Headlines

കൊച്ചിക്കാർക്ക് സന്തോഷ വാർത്ത; 3 പ്രധാന റെയിൽവേ സ്‌റ്റേഷനുകളിൽ സ്കൈവാക്ക്, മെട്രോയെ ബന്ധിപ്പിക്കും! | Good News For Kochi Residents; Skywalks To Connect Three Major Railway Stations With The Metro


Kerala

oi-Nidhin Illikkambath

കൊച്ചി: ജില്ലയിലെ മൂന്ന് പ്രധാന റെയിൽവേ സ്‌റ്റേഷനുകളിൽ സ്കൈവാക്ക് കൊണ്ടുവരാൻ നീക്കങ്ങൾ തുടങ്ങിയിരിക്കുകയാണ്. കൊച്ചിയോട് ചേർന്ന് കിടക്കുന്ന തൃപ്പൂണിത്തുറ, എറണാകുളം ജങ്ഷൻ (സൗത്ത്), എറണാകുളം ടൗൺ (നോർത്ത്) എന്നീ സ്‌റ്റേഷനുകളിലാണ് സ്‌കൈവാക്ക് നിർമ്മിക്കാൻ റെയിൽവേ തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ റെയിൽവേ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് സമീപത്തെ കൊച്ചി മെട്രോ സ്‌റ്റേഷനുകളിലേക്ക് നേരിട്ട് സുരക്ഷിതമായി എത്താൻ യാത്രക്കാർക്ക് സാധിക്കും.

പദ്ധതിക്ക് റെയിൽവേ ബോർഡിന്റെ അംഗീകാരം ലഭിക്കുന്നതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ് ബന്ധപ്പെട്ട അധികൃതർ അറിയിച്ചിരിക്കുന്നത്. ഇതിനായി വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കി ബോർഡിന് സമർപ്പിക്കുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

kochi

എറണാകുളം ജങ്ഷനിലും എറണാകുളം ടൗൺ സ്‌റ്റേഷനിലും സ്കൈവാക്ക് വേണമെന്ന ആവശ്യം ജൂലൈ 23-ന് തിരുവനന്തപുരത്ത് നടന്ന ഡിവിഷണൽ റെയിൽവേ യൂസേഴ്‌സ് കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിൽ ചർച്ചയായിരുന്നു. സ്‌റ്റേഷൻ നവീകരണ പദ്ധതിയുടെ ഭാഗമായി സ്കൈവാക്കുകൾ നിർമ്മിക്കുമെന്ന് റെയിൽവേ അധികൃതർ യാത്രക്കാരുടെ പ്രതിനിധികൾക്ക് ഉറപ്പ് നൽകുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് നടപടികൾക്ക് വേഗം കൂടുന്നത്.

ട്രെയിനിൽ നിന്ന് മെട്രോയിലേക്കും തിരിച്ചും യാത്ര ചെയ്യാൻ സുരക്ഷിതവും ബുദ്ധിമുട്ടില്ലാത്തതുമായ വഴിയാണ് സ്കൈവാക്ക് ഒരുക്കുക. ഇത് മുതിർന്ന പൗരന്മാർക്കും കുടുംബങ്ങൾക്കും ഭാരമേറിയ ലഗേജ് കൈവശമുള്ള യാത്രക്കാർക്കും ഏറെ സഹായകരമാകുമെന്നാണ് വിലയിരുത്തൽ. ഇതിന്റെ കൂടുതൽ വിവരങ്ങൾ ഡിപിആർ വന്ന ശേഷവുമാവും പുറത്തുവിടുക.

അതേസമയം, എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിൽ ടിക്കറ്റ് കൗണ്ടറിൽ നിന്ന് പ്രധാന പ്രവേശന കവാടം വരെ മേൽക്കൂരയുള്ള നടപ്പാതയും നിർമ്മിക്കാൻ റെയിൽവേ പദ്ധതിയിടുന്നുണ്ട്. ശക്തമായ മഴയിലും കടുത്ത ചൂടിലും നിന്ന് ദിവസേന യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകൾക്ക് ഇത് ആശ്വാസമാകും.

യോഗത്തിൽ യാത്രക്കാർ എറണാകുളം ജങ്ഷനിലെ ആറു പ്ലാറ്റ്‌ഫോമുകളും അടിയന്തരമായി നീളം കൂട്ടണമെന്ന് ആവശ്യപ്പെട്ടു. നിലവിൽ ഒന്നാം പ്ലാറ്റ്‌ഫോം ഒഴികെ മറ്റൊന്നിലും 24 കോച്ചുകളുള്ള ട്രെയിനുകൾ മുഴുവൻ നിർത്താൻ കഴിയുന്നില്ല. ഇതുമൂലം ദീർഘദൂര ട്രെയിനുകൾ ഔട്ടർ സിഗ്നലിൽ നിർത്തേണ്ടിവരുകയും സർവീസുകൾ വൈകുകയും ചെയ്യുന്നു.

രണ്ടാം പ്ലാറ്റ്‌ഫോമിന്റെ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മൂന്നും നാലും പ്ലാറ്റ്‌ഫോമുകളുടെ വികസന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നുമാണ് ഇതിന് റെയിൽവേ നൽകിയ മറുപടി. മുതിർന്ന പൗരന്മാർക്കും ഗർഭിണികൾക്കും ഭിന്നശേഷിക്കാർക്കും സൗകര്യമൊരുക്കാൻ എറണാകുളം ജങ്ഷനിലെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും എസ്‌കലേറ്ററുകളും ലിഫ്റ്റുകളും സ്ഥാപിക്കണമെന്നും യാത്രക്കാരുടെ അസോസിയേഷൻ ആവശ്യപ്പെട്ടു.

ഉച്ചയ്ക്ക് 3 മുതൽ 4 മണി വരെ കോട്ടയം-എറണാകുളം ജങ്ഷൻ റൂട്ടിൽ നിലവിൽ ട്രെയിൻ സർവീസ് ഇല്ലാത്തതിനാൽ, ആ സമയത്ത് പുതിയ പ്രതിദിന പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു. മാത്രമല്ല എറണാകുളത്ത് നിന്ന് പുതുച്ചേരിയിലേക്ക് നേരിട്ടുള്ള ട്രെയിൻ സർവീസ് ആരംഭിക്കണമെന്നും അസോസിയേഷന്റെ ആവശ്യങ്ങളിൽ ഉൾപ്പെടുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *