Headlines

ശ്വേത മേനോന് ആശ്വാസം; അന്‍സിബ ഹസന് തിരിച്ചടി, ആവശ്യം കോടതി തള്ളി, അടുത്ത നീക്കം | Shweta Menon Gets Relief; Setback For Actress Ansiba Hassan As Court Rejects Plea, What’s Next?


Kerala

oi-Ashif N

കൊച്ചി: ശ്വേത മേനോന്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്ന നടി അന്‍സിബ ഹസന്റെ ആവശ്യം എറണാകുളം മുന്‍സിഫ് കോടതി തള്ളി. താരസംഘടനയായ അമ്മയുടെ ഭരണസമിതിയുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് അന്‍സിബയ്ക്ക് തിരിച്ചടി ലഭിച്ചത്. ആദ്യം രാജി പ്രഖ്യാപിക്കുകയും പിന്നീട് അപ്രതീക്ഷിതമായി തിരിച്ചെത്തുകയും ചെയ്ത അമ്മ പ്രസിഡന്റ് ശ്വേത മേനോന് ആശ്വാസമാണിത്.

രമേശ് പിഷാരടി എംഎല്‍എ നേരത്തെ ഈ കേസില്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് അന്‍സിബ കോടതിയില്‍ എത്തിയത്. അന്‍സിബയുടെ ആവശ്യം തള്ളിയതോടെ ശ്വേത മേനോന്റെ ഹര്‍ജിയില്‍ ശക്തമായ എതിര്‍പക്ഷം ഇല്ല. അമ്മ സംഘടന ശ്വേത മേനോന്‍ പ്രസിഡന്റായ സമിതിയുടെ കീഴില്‍ തുടരുമെന്ന് ഇതോടെ വ്യക്തമായി. അതേസമയം, അന്‍സിബ അപ്പീല്‍ സമര്‍പ്പിക്കുമോ എന്ന് വ്യക്തമല്ല.

shweta menon ansiba hassan amma

ജനറല്‍ ബോഡി യോഗത്തില്‍ സംഘടനയുടെ വരവ് ചെലവ് കണക്കുകള്‍ കൃത്യമായി കാണിക്കാന്‍ സാധിക്കാതെ വന്നതാണ് പ്രസിഡന്റ് ശ്വേത മേനോന് തിരിച്ചടിയായത്. കണക്കുകള്‍ ചോദിക്കുകയും ബിജെപിയുമായി ബന്ധപ്പെടുത്തി ആരോപണം ഉയരുകയും ചെയ്തതോടെ രാജി പ്രഖ്യാപിച്ച് ജനറല്‍ ബോഡിയില്‍ നിന്ന് ഇറങ്ങി പോകുകയായിരുന്നു ശ്വേത.

ഇതോടെ സംഘടനയെ അനാഥമാക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി താല്‍ക്കാലിക കമ്മിറ്റി രൂപീകരിച്ചു. രമേശ് പിഷാരടിയായിരുന്നു ഈ കമ്മിറ്റിയുടെ അധ്യക്ഷന്‍. നടന്‍ ജഗദീഷ് ആണ് അന്ന് തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ ഇത്തരത്തില്‍ കമ്മിറ്റി രൂപീകരിക്കാന്‍ അമ്മയുടെ നിയമാവലി പ്രകാരം സാധ്യമല്ലെന്നും താന്‍ ഔദ്യോഗികമായി രാജിവെച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ശ്വേത മേനോന്‍ രംഗത്തുവരികയായിരുന്നു.

താല്‍ക്കാലിക കമ്മിറ്റി അടുത്ത നാല് മാസത്തിനകം തിരഞ്ഞെടുപ്പ് നടക്കുംവരെയാണ് നിലവിലുണ്ടാകുക എന്നാണ് ജഗദീഷ് അറിയിച്ചിരുന്നത്. എന്നാല്‍ ശ്വേത മേനോന്‍ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചു. താല്‍ക്കാലിക സമിതിയുടെ പ്രവര്‍ത്തനം കോടതി തടഞ്ഞു. തനിക്ക് ഈ വിഷയത്തില്‍ കോടതി വ്യവഹാരവുമായി മുന്നോട്ട് പോകാന്‍ താല്‍പ്പര്യമില്ലെന്ന് രമേശ് പിഷാരടി അറിയിച്ചു.

രമേശ് പിഷാരടിയും ശ്വേത മേനോനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ രമേഷ് പിഷാരടി അസ്വസ്ഥനായിരുന്നു. രമേശ് പിഷാരടി അമ്മയുടെ താല്‍ക്കാലിക പ്രസിഡന്റായിരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ച പിന്നാലെയാണ് അന്‍സിബ കേസില്‍ കക്ഷി ചേര്‍ക്കണം എന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ സംഘടനയുടെ ഭരണസമിതിയില്‍ ഇല്ലാത്ത വ്യക്തിക്ക് കേസില്‍ കക്ഷി ചേരാന്‍ സാധിക്കില്ലെന്ന് ശ്വേത വാദിച്ചു.

ഇനി ജനറല്‍ ബോഡി വിളിച്ചു ചേര്‍ത്ത് കണക്കുകള്‍ കൃത്യമായി അവതരിപ്പിക്കാനാണ് ശ്വേത മേനോന്റെ ശ്രമം. ഇതില്‍ വിജയിച്ചാല്‍ അവര്‍ക്ക് മുഖം രക്ഷിക്കാന്‍ സാധിക്കും. എന്നാല്‍ സംഘടനാപരവും രാഷ്ട്രീയപരവുമായ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ശ്വേത ജനറല്‍ ബോഡിയില്‍ മറുപടി പറയേണ്ടി വരുമെന്നാണ് അവരെ എതിര്‍ക്കുന്ന താരങ്ങള്‍ പറയുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *