Last Updated:
സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറെയുടെ പരിപാടിക്കിടെയായിരുന്നു യുവാവിന്റെ വിവാദപരമായ പരാമർശം
സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറെയുടെ പരിപാടിക്കിടെ ‘370 രൂപയുടെ ബിരിയാണി’ എന്ന വിവാദ പരാമർശം നടത്തി സോഷ്യൽ മീഡിയയിൽ വൈറലായ ജീവനക്കാരനെ ഗുഡ്ഗാവ് ആസ്ഥാനമായുള്ള കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സംഭവത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് ഈ നടപടി.
വെബ് ഡെവലപ്പറായ ഹിമാൻഷു ജാംഗ്ര എന്ന യുവാവാണ് പരാമർശത്തിന്റെ പേരിൽ രൂക്ഷമായ വിമർശനം നേരിട്ടത്. തുടർന്ന് ഹിമാൻഷുവിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി അദ്ദേഹത്തിന്റെ തൊഴിലുടമയായ ‘സ്റ്റാർവിക് ഡിസൈൻ’ എന്ന സ്ഥാപനത്തിന്റെ സ്ഥാപകൻ വിവേക് വിശ്വകർമ്മ എക്സിലൂടെ (ട്വിറ്റർ) സ്ഥിരീകരിച്ചു.
ഒരു പെൺകുട്ടിയോടൊപ്പം ഡേറ്റിംഗിന് പോയപ്പോൾ ഒരു പ്ലേറ്റ് ചിക്കൻ ബിരിയാണിക്ക് താൻ 370 രൂപ ചിലവഴിച്ചതായി ഹിമാൻഷു പരിപാടിക്കിടെ പറയുന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. ബിരിയാണി കഴിച്ച ശേഷം തന്നെ വീട്ടിലാക്കാൻ ആ പെൺകുട്ടി ആവശ്യപ്പെട്ടപ്പോൾ, താൻ ചിലവഴിച്ച പണത്തിന് പകരമായി ലൈംഗികപരമായ ആവശ്യങ്ങൾ താൻ തിരിച്ചു ചോദിച്ചുവെന്നാണ് ഹിമാൻഷു പരിപാടിയിൽ പറഞ്ഞത്.
സോഷ്യൽ മീഡിയയിൽ ഹിമാൻഷുവിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. ഇയാളുടെ ജോലി പോയെന്നും ഇനി ഇരുന്ന് ചിക്കൻ ബിരിയാണി കഴിക്കാമെന്നുമായിരുന്നു ഒരാളുടെ പരിഹാസം. ഇത്തരം സ്ത്രീവിരുദ്ധവും അശ്ലീലവുമായ സംഭാഷണങ്ങൾ കേട്ട് ഒരു പൊതുവേദിയിൽ ആളുകൾ ചിരിക്കുന്നത് കാണുന്നത് അങ്ങേയറ്റം അസ്വസ്ഥത ഉണ്ടാക്കുന്നു എന്ന് മറ്റൊരാൾ കുറിച്ചു. റേറ്റിംഗിന് വേണ്ടി മാത്രം ഇത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിച്ച ഷോയുടെ അവതാരകനെയും ആളുകൾ വിമർശിച്ചു.
കോമഡിയുടെ പേരിൽ ഇത്തരം അനാവശ്യ കാര്യങ്ങളാണ് വിളമ്പുന്നതെന്നും ഇതിനെതിരെ അധികൃതർ കണ്ണടച്ചിരിക്കുകയാണെന്നും വിമർശനങ്ങൾ ഉയർന്നു. തെറ്റായ കാര്യങ്ങൾ പറയുന്നയാളെ മാത്രമല്ല, അത് കേട്ട് ചിരിക്കുന്ന സദസ്സിനെയും കുറ്റപ്പെടുത്തേണ്ടതുണ്ടെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.
പരിപാടിക്കിടെ ഹിമാൻഷുവിന്റെ കമന്റ് കേട്ട് കോമേഡിയൻ പ്രണിത് മോറെ ചിരിക്കുന്നതായി വീഡിയോയിൽ കാണാമായിരുന്നു. എന്നാൽ സംഭവം വിവാദമായതോടെ പ്രണിതും ഹിമാൻഷുവും സോഷ്യൽ മീഡിയയിലൂടെ ക്ഷമാപണം നടത്തി. ഹിമാൻഷു തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യുകയും ചെയ്തു.
ഞങ്ങൾ ഹിമാൻഷുവിനെ ജോലിയിൽ നിന്ന് ഒഴിവാക്കിയതായി കമ്പനി ഉടമ വിവേക് വിശ്വകർമ്മ അറിയിച്ചു. തെറ്റുകൾക്ക് എപ്പോഴും പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും എന്നാൽ അവ സ്വയം ചിന്തിക്കാനും തിരുത്താനുമുള്ള അവസരമായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. സാഹചര്യം വ്യക്തമായി വിലയിരുത്തിയ ശേഷമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ കമന്റ് സ്ത്രീകളെ അധിക്ഷേപിക്കുന്നതും അത്യധികം മോശവുമാണെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം വിലയിരുത്തിയത്.
New Delhi,New Delhi,Delhi
