്. ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവർത്തകരെയും നിർമാതാക്കളെയും കലാകാരന്മാരെയും സിനിമാപ്രേമികളെയും മേളയിൽ പങ്കെടുക്കാൻ അദ്ദേഹം ക്ഷണിച്ചു.

ചലച്ചിത്ര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ സുപ്രധാന നീക്കങ്ങളിലൊന്നായാണ് ഈ മേളയെ അധികൃതർ വിശേഷിപ്പിക്കുന്നത്. ചലച്ചിത്ര നിർമാതാക്കൾക്കായി ‘സിംഗിൾ-വിൻഡോ’ ഓൺലൈൻ അനുമതി സംവിധാനവും ആഭ്യന്തര-അന്തർദേശീയ നിർമാണങ്ങൾക്ക് വിവിധ ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന ജമ്മു-കശ്മീർ ഫിലിം ഡെവലപ്‌മെന്റ് കൗൺസിൽ ഇതിനകം രൂപീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.



Source link

Leave a Reply

Your email address will not be published. Required fields are marked *