Last Updated:
ജനറൽ ബോഡിയിൽ ചോദ്യങ്ങൾ ഉയർന്നതിന് പിന്നാലെ തങ്ങൾ അംഗത്വം രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചാണ് ഇവർ പോയതെന്നും മാലാ പാർവതി
താരസംഘടനയായ ‘അമ്മ’ (AMMA) ഭരണസമിതിക്കെതിരെ ഗുരുതരമായ സാമ്പത്തിക-രാഷ്ട്രീയ ആരോപണങ്ങളുമായി നടി മാലാ പാർവതി. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നൽകാമെന്ന് പറഞ്ഞ് നടി ശ്വേതാ മേനോൻ ബിജെപിയിൽ നിന്നും രണ്ട് കോടി രൂപ വാങ്ങിയതായി മാലാ പാർവതി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഈ വിഷയം മുൻപ് അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ ഉന്നയിച്ചപ്പോൾ ശ്വേതാ മേനോൻ ഉൾപ്പെടെയുള്ളവർ അവിടെനിന്ന് ഇറങ്ങിയോടുകയാണ് ചെയ്തതെന്നും അവർ വ്യക്തമാക്കി.
ശ്വേതാ മേനോൻ കോർപ്പറേറ്റുകളിൽ നിന്നും രാഷ്ട്രീയ പാർട്ടികളിൽ നിന്നും പണം വാങ്ങാൻ ഇടപെട്ടുവെന്ന് വ്യക്തമാക്കുന്ന മുൻ ബിജെപി കൗൺസിലറുടെ ശബ്ദരേഖയും മാലാ പാർവതി വാർത്താസമ്മേളനത്തിൽ പരസ്യമായി പങ്കുവെച്ചു.
‘അമ്മ’ സംഘടനയിലെ ഭാരവാഹികൾക്കെതിരെ അൻസിബ ഹസൻ, ഉഷാ ഹസീന എന്നിവർക്കൊപ്പം ചേർന്നാണ് മാലാ പാർവതി വാർത്താസമ്മേളനം നടത്തിയത്. ശ്വേത മേനോൻ പണം വാങ്ങിയെന്ന കാര്യം ആദ്യം പുറത്തുകൊണ്ടുവന്നത് നടൻ ബാബുരാജ് ആണെന്ന് മാലാ പാർവതി വെളിപ്പെടുത്തി.
“ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയിൽ നിന്നും രണ്ട് കോടി രൂപ വാങ്ങിയെന്ന ആരോപണം ബാബുരാജ് ആണ് ജനറൽ ബോഡിയിൽ മുന്നോട്ട് വെച്ചത്. ആദ്യ ദിവസം ഇത് ഞങ്ങൾ അത്ര ഗൗരവമായി എടുത്തിരുന്നില്ല. എന്നാൽ പിറ്റേദിവസം ലക്ഷ്മിപ്രിയ ഈ വിഷയം വീണ്ടും പറഞ്ഞപ്പോഴാണ് ഇതിന്റെ ഗൗരവം മനസ്സിലാകുന്നത്. ആ സമയത്ത് ഇവർ അവിടെനിന്ന് ഇറങ്ങി ഓടുകയായിരുന്നു. എന്തിനാണ് ഓടുന്നത്? നമ്മളോട് അനാവശ്യമായ ഒരു ആരോപണം ഉന്നയിച്ചാൽ തിരിച്ചുചോദ്യങ്ങൾ ചോദിക്കുകയല്ലേ വേണ്ടത്? അതിന് നിൽക്കാതെ അവർ ഓടിയത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.” മാലാ പാർവതി ചോദിച്ചു.
ജനറൽ ബോഡിയിൽ ചോദ്യങ്ങൾ ഉയർന്നതിന് പിന്നാലെ തങ്ങൾ അംഗത്വം രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചാണ് ഇവർ പോയതെന്നും മാലാ പാർവതി കൂട്ടിച്ചേർത്തു.
ഒരു മൾട്ടിനാഷണൽ കമ്പനിയിൽ നിന്നും ശ്വേതയുടെ വിശ്വാസ്യതയിൽ വലിയ തുകകൾ കൊണ്ടുവരുമെന്ന് മറ്റൊരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന നേതാവ് പറയുന്ന വിവരങ്ങളും തങ്ങളുടെ പക്കലുണ്ടെന്ന് മാലാ പാർവതി ആരോപിച്ചു.
“ഒരു മൾട്ടിനാഷണൽ കമ്പനിയിൽ നിന്നും 15 കോടി രൂപ ശ്വേതയുടെ വിശ്വാസ്യതയിൽ കൊണ്ടുവരുമെന്ന് പറയുന്നത് മറ്റൊരു പ്രധാന രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന നേതാവാണ്. അവർ മുൻ കൗൺസിലർ കൂടിയാണ്. അവർ ‘അമ്മ’യിലെ അംഗമല്ല. അവർക്ക് ‘അമ്മ’യുമായി എന്താണ് ബന്ധമെന്ന് ഞങ്ങൾക്കറിയില്ല. ഞങ്ങൾക്ക് അത്തരം കോർപ്പറേറ്റ് കമ്പനികളുടെ പണം ആവശ്യമില്ല എന്നതാണ് പ്രധാന കാര്യം.ശ്വേതയ്ക്ക് കോൺഗ്രസോ, ബിജെപിയോ, സിപിഎമ്മോ ഏത് പാർട്ടിയിലോ പ്രവർത്തിക്കാം. അതിൽ തങ്ങൾക്ക് ഒരു എതിർപ്പുമില്ല. എന്നാൽ അതിന്റെ രാഷ്ട്രീയ അജണ്ടകൾ സംഘടനയ്ക്കുള്ളിൽ നടപ്പിലാക്കാൻ ശ്രമിച്ചാൽ അതിനെ ശക്തമായി എതിർക്കുമെന്നും, അതിനെ ചോദ്യം ചെയ്ത ആളാണ് അൻസിബയെന്നും മാലാ പാർവതി വ്യക്തമാക്കി.
Kochi [Cochin],Ernakulam,Kerala
Jul 04, 2026 11:52 AM IST
‘ശ്വേതാ മേനോൻ ബിജെപിയിൽ നിന്ന് രണ്ട് കോടി വാങ്ങി’; ബിജെപി മുൻ കൗൺസിലറുടെ ഓഡിയോ പുറത്തുവിട്ട് മാലാ പാർവതി
