Gulf
oi-Nidhin Illikkambath
ദുബായ്: ഡ്രൈവറില്ലാ ടാക്‌സി സർവീസ് ദുബായിലും ആരംഭിച്ച് യൂബർ. ചൈനീസ് കമ്പനിയായ ബൈഡുവിന്റെ ഡ്രൈവറില്ലാ വാഹന സർവീസായ അപ്പോളോ ഗോ ആണ് യൂബർ ദുബായിലെ സ്വന്തം ശൃംഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭാവിയിൽ ദുബായിൽ ആയിരക്കണക്കിന് ഡ്രൈവറില്ലാ വാഹനങ്ങൾ നിരത്തിലിറക്കാനാണ് പദ്ധതിയെന്ന് യൂബർ അറിയിച്ചു.
ബൈഡുവിന്റെ ആറാം തലമുറ ആർടി6 റോബോടാക്‌സി വാഹനങ്ങളാണ് പുതിയ സർവീസിനായി ഉപയോഗിക്കുന്നത്. ആദ്യഘട്ടത്തിൽ ജുമൈറ, ഉം സുഖീം മേഖലകളിലാണ് സർവീസ് ലഭ്യമാകുക. പിന്നീട് മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും. യൂബർ ആപ്പിൽ യൂബർ എക്‌സ് അല്ലെങ്കിൽ യൂബർ കംഫർട്ട് തിരഞ്ഞെടുക്കുമ്പോൾ ഡ്രൈവറില്ലാ വാഹനം ലഭിക്കാം.

കൂടാതെ ആപ്പിലെ ‘ഓട്ടോണമസ്’ ഓപ്ഷൻ തിരഞ്ഞെടുത്തും യാത്രക്കാർക്ക് ഡ്രൈവറില്ലാ കാർ ഉപയോഗിക്കാം. ബൈഡുവുമായുള്ള പങ്കാളിത്തം ആഗോളതലത്തിൽ ഡ്രൈവറില്ലാ ഗതാഗതം വികസിപ്പിക്കുന്നതിലെ പ്രധാന ചുവടുവയ്പ്പാണെന്നാണ് യൂബർ പറയുന്നത്. ദുബായിൽ സർവീസ് ആരംഭിക്കുന്നതോടെ വിവിധ കമ്പനികളുമായുള്ള പങ്കാളിത്തത്തിലൂടെ പൊതുനിരത്തുകളിൽ ഡ്രൈവറില്ലാ വാഹനങ്ങൾ എത്തിക്കുന്ന പദ്ധതിക്ക് തുടക്കമാകുമെന്നും അവർ അറിയിച്ചു.
ഭാവിയിലെ സ്‌മാർട്ട് ഗതാഗത സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി യുഎഇയിൽ ഡ്രൈവറില്ലാ വാഹനങ്ങൾക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചുവരികയാണ്. നിരവധി കമ്പനികൾ സ്വയം പ്രവർത്തിക്കുന്ന വാഹനങ്ങൾ നിരത്തിലിറക്കാനുള്ള ശ്രമത്തിലാണ്. അബുദാബിയിൽ വീറൈഡ് എന്ന കമ്പനിയുമായി ചേർന്ന് യൂബർ ഇതിനകം ഡ്രൈവറില്ലാ ടാക്‌സി സർവീസ് നടത്തുന്നുണ്ട്.
2024-ൽ അബുദാബിയിൽ ആരംഭിച്ച ഈ സർവീസ് യൂബറിന്റെ ആദ്യ അന്താരാഷ്ട്ര ഡ്രൈവറില്ലാ സർവീസായിരുന്നു. യൂബർ 2020-ൽ യുഎഇ ആസ്ഥാനമായ യാത്രാ സേവന കമ്പനിയായ കരീം 3.1 ബില്യൺ ഡോളറിന് ഏറ്റെടുത്തിരുന്നു. അടുത്തിടെ ഡെലിവറി ഹീറോയുടെ ഉടമസ്ഥതയിലുള്ള തലബാത്തിനെയും 14.8 ബില്യൺ ഡോളറിന്റെ ഇടപാടിലൂടെ സ്വന്തമാക്കി.
ബൈഡുവിന്റെ അപ്പോളോ ഗോ സർവീസിന് യുഎഇയിൽ നിരവധി പങ്കാളിത്തങ്ങളുണ്ട്. ദുബായ് ടാക്‌സി കമ്പനിയുമായി ചേർന്ന് ദുബായിലെ നിരത്തുകളിൽ 1,000-ത്തിലധികം ഡ്രൈവറില്ലാ ടാക്‌സികൾ എത്തിക്കാനാണ് ബൈഡുവിന്റെ പദ്ധതി. ജനുവരിയിൽ സുരക്ഷാ ഡ്രൈവറില്ലാതെ പൂർണമായും സ്വയം പ്രവർത്തിക്കുന്ന വാഹനങ്ങൾ പരീക്ഷിക്കുന്നതിനുള്ള ദുബായിലെ ആദ്യ അനുമതിയും അപ്പോളോ ഗോയ്ക്ക് ലഭിച്ചിരുന്നു.
മാർച്ചിൽ അബുദാബി ആസ്ഥാനമായ സാങ്കേതികവിദ്യാ കമ്പനിയായ കെ2യുമായി അപ്പോളോ ഗോ പങ്കാളിത്തം ആരംഭിച്ചു. അബുദാബിയിലെ തിരഞ്ഞെടുത്ത റൂട്ടുകളിൽ ഡ്രൈവറില്ലാ ടാക്‌സികൾ പ്രവർത്തിപ്പിക്കാനാണ് പദ്ധതി. അതിനിടെ ഡ്രൈവറില്ലാ വാഹനങ്ങളെ എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി അവയ്ക്ക് പ്രത്യേക ലൈസൻസ് പ്ലേറ്റുകൾ നൽകാനും ദുബായ് ഭരണകൂടം ശ്രമം തുടങ്ങിയിട്ടുണ്ട്.