Headlines

ട്വന്റി-20യോടും ബൈ പറഞ്ഞ് അഖിൽ മാരാർ; സാബു ജേക്കബ് ചതിച്ചുവെന്ന് ആക്ഷേപം, ‘പ്രവർത്തന സ്വാതന്ത്ര്യമില്ല’ | Akhil Marar Parts Ways With Twenty20, Alleges Betrayal By Sabu Jacob Cites Lack Of Freedom To Function


Kerala

oi-Nidhin Illikkambath

കൊച്ചി: ട്വന്റി-20യുമായുള്ള ബന്ധം അവസാനിപ്പിച്ച് നടനും സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. പാർട്ടിയുടെ നയങ്ങൾക്ക് എതിരെയും ചെയർമാൻ സാബു ജേക്കബിനെതിരെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചു കൊണ്ടാണ് അഖിൽ മാരാർ ട്വന്റി-20 വിട്ടത്. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലെന്നും അതുകൊണ്ട് തന്നെ മുന്നോട്ട് സഹകരിച്ച് പോകാൻ ആകുന്നില്ലെന്നും അഖിൽ മാരാർ രാജിക്ക് കാരണമായി പ്രതികരിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സാബു ജേക്കബ് താൻ ഫോൺ വിളിച്ചാൽ പോലും എടുക്കുന്നില്ലെന്നാണ് അഖിൽ മാരാരുടെ ആക്ഷേപം. കൊട്ടാരക്കര സീറ്റ്‌ ഉറപ്പ് നൽകിയാണ് തന്നെ ട്വന്റി 20 യിൽ എത്തിച്ചത്. എന്നാൽ പിന്നീട് തൃപ്പൂണിത്തുറ തരാമെന്ന് പറഞ്ഞ് വഞ്ചിച്ചു. ട്വന്റി 20 എന്ന പാർട്ടി സാബു എം ജേക്കബിന്റെ വ്യക്തിപരമായ നേട്ടത്തിന് വേണ്ടി മാത്രമുള്ള പാർട്ടിയാണെന്നും അഖിൽ മാരാർ വിമർശനം ഉന്നയിച്ചു.

akhil marar

വാട്‌സപ്പ് ചാറ്റുകൾ ഉൾപ്പെടെ തന്റെ കൈവശമുണ്ടെന്നാണ് അഖിൽ മാരാർ പറയുന്നത്. ‘സാബുവുമായി നടത്തിയ വാട്‌സപ്പ് ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളുണ്ട്. സീറ്റ് നൽകിയ ശേഷമാണ് രശ്‌മിയെ കൊട്ടാരക്കരയിൽ‌ സ്ഥാനാർത്ഥിയാക്കുന്നത്. രാജീവ് ചന്ദ്രശേഖറിനോട് ഇക്കാര്യം ചോദിച്ചപ്പോൾ മറന്നുപോയെന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നീട് തൃപ്പൂണിത്തുറ സീറ്റ് അഖിൽ മാരാറിനു കൊടുക്കണമെന്ന് ബിജെപി നിർദ്ദേശിച്ചു’ അഖിൽ പറയുന്നു.

തനിക്കായിആർഎസ്എസിന്റെ ഇടപെടലും ഉണ്ടായിരുന്നുവെന്ന് അഖിൽ മാരാർ തുറന്നുസമ്മതിച്ചു. ‘എന്നാൽ സാബു തന്നത് തൃക്കാക്കര സീറ്റ് ആയിരുന്നു. ചോദിച്ചപ്പോൾ‌ ഡൽഹിയിൽ നിന്ന് എഴുതിവന്നത് ഇങ്ങനെയാണെന്നാണ് തന്നോട് പറഞ്ഞത്. അവിടെ പാർട്ടിയുണ്ടെന്നൊക്കെ പറഞ്ഞിട്ട് ചെന്നപ്പോൾ ആകെ രണ്ടേ രണ്ട് പേർ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. സാബുവിനെ എതിർത്ത ആരും പ്രചാരണത്തിനു വേണ്ടി ഇറങ്ങിയില്ല’ അഖിൽ ചൂണ്ടിക്കാട്ടി.

ബൈക്ക് വിറ്റാണ് പ്രചാരണം നടത്തിയതെന്നും അഖിൽ മാരാർ പറഞ്ഞു. ’20 ലക്ഷം രൂപ കൊടുത്ത് ആശിച്ച് വാങ്ങിയ ബൈക്ക് വിറ്റാണ് തിരഞ്ഞെടുപ്പിന് മത്സരിക്കാനുള്ള പണം കണ്ടെത്തിയത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കൊല്ലം ജില്ലാ പ്രസിഡന്റാക്കണമെന്ന് ഞാൻ പറഞ്ഞു. രണ്ടര മാസമായി ഒരു മറുപടിയുമില്ല. ജനകീയ വിഷയങ്ങളിൽ ഇടപെടാൻ പറയുമ്പോഴും ഒന്നും മിണ്ടില്ല. സാബു ജേക്കബ് തൃക്കാക്കരയിൽ‌ തിരി‍‌ഞ്ഞു പോലും നോക്കിയിട്ടില്ല’ ബിഗ് ബോസ് താരം പറയുന്നു.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് അഖിൽ മാരാർ എൻഡിഎ മുന്നണിയുടെ ഭാഗമായ ട്വന്റി-20യിലേക്ക് ചേക്കേറിയത്. തുടർന്ന് തിരഞ്ഞെടുപ്പിൽ തൃക്കാക്കര മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്‌തിരുന്നു. എന്നാൽ 21,424 വോട്ടുകൾ മാത്രമാണ് അഖിൽ മാരാർക്ക് നേടാനായത്. 50,211 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ ഉമ തോമസ് ജയിച്ചു കയറിയത്. അഖിൽ മാരാർക്ക് മൂന്നാം സ്ഥാനം മാത്രമേ നേടാൻ കഴിഞ്ഞുള്ളു.



Source link

Leave a Reply

Your email address will not be published. Required fields are marked *