Headlines

മൂന്ന് ദിവസം കൊണ്ട് കൂടിയത് 5000 രൂപയോളം, ഗള്‍ഫിലെ സ്ഥിതി ഇങ്ങനെ.. സ്വര്‍ണം വില്‍ക്കാന്‍ സമയമായോ? | Dubai Gold Prices Gain Dh21.75 In Single Day, First Time After One Month, Is This Time To Sell Gold?


Gulf

oi-Jithin TP

സ്വര്‍ണത്തിന് കഴിഞ്ഞ ദിവസങ്ങളില്‍ വില കൂടിയതോടെ നിക്ഷേപകര്‍ ആശ്വാസത്തില്‍. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള സാധ്യതകള്‍ക്കിടയില്‍, ഒരു മാസത്തിന് ശേഷം ആദ്യമായി ദുബായില്‍ സ്വര്‍ണവില 500 ദിര്‍ഹം എന്ന നിലവാരം മറികടന്നു. 24 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഒറ്റ ദിവസം കൊണ്ട് 21.75 ദിര്‍ഹത്തിന്റെ വര്‍ധനവുണ്ടായി. ബുധനാഴ്ച വിപണി തുറക്കുമ്പോള്‍ 492.25 ദിര്‍ഹമായിരുന്ന വില, വ്യാഴാഴ്ച 514 ദിര്‍ഹം എന്ന നിലയിലാണ് വ്യാപാരം നടത്തിയത്.

മറ്റ് വിഭാഗങ്ങളായ 22 കാരറ്റ്, 21 കാരറ്റ്, 18 കാരറ്റ്, 14 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും യഥാക്രമം 475.75 ദിര്‍ഹം, 456 ദിര്‍ഹം, 391 ദിര്‍ഹം, 305 ദിര്‍ഹം എന്നിങ്ങനെ ഉയര്‍ന്ന നിരക്കിലാണ് വ്യാപാരം നടന്നത്. സ്‌പോട്ട് ഗോള്‍ഡ് വില 0.37 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 4,260.43 ഡോളറിലെത്തി. അതേസമയം, വെള്ളി വിലയില്‍ കാര്യമായ മാറ്റമില്ലാതെ 0.1 ശതമാനം വര്‍ധനവോടെ 62.08 ഡോളറില്‍ വ്യാപാരം തുടര്‍ന്നു.

Dubai Gold

ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം സാധാരണ നിലയിലാക്കാന്‍ അമേരിക്ക, ഇറാന്‍, ഒമാന്‍ എന്നിവര്‍ ഇടക്കാല കരാറിലെത്താന്‍ അടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വിപണിക്ക് അനുകൂലമായ സാഹചര്യം ഒരുക്കിയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഈ കരാര്‍ സാധ്യതകള്‍ പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകള്‍ കുറയ്ക്കാനും, ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഇനിയും ഉയര്‍ത്തുമെന്ന പ്രതീക്ഷകള്‍ ലഘൂകരിക്കാനും സഹായിച്ചതായി സെഞ്ച്വറി ഫിനാന്‍ഷ്യല്‍ സിഐഒ വിജയ് വാലേച്ച പറഞ്ഞു.

‘ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അയയുമെന്ന സൂചനകള്‍ നിക്ഷേപകരുടെ പലിശനിരക്ക് വര്‍ധനവ് സംബന്ധിച്ച പ്രതീക്ഷകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് രണ്ട് തവണ നിരക്ക് വര്‍ധനവ് പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത്, ഇപ്പോള്‍ വര്‍ഷാവസാനത്തോടെ ഒരു തവണ മാത്രം വര്‍ധനവ് ഉണ്ടാകുമെന്നാണ് വിപണി കണക്കുകൂട്ടുന്നത്,’ വിജയ് വാലേച്ച കൂട്ടിച്ചേര്‍ത്തു.

കുറഞ്ഞ പലിശനിരക്ക് പ്രതീക്ഷകള്‍ സാധാരണയായി സ്വര്‍ണം പോലുള്ള, സ്ഥിരമായ വരുമാനം നല്‍കാത്ത ആസ്തികള്‍ക്ക് അനുകൂലമാണ്. ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധനവ് സംബന്ധിച്ച പ്രതീക്ഷകള്‍ കുറഞ്ഞതും, ചൈനീസ് ഗോള്‍ഡ് ഇടിഎഫുകളിലെ പുതിയ നിക്ഷേപങ്ങള്‍ വര്‍ധിച്ചതും സ്വര്‍ണവിലയിലെ മുന്നേറ്റത്തിന് കരുത്തേകുന്നു. വര്‍ഷാവസാനത്തോടെ ഒരു തവണ കൂടിയെ നിരക്ക് വര്‍ധനവ് വിപണി പ്രതീക്ഷിക്കുന്നുള്ളൂ.

ചൈനയില്‍ നിന്നുള്ള പിന്തുണ സ്വര്‍ണ വിപണിക്ക് തുടര്‍ന്നും ലഭിക്കുന്നുണ്ട്. അവിടെ സ്വര്‍ണത്തെ അടിസ്ഥാനമാക്കിയുള്ള ഇടിഎഫുകളില്‍ തുടര്‍ച്ചയായി 14 ദിവസങ്ങളിലായി നിക്ഷേപ പ്രവാഹം രേഖപ്പെടുത്തി. മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ കാലയളവാണിത്. സ്ഥാപനതലത്തിലുള്ള ഈ പുതിയ ആവശ്യം ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ വിപണിയില്‍ നിക്ഷേപകരുടെ മനോഭാവം മെച്ചപ്പെടുന്നതിനെ സൂചിപ്പിക്കുന്നു.

കൂടാതെ, വില ഔണ്‍സിന് 4,000 ഡോളര്‍ എന്ന നിര്‍ണായക നിലവാരത്തിന് മുകളില്‍ നിലനിര്‍ത്താനും ഇത് സഹായിച്ചു എന്ന് വാലേച്ച വ്യക്തമാക്കി.



Source link

Leave a Reply

Your email address will not be published. Required fields are marked *