Headlines

വരൻ താലികെട്ടാനെത്തിയത് അടിച്ച് പൂസായി; വിവാഹം വേണ്ടെന്ന് വെച്ച വധുവിന് പോലീസിന്റെ ആദരം | Buzz News


Last Updated:

ശരിയായി എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാത്തത്ര രീതിയിൽ മദ്യപിച്ചായിരുന്നു വരൻ വിവാഹച്ചടങ്ങിന് എത്തിയത്

News18
News18

വിവാഹച്ചടങ്ങിനിടെ വരൻ അമിതമായി മദ്യപിച്ചെത്തിയതിനെ തുടർന്ന് 22 വയസ്സുകാരിയായ വധു വിവാഹം വേണ്ടെന്ന് വെച്ചു. ഛത്തീസ്ഗഢിലെ ജാഞ്ജ്ഗീർ-ചാമ്പ ജില്ലയിൽ നടന്ന ഈ സംഭവത്തെത്തുടർന്ന് കല്ല്യാണപ്പന്തലിൽ ഇരുവിഭാഗങ്ങളും തമ്മിൽ കൈയാങ്കളിയുണ്ടായി. മദ്യപാനത്തിനെതിരെ ശക്തമായ നിലപാടെടുത്ത വധു മുസ്കാൻ പ്രധാനെ ജാഞ്ജ്ഗീർ-ചാമ്പ ജില്ലാ പോലീസ് സൂപ്രണ്ട് (SP) വിജയ് കുമാർ പാണ്ഡെ തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ആദരിച്ചു.

ചാമ്പ പോലീസ് സ്റ്റേഷൻ പരിധിയിലെ കോസ്മന്ദ ഗ്രാമവാസിയായ മുസ്കാനും ഖോഖ്ര ഗ്രാമത്തിലെ സന്ത് റാമും (24) തമ്മിലുള്ള വിവാഹം ജൂൺ 23-നായിരുന്നു നിശ്ചയിച്ചിരുന്നത്. വൈകുന്നേരം നാലുമണിയോടെ വധൂഗൃഹത്തിൽ എത്തിയ വരനും സംഘവും കല്ല്യാണച്ചടങ്ങുകളിലേക്ക് കടന്നു. എന്നാൽ, ശരിയായി എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാത്തത്ര രീതിയിൽ വരൻ മദ്യപിച്ചിട്ടുണ്ടായിരുന്നു. വരന്റെ ഈ അവസ്ഥ മനസ്സിലാക്കിയ മുസ്കാൻ വിവാഹത്തിൽ നിന്ന് പിന്മാറാൻ ഉടനടി തീരുമാനിക്കുകയായിരുന്നു.

പെൺകുട്ടിയുടെ ഈ പെട്ടെന്നുള്ള തീരുമാനത്തോടെ ഇരു കുടുംബങ്ങളും അതിഥികളും തമ്മിൽ തർക്കമുണ്ടാവുകയും രംഗം വഷളാവുകയും ചെയ്തു. തുടർന്ന് പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് ചാമ്പ സ്റ്റേഷൻ എസ്എച്ച്ഒ അശോക് വൈഷ്ണവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. മുൻപ് ഇവരുടെ നിശ്ചയത്തിന് വന്നപ്പോഴും സന്ത് റാം മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നും, അന്ന് താൻ ഇയാൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നതായും മുസ്കാൻ പോലീസിനോട് പറഞ്ഞു. ഇനി മദ്യപിക്കില്ലെന്ന് അന്ന് സന്ത് റാം ഉറപ്പുനൽകിയിരുന്നതായും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഇരുഭാഗത്തെയും മുതിർന്നവർ പ്രശ്നം ചർച്ച ചെയ്യുന്നതിനിടയിൽ വരന്റെ കൂടെവന്ന യുവാക്കളും വധുവിന്റെ ആളുകളും തമ്മിൽ അടിപിടിയുണ്ടാവുകയും, ചിലർക്ക് നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വരികയും ചെയ്തു. വിവാഹാവശ്യങ്ങൾക്കായി പെൺകുട്ടിയുടെ കുടുംബത്തിന് ചിലവായ മൂന്ന് ലക്ഷത്തോളം രൂപ നഷ്ടപരിഹാരമായി നൽകാൻ വരന്റെ വീട്ടുകാർ സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പത്താം ക്ലാസ് വരെ പഠിച്ച മുസ്കാൻ, തനിക്ക് ഉപരിപഠനം തുടരാനാണ് ആഗ്രഹമെന്ന് മാധ്യമങ്ങളോട് പറഞ്ഞു.

സാമൂഹിക പ്രവർത്തകരുടെയും വനിതാ പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് എസ്‌പി വിജയ് പാണ്ഡെ മുസ്കാനെ ആദരിച്ചത്. ഈ സംഭവം ഗ്രാമത്തിലും പരിസരപ്രദേശങ്ങളിലും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. പെൺകുട്ടിയുടെ തീരുമാനത്തെ നാട്ടുകാർ ഒന്നടങ്കം പ്രശംസിച്ചു. ലഹരിപദാർത്ഥങ്ങളുടെ ദുരുപയോഗത്തിനെതിരെയുള്ള ശക്തമായ സന്ദേശമാണ് ഈ സംഭവം നൽകുന്നതെന്നും, വിവാഹജീവിതത്തിൽ ഉത്തരവാദിത്തവും പരസ്പര ബഹുമാനവും എത്രത്തോളം പ്രധാനമാണെന്ന് ഇത് ഓർമ്മിപ്പിക്കുന്നുവെന്നും പോലീസ് പറഞ്ഞു. വിവാഹബന്ധങ്ങളിലേക്ക് കടക്കുമ്പോൾ പങ്കാളിയുടെ ലഹരി ആസക്തിയെയും ഉത്തരവാദിത്തമില്ലായ്മയെയും അവഗണിക്കുന്ന പല കുടുംബങ്ങൾക്കും മുസ്കാന്റെ ഈ തീരുമാനം ഒരു വലിയ പ്രചോദനമാണെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.



Source link

Leave a Reply

Your email address will not be published. Required fields are marked *