Headlines

നാളെ മുതല്‍ ഞായറാഴ്ച വരെ അവധി, ദു:ഖാചരണം; ഷെയ്ഖ് ഹമദിന് വിടനല്‍കാന്‍ ഖത്തര്‍ | Qatar Declares 4 Days Holiday And Mourning Over Death Of Former Ruler Sheikh Hamad bin Khalifa Al Thani


Gulf

oi-Jithin TP

മുന്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ നിര്യാണത്തെത്തുടര്‍ന്ന് നാല് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ച് ഖത്തര്‍. ജൂലൈ 12 ഞായറാഴ്ച മുതല്‍ രാജ്യത്ത് ഒൗദ്യോഗിക ദു:ഖാചരണം ആരംഭിക്കും എന്ന് ഖത്തര്‍ അമീരി ദിവാന്‍ അറിയിച്ചു. ഈ സമയത്ത്, മുന്‍ ഭരണാധികാരിയോടുള്ള ആദരസൂചകമായി രാജ്യത്തുടനീളം ദേശീയ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടും.

ഔദ്യോഗിക ദുഃഖാചരണ ക്രമീകരണങ്ങളുടെ ഭാഗമായി, ജൂലൈ 13 തിങ്കളാഴ്ച മുതല്‍ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പൊതു സ്ഥാപനങ്ങള്‍, സംസ്ഥാന സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കും. ജൂലൈ 19 ഞായറാഴ്ച ജീവനക്കാര്‍ ജോലി പുനരാരംഭിക്കും. 1995 മുതല്‍ 2013 വരെ ഖത്തറിനെ നയിച്ച ഷെയ്ഖ് ഹമദ് തന്റെ 74-ാം വയസിലാണ് അന്തരിക്കുന്നത്.

Qatar

ഒരു പ്രമുഖ പ്രാദേശിക, ആഗോള സാമ്പത്തിക ശക്തിയായി ഖത്തറിനെ മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. ഖത്തറിന്റെ അന്താരാഷ്ട്ര പ്രൊഫൈല്‍ ശക്തിപ്പെടുത്തുന്ന അടിസ്ഥാന സൗകര്യങ്ങള്‍, സാമ്പത്തിക വികസനം, പരിഷ്‌കാരങ്ങള്‍ എന്നിവയില്‍ വലിയ നിക്ഷേപങ്ങള്‍ നടത്തിയത് അദ്ദേഹത്തിന്റെ ഭരണകാലത്തെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.

തന്റെ 18 വര്‍ഷത്തെ ഭരണകാലത്ത്, ഖത്തര്‍ 2004 ല്‍ അതിന്റെ ആദ്യത്തെ സ്ഥിരം ഭരണഘടന അംഗീകരിക്കുകയും സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കാനും സീറ്റുകളില്‍ മത്സരിക്കാനുമുള്ള അവകാശം നല്‍കുന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകള്‍ അവതരിപ്പിക്കുകയും ചെയ്തു. 2006-ലെ ദോഹ ഏഷ്യന്‍ ഗെയിംസ്, 2012-ലെ യുഎന്‍ കാലാവസ്ഥാ വ്യതിയാന സമ്മേളനം, ദോഹ കരാര്‍, ഫത്താ-ഹമാസ് ദോഹ കരാര്‍ എന്നിവയുള്‍പ്പെടെ പ്രധാന അന്താരാഷ്ട്ര സംഭവങ്ങളും നയതന്ത്ര നാഴികക്കല്ലുകളും അദ്ദേഹത്തിന്റെ ഭരണകാലത്ത് നടന്നു.

പ്രശസ്തമായ അല്‍ ജസീറ ടെലിവിഷന്‍ ശൃംഖലയ്ക്ക് തുടക്കമിട്ടതും അദ്ദേഹത്തിന്റെ കാലത്തായിരുന്നു. 2022 ലെ ലോകകപ്പ് ഫുട്ബാളിന് ഖത്തര്‍ ആതിഥേയത്വം വഹിക്കാന്‍ വഴിയൊരുക്കിയതും അദ്ദേത്തിന്റെ ഭരണകാലത്തെ നടപടികളായിരുന്നു. 2013-ല്‍, ഷെയ്ഖ് ഹമദ് സ്വമേധയാ തന്റെ മകന്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിക്ക് അധികാരം കൈമാറി.

തന്റെ ജീവിതകാലത്ത് ഒരു പിന്‍ഗാമിയെ അനുകൂലിച്ച് സ്ഥാനമൊഴിഞ്ഞ ചുരുക്കം ചില പാരമ്പര്യ ഗള്‍ഫ് ഭരണാധികാരികളില്‍ ഒരാളായി മാറുകയായിരുന്നു അദ്ദേഹം. ഇന്ന് മഗ്രിബ് നമസ്‌കാരത്തിന് ശേഷം ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് പള്ളിയിലാണ് ഷെയ്ഖ് ഹമദിന്റെ മയ്യത്ത് നമസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്. തുടര്‍ന്ന് ലുസൈല്‍ ഖബര്‍സ്ഥാനില്‍ മൃതദേഹം സംസ്‌കരിക്കും.



Source link

Leave a Reply

Your email address will not be published. Required fields are marked *