Headlines

ജെൻ സി മാത്രമല്ല ജെൻ ആൽഫയും ചില്ലറക്കാരല്ല; സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങൾക്കായി സമരം ചെയ്‌ത്‌ വിദ്യാർഥികൾ | Gen Alpha Is Also Strong; Students Stage Protest Demanding Basic School Infrastructure In Uttar Pradesh


India

oi-Nidhin Illikkambath

ലഖ്‌നൗ: പരീക്ഷാ നടത്തിപ്പും ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ജെൻ-സി വിദ്യാർഥികൾ നടത്തിയ പ്രതിഷേധങ്ങൾക്ക് പിന്നാലെ, ഇപ്പോഴിതാ ജെൻ-ആൽഫ തലമുറയിലെ കുട്ടികളും സമര രംഗത്തേക്ക് ഇറങ്ങിയിരിക്കുകയാണ്. സാധാരണയായി ഏകദേശം 2013 മുതൽ 2020-കളുടെ മധ്യം വരെ ജനിച്ച കുട്ടികളെയാണ് ജെൻ-ആൽഫ എന്ന് വിളിക്കുന്നത്. അവരാണ് ഇപ്പോൾ ആവശ്യങ്ങൾ നേടിയെടുക്കാൻ സമരത്തിന് ഇറങ്ങിയത്.

ഉത്തർപ്രദേശിലെ ഫത്തേപ്പൂർ ജില്ലയിലെ സർവോദയ ഇന്റർ കോളേജിൽ നടന്ന ഇവരുടെ പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. കിഷൻപൂരിലെ സർവോദയ ഇന്റർ കോളേജിന് മുന്നിൽ ഒത്തുകൂടിയ വിദ്യാർഥികൾ സ്‌കൂളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ടു. വൈദ്യുതി, ശുദ്ധമായ കുടിവെള്ളം, ക്ലാസ് മുറികളിൽ ആവശ്യമായ വായുസഞ്ചാരം, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.

gen alpha

നൂറുകണക്കിന് വിദ്യാർഥികൾ പ്ലക്കാർഡുകളും ബാനറുകളും ബിആർ അംബേദ്ക്കറിന്റെ ചിത്രങ്ങളും കൈയിൽ പിടിച്ചാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളിൽ വിദ്യാർഥികൾ സ്‌കൂൾ അധികൃതർക്കെതിരെ മുദ്രാവാക്യം വിളിക്കുന്നതും, മാസങ്ങളായി പരിഹരിക്കപ്പെടാത്ത വിവിധ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടുന്നതും കാണാമായിരുന്നു.

സ്‌കൂളിൽ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, കായിക സൗകര്യങ്ങൾ എന്നിവ ഇല്ലെന്ന് വിദ്യാർഥികൾ പറയുന്നു. ചില ക്ലാസ് മുറികളിലെ സീലിംഗ് ഫാനുകൾ സുരക്ഷിതമല്ലെന്നും അവയിൽ നിന്ന് വിദ്യാർഥികൾക്ക് വൈദ്യുതാഘാതമേറ്റ സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും വിദ്യാർഥികൾ ആരോപിച്ചു. പ്രവേശന സമയത്ത് അനധികൃതമായി പണം ഈടാക്കുകയും മാർക്ക് ലിസ്‌റ്റ് ഉൾപ്പെടെയുള്ള രേഖകൾ നൽകുന്നതിനും പണം ആവശ്യപ്പെടുകയും ചെയ്യുന്നുവെന്നും അവർ ആരോപിച്ചു.

തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം തുടരുമെന്നും അവർ മുന്നറിയിപ്പ് നൽകി. ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികൾ പങ്കെടുത്ത ഈ പ്രതിഷേധം സ്‌കൂളിലെ പതിവ് പ്രവർത്തനങ്ങളെ ബാധിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ലാൽ ബഹാദൂർ സിംഗും കിഷൻപൂർ സ്‌റ്റേഷൻ ഹൗസ് ഓഫീസർ മനീഷ് സിംഗും ആദ്യം വിദ്യാർഥികളെ സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും, വിദ്യാർഥികൾ തങ്ങളുടെ ആവശ്യങ്ങളിൽ ഉറച്ചുനിന്നു.

ഉച്ചയോടെ ജില്ലാ ഇൻസ്പെക്റ്റർ ഓഫ് സ്‌കൂൾസ് രാകേഷ് കുമാർ സ്‌കൂളിലെത്തി വിദ്യാർഥികളുമായി ചർച്ച നടത്തി. അവരുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ 24 മണിക്കൂറിനുള്ളിൽ ആരംഭിക്കുമെന്ന് രേഖാമൂലം ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിച്ചത്. ഇതോടെ രാജ്യത്താകമാനം ശ്രദ്ധ നേടിയിരിക്കുകയാണ് യുപിയിലെ ജെൻ ആൽഫാ സമരം.



Source link

Leave a Reply

Your email address will not be published. Required fields are marked *