Last Updated:
കാഴ്ചക്കാരെ കൂട്ടാനും സോഷ്യൽ മീഡിയയിൽ ലൈക്കുകൾ നേടാനും വേണ്ടി ക്ഷേത്രങ്ങളെയും പുണ്യഭൂമികളെയും ഇത്തരം പരീക്ഷണ വേദികളാക്കി മാറ്റുന്നതിനെതിരെയും പലരും രോഷം പ്രകടിപ്പിച്ചു
ഭക്തരുടെ നെറ്റിയിൽ ലളിതമായൊരു തിലകം ചാർത്തുന്നത് ലാഭകരമായ ഒരു വരുമാന മാർഗ്ഗമാകുമോ? കേൾക്കുമ്പോൾ അതിശയമായി തോന്നാമെങ്കിലും, തീർച്ചയായും സാധിക്കുമെന്നാണ് ഒരു കണ്ടന്റ് ക്രിയേറ്റർ പറയുന്നത്. തീർത്ഥാടന കേന്ദ്രമായ ഋഷികേശിൽ പരമ്പരാഗത വസ്ത്രവും വെർമിലിയൻ പേസ്റ്റും ത്രിശൂല ആകൃതിയിലുള്ള അച്ചും മാത്രമായി ഇറങ്ങിത്തിരിച്ച യുവാവ് വെറും മൂന്ന് മണിക്കൂർ കൊണ്ട് സമ്പാദിച്ചത് 2,300 രൂപയിലധികമാണ് ഒരു സോഷ്യൽ മീഡിയ താരത്തിന് ലഭിച്ചത്.
പ്രമുഖ വ്യവസായി ഹർഷ് ഗോയങ്ക ഉൾപ്പെടെയുള്ളവർ X (ട്വിറ്റർ)-ൽ “പണം സമ്പാദിക്കാനുള്ള പുതിയ മാർഗം” എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
വീഡിയോയുടെ തുടക്കത്തിൽ മെറൂൺ നിറത്തിലുള്ള പരമ്പരാഗത വസ്ത്രം ധരിച്ചാണ് ഇദ്ദേഹം ഋഷികേശിലെ തെരുവുകളിൽ ഭക്തർക്ക് തിലകം ചാർത്താൻ ആരംഭിക്കുന്നത്. ആദ്യത്തെ ഒരു മണിക്കൂറിൽ വെറും 20 പേർ മാത്രമാണ് ഇയാളിൽ നിന്ന് തിലകം സ്വീകരിച്ചത്. പരീക്ഷണം പരാജയപ്പെടുമെന്നും പരമാവധി 50 മുതൽ 60 രൂപ വരെ മാത്രമേ ലഭിക്കൂ എന്നും കരുതിയ നിമിഷത്തിലായിരുന്നു വഴിത്തിരിവ്.
വൈകുന്നേരത്തെ പ്രശസ്തമായ ഗംഗാ ആരതി സമയത്ത് ഘാട്ടിൽ വൻ ജനക്കൂട്ടം തടിച്ചുകൂടിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ആളുകൾ സ്വമേധയാ മുന്നോട്ട് വന്ന് തിലകം ചാർത്തുകയും പണം നൽകാനും തുടങ്ങി. ചിലർ 10-ഓ 20-ഓ രൂപ നൽകിയപ്പോൾ, മറ്റു ചിലർ 100 രൂപയോ അതിൽ കൂടുതലോ സന്തോഷത്തോടെ നൽകി. വെറും മൂന്ന് മണിക്കൂറിനുള്ളിൽ 400 ഓളം പേർക്ക് തിലകം ചാർത്തിയതായും ആകെ 2,350 രൂപ സമ്പാദിച്ചതായും യുവാവ് വീഡിയോയിൽ പറയുന്നു. ദിവസവും ഇതേ രീതിയിൽ ചെയ്താൽ പ്രതിമാസം 70,000 രൂപയോളം സമ്പാദിക്കാമെന്നും ഇയാൾ കണക്കുകൂട്ടുന്നു.
മതപരമായ ആചാരങ്ങളെയും വിശ്വാസങ്ങളെയും വെറുമൊരു ബിസിനസ് അവസരമായി ചിത്രീകരിക്കുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്. “മതത്തിന്റെ പേരിൽ നമ്മുടെ നാട്ടിൽ ഏത് ബിസിനസ്സും വിജയിക്കും” എന്നായിരുന്നു ഒരു ഉപയോക്താവിന്റെ പ്രതികരണം.
കാഴ്ചക്കാരെ കൂട്ടാനും സോഷ്യൽ മീഡിയയിൽ ലൈക്കുകൾ നേടാനും വേണ്ടി ക്ഷേത്രങ്ങളെയും പുണ്യഭൂമികളെയും ഇത്തരം പരീക്ഷണ വേദികളാക്കി മാറ്റുന്നതിനെതിരെയും പലരും രോഷം പ്രകടിപ്പിച്ചു. ശാസ്ത്രപ്രകാരം യോഗ്യരായ പുരോഹിതന്മാർക്ക് മാത്രമേ തിലകം ചാർത്താൻ അവകാശമുള്ളൂ എന്നും, ഇതിനെ വെറുമൊരു പണമുണ്ടാക്കൽ മാർഗ്ഗമായി കാണുന്നത് ശരിയല്ലെന്നും ഭക്തർ ചൂണ്ടിക്കാണിക്കുന്നു.
