Headlines

പെട്രോള്‍ വില 125 രൂപയിലേക്കോ? അന്ന് രക്ഷിച്ചത് ഇ20 പെട്രോളെന്ന് നിതിന്‍ ഗഡ്കരി | Petrol And Diesal Would Have Cost 125/litre During March-April Without Ethanol Blending Says Nitin Gadkari


India

oi-Jithin TP

ഇ20 പെട്രോള്‍ ഏകദേശം 32 ദശലക്ഷം ടണ്‍ ക്രൂഡ് ഓയില്‍ ലാഭിക്കാന്‍ സഹായിച്ചുവെന്ന് റോഡ്-ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സമയത്ത് എഥനോള്‍ മിശ്രണം ഇല്ലായിരുന്നില്ലെങ്കില്‍ പെട്രോളിന് ലിറ്ററിന് 125 രൂപ വരെ വിലയാകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ക്രൂഡ് ഓയിലിനായുള്ള ഇന്ത്യയുടെ 88 ശതമാനത്തോളം വരുന്ന ഇറക്കുമതി ആശ്രയത്വം കുറയ്ക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

പശ്ചിമേഷ്യന്‍ പ്രതിസന്ധിക്കിടയില്‍, ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വലിയ വര്‍ധനവുണ്ടായെങ്കിലും, കൃത്യമായ സര്‍ക്കാര്‍ ഇടപെടലുകള്‍, വൈവിധ്യമാര്‍ന്ന ഉറവിടങ്ങളില്‍ നിന്നുള്ള സംഭരണം, ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന ജൈവ ഇന്ധനങ്ങളുടെ വര്‍ധിച്ച പങ്കാളിത്തം എന്നിവയിലൂടെ ഉപഭോക്താക്കളെ സംരക്ഷിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു എന്നും ഗഡ്കരി പറഞ്ഞു.

Petrol

ആഗോള ക്രൂഡ് ഓയില്‍ വിലയില്‍ 70-80 ശതമാനത്തോളം വര്‍ധനവുണ്ടായപ്പോഴും, ആഭ്യന്തര ഇന്ധനവിലയില്‍ 7-8 ശതമാനം മാത്രമാണ് വര്‍ധനവുണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘പശ്ചിമേഷ്യന്‍ പ്രതിസന്ധി രൂക്ഷമായ സമയത്ത് പെട്രോളിന്റെ വിപണി വില ലിറ്ററിന് 125 രൂപ വരെയാകാമായിരുന്നു. എന്നാല്‍ എണ്ണ വിപണന കമ്പനികള്‍ക്ക് ലിറ്ററിന് 70 രൂപ നിരക്കില്‍ എഥനോള്‍ സംഭരിക്കാന്‍ കഴിഞ്ഞതുകൊണ്ട് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ലിറ്ററിന് 94.77 രൂപ എന്ന നിരക്കില്‍ തന്നെ പെട്രോള്‍ ലഭിക്കുന്നത് തുടരാനായി,’ അദ്ദേഹം പറഞ്ഞു.

ഇറക്കുമതി ചെയ്യുന്ന പെട്രോളിന് പകരം ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന എഥനോള്‍ ഉപയോഗിക്കുന്നതിലൂടെ, അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലയിലെയും വിനിമയ നിരക്കിലെയും ഏറ്റക്കുറച്ചിലുകള്‍ മൂലമുള്ള ആഘാതം കുറയ്ക്കാന്‍ ഇന്ത്യക്ക് സാധിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി.

എണ്ണ വിപണന കമ്പനികള്‍ക്ക് വരുമാനം ഉണ്ടാക്കാനുള്ള ഒരു മാര്‍ഗം എന്നതിലുപരി, ഊര്‍ജ്ജ സുരക്ഷ, വില സ്ഥിരത, കര്‍ഷക ക്ഷേമം, വിദേശനാണ്യ ലാഭം എന്നിവയ്ക്കായുള്ള തന്ത്രപരമായ നിക്ഷേപമാണ് എഥനോള്‍ മിശ്രണം എന്ന് ഇത് തെളിയിക്കുന്നു എന്നും ഗഡ്കരി അവകാശപ്പെട്ടു. ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാരാണ് ഇന്ത്യയെന്നും, രാജ്യത്തിന്റെ ക്രൂഡ് ഓയില്‍ ആവശ്യകതയുടെ 85 ശതമാനത്തോളവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നതെന്നും മന്ത്രി പറഞ്ഞു.

ഇ20 പെട്രോളിന്റെ ചില്ലറ വില്‍പ്പന വില വിപണി അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില, വിനിമയ നിരക്കുകള്‍, ചരക്ക് ഗതാഗത ചെലവ്, നികുതികള്‍, എത്തനോള്‍ സംഭരണച്ചെലവ്, മറ്റ് പ്രവര്‍ത്തനച്ചെലവുകള്‍ എന്നിവ പരിഗണിച്ച ശേഷമാണ് പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ പെട്രോള്‍ വില തീരുമാനിക്കുന്നത്. 2026 ഫെബ്രുവരി-മാര്‍ച്ച് കാലയളവില്‍ പെട്രോളിന്റെ ചില്ലറ വില്‍പ്പന വില വിപണി നിശ്ചയിച്ച നിരക്കിനേക്കാള്‍ താഴെയായിരുന്നു,

ഇതിനെത്തുടര്‍ന്ന് പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ക്ക് പെട്രോള്‍ ഇനത്തില്‍ ഏകദേശം 21,300 കോടി രൂപയുടെ വരുമാന നഷ്ടം നേരിടേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ പദ്ധതിയിലൂടെ ഏകദേശം 1.98 ലക്ഷം കോടി രൂപയുടെ വിദേശനാണ്യം ലാഭിക്കാനും, 317 ലക്ഷം ടണ്‍ ക്രൂഡ് ഓയിലിന് പകരമായി എത്തനോള്‍ ഉപയോഗിക്കാനും, 952 ലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളല്‍ കുറയ്ക്കാനും, കര്‍ഷകര്‍ക്ക് 1.66 ലക്ഷം കോടി രൂപയിലധികം അധിക വരുമാനം ലഭ്യമാക്കാനും സാധിച്ചു എന്നും ഗഡ്കരി ചൂണ്ടിക്കാട്ടി.



Source link

Leave a Reply

Your email address will not be published. Required fields are marked *