Headlines

യുഎസ് വ്യോമസേനയുടെ സി-17 വിമാനം റഷ്യയിൽ ഇറങ്ങി; ഉറ്റുനോക്കി ലോകം, പ്രതികരിക്കാതെ ഇരു കൂട്ടരും | US Air Force C 17 Aircraft Lands In Russia; World Watches Closely, Neither Side Comments


International

oi-Nidhin Illikkambath

മോസ്കോ: യുഎസ് വ്യോമസേനയുടെ സി-17 ഗ്ലോബ് മാസ്‌റ്റർ ഗതാഗത വിമാനം മോസ്കോയിലെ വ്നുക്കോവോ വിമാനത്താവളത്തിൽ ഇറങ്ങിയതായി റിപ്പോർട്ട്. ഇതിന് പിന്നാലെ പല കിംവദന്തികളും പ്രചരിക്കുന്നുണ്ട്. എന്നാൽ വിമാനത്തിന്റെ വരവിനെക്കുറിച്ച് തങ്ങൾക്ക് വിവരമൊന്നുമില്ലെന്ന് റഷ്യൻ പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചു.

യുഎസ് രജിസ്ട്രേഷൻ ടെയിൽ നമ്പറുള്ള ബോയിങ് സി-17 വിമാനം ലാത്വിയയിലെ റിഗയിൽ നിന്ന് ഏകദേശം രാവിലെ 7 മണിയോടെ മോസ്കോയിലെത്തിയതായാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. ഓഗസ്‌റ്റ് 23ന് വിമാനം യുഎസിലെ വാഷിങ്ടൺ ഡിസിക്ക് സമീപമുള്ള ക്യാംപ് സ്പ്രിങ്സ് വ്യോമതാവളത്തിൽ നിന്ന് റിഗയിലെത്തിയിരുന്നു.

us

അതേസമയം, ഈ ആഴ്‌ച യുഎസ് ഭരണകൂട പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്താൻ പദ്ധതിയൊന്നുമില്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിമാനം ഞായറാഴ്‌ച വൈകിട്ട് അഞ്ചുമണിക്ക് തൊട്ടുമുമ്പ് മേരിലാൻഡിലെ ജോയിന്റ് ബേസ് ആൻഡ്രൂസിൽ നിന്നാണ് പുറപ്പെട്ടതെന്ന് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

യുഎസ് പ്രസിഡന്റും ഉന്നത ഉദ്യോഗസ്ഥരും ഔദ്യോഗിക യാത്രകൾക്കായി പ്രധാനമായും ഉപയോഗിക്കുന്ന സൈനിക കേന്ദ്രമാണ് ജോയിന്റ് ബേസ് ആൻഡ്രൂസ്. അതേസമയം, യൂറോപ്പിൽ നിന്ന് റഷ്യയിലേക്ക് നേരിട്ട് എത്തിയ അവസാന യുഎസ് രജിസ്ട്രേഷൻ വിമാനവും ജനുവരിയിലായിരുന്നു. അന്ന് യുക്രൈൻ വിഷയത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി സമാധാന ചർച്ചകൾക്കായി യുഎസിന്റെ പ്രത്യേക ദൂതന്മാരായ സ്‌റ്റീവൻ വിറ്റ്കോഫും ജാരഡ് കുഷ്‌നറും റഷ്യയിലെത്തിയിരുന്നു.

ഇത്തവണ യുഎസ് വ്യോമസേനയുടെ സി-17 വിമാനം മോസ്കോയിലെത്തിയത് എന്തിനാണെന്ന കാര്യത്തിൽ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. സൈനികരെയും അതിനൊപ്പം ഭാരമേറിയ സൈനിക ഉപകരണങ്ങളും ദീർഘദൂരത്തേക്ക് കൊണ്ടുപോകാൻ രൂപകൽപ്പന ചെയ്‌തിട്ടുള്ളതാണ് സി-17 ഗ്ലോബ് മാസ്‌റ്റർ. അതിനാൽ വിമാനത്തിന്റെ അപ്രതീക്ഷിത മോസ്കോ സന്ദർശനം വിവിധ അഭ്യൂഹങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

പ്രധാനമായി ചർച്ച ചെയ്യപ്പെടുന്നത് നയതന്ത്ര നീക്കമോ തടവുകാരുടെ കൈമാറ്റമോ ആണെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ഓഗസ്‌റ്റിൽ മുൻ യുഎസ് മറൈൻ റോബർട്ട് ഗിൽമാനെ റഷ്യ മോചിപ്പിച്ചതും ഈ വർഷം നേരത്തെ നടന്ന തടവുകാരുടെ കൈമാറ്റങ്ങളും ഇതിന് പശ്ചാത്തലമായാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
റഷ്യ-യുക്രൈൻ സമാധാന ചർച്ചകൾ നിലവിൽ കാര്യമായ പുരോഗതിയില്ലാതെ തുടരുന്ന സാഹചര്യത്തിൽ ഇതിന് പ്രസക്തിയേറെയാണ്.

ഇരു രാജ്യങ്ങളും തമ്മിലുള്ള രഹസ്യ നയതന്ത്ര ആശയവിനിമയ ചാനലുകൾ ഇപ്പോഴും സജീവമായിരിക്കാമെന്ന വിലയിരുത്തലുകളും ഇതിനിടെ ഉയരുന്നുണ്ട്. എന്നാൽ മോസ്കോയിലെത്തിയ യുഎസ് സൈനിക വിമാനത്തിന്റെ ദൗത്യം സംബന്ധിച്ച് റഷ്യയോ യുഎസോ ഔദ്യോഗികമായി സ്ഥിരീകരണം നൽകാത്ത സ്ഥിതിക്ക് പല വിധത്തിലുള്ള റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.



Source link

Leave a Reply

Your email address will not be published. Required fields are marked *