Partner Content
oi-Nidhin Illikkambath
തന്റെ പിതാവും പ്രമുഖ വ്യവസായിയുമായ ഗൗതം അദാനി കടുത്ത വിമർശനങ്ങളും പരിശോധനകളും നേരിട്ട കാലഘട്ടത്തിലും രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോയതിനെക്കുറിച്ച് പ്രതികരിച്ച് കരൺ അദാനി. അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിസർച്ചിന്റെ ആരോപണങ്ങളും അമേരിക്കൻ നീതിന്യായ വകുപ്പുമായി ബന്ധപ്പെട്ട നടപടികളും ഉൾപ്പെടെ നിരവധി വിവാദങ്ങൾക്കിടയിലും പിതാവ് പ്രവർത്തനങ്ങളിൽ ഉറച്ചുനിന്നത് തനിക്ക് വലിയൊരു പാഠമായിരുന്നുവെന്ന് കരൺ തുറന്നുപറഞ്ഞു.
ഒരു മകനെന്ന നിലയിൽ ഇത്തരം പ്രയാസകരമായ കാലഘട്ടത്തിലൂടെ പിതാവ് കടന്നുപോകുന്നത് കാണുമ്പോൾ എന്താണ് തോന്നിയതെന്ന് പലരും തന്നോട് ചോദിച്ചിരുന്നുവെന്ന് കരൺ അദാനി പറഞ്ഞു. കുടുംബം പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്ത് ആ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞിരുന്നില്ലെന്നും എന്നാൽ ഇപ്പോൾ ആ കാലഘട്ടത്തെ കുറിച്ച് തിരിഞ്ഞുനോക്കാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു വ്യവസായി എന്ന നിലയിൽ അസാധാരണമായ സമ്മർദം നേരിടുന്ന ഒരു സ്ഥാപനത്തെ കാണുന്നതും ഒരു മകനെന്ന നിലയിൽ സ്വന്തം പിതാവ് അതേ സമ്മർദം നേരിടുന്നത് കാണുന്നതും രണ്ട് വ്യത്യസ്‌ത അനുഭവങ്ങളാണെന്ന് കരൺ അദാനി പറഞ്ഞു. ആ കാലയളവിൽ സാഹചര്യങ്ങൾ തന്റെ പിതാവ് ചുറ്റുമുള്ള ആളുകളോട് പെരുമാറുന്ന രീതിയെ കാര്യമായി മാറ്റിയില്ല എന്നതാണ് തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച കാര്യങ്ങളിലൊന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിസന്ധി നിറഞ്ഞ ഒരു കാലഘട്ടത്തിലെ ഏറ്റവും ശക്തമായ പ്രതികരണം ചിലപ്പോൾ പ്രതികരിക്കാതിരിക്കുകയും പകരം സ്വന്തം പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടുപോകുകയും ചെയ്യുന്നതായിരിക്കാമെന്നും കരൺ അദാനി പറഞ്ഞു. പുതിയ ആരോപണങ്ങളും വിമർശനങ്ങളും നിറഞ്ഞ വാർത്തകളോടെയായിരുന്നു പല ദിവസങ്ങളും ആരംഭിച്ചിരുന്നതെന്നും അത്തരം സാഹചര്യങ്ങളിൽ തനിക്ക് ദേഷ്യവും ആശങ്കയും തോന്നിയിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു.
എന്നാൽ ആ കാലഘട്ടത്തിൽ ഏറ്റവും ശ്രദ്ധയിൽപ്പെട്ടത് പുറത്തുനിന്നുള്ള വിമർശനങ്ങളല്ലെന്നും മറിച്ച് തന്റെ പിതാവ് ഓരോ ദിവസവും രാവിലെ എഴുന്നേറ്റ് വീണ്ടും ജോലിയിലേക്ക് മടങ്ങിയതാണെന്നും കരൺ അദാനി പറഞ്ഞു. അടിസ്ഥാന സൗകര്യ പദ്ധതികൾ പൂർത്തിയാക്കേണ്ടതുണ്ടായിരുന്നു. സ്ഥാപനത്തെ ആശ്രയിക്കുന്ന നിരവധി ആളുകളുണ്ടായിരുന്നു. തുറമുഖങ്ങളുടെ പ്രവർത്തനം തുടരേണ്ടതുണ്ടായിരുന്നു. വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും വൈദ്യുതി എത്തിക്കേണ്ടതുണ്ടായിരുന്നു. വിമാനത്താവളങ്ങൾ യാത്രക്കാരെ സേവിച്ചുകൊണ്ടിരിക്കേണ്ടതുണ്ടായിരുന്നു.
ഫലങ്ങൾ പതിറ്റാണ്ടുകൾക്ക് ശേഷം മാത്രമേ കാണാനാകൂ എന്നറിയാമെങ്കിലും നിക്ഷേപങ്ങളും പദ്ധതികളും തുടരേണ്ടതുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ കുടുംബം ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുന്നു എന്ന കാരണത്താൽ ഇന്ത്യയുടെ വികസനം നിർത്തിവെച്ചില്ലെന്നും അതുപോലെ തന്റെ പിതാവും പ്രവർത്തനം നിർത്തിയില്ലെന്നും കരൺ അദാനി വ്യക്തമാക്കി.
താൻ വളർന്നുവരുമ്പോൾ പിതാവിനെ ഒരു വലിയ വ്യവസായി എന്ന നിലയിൽ കണ്ടിരുന്നില്ലെന്നും തന്റെ കാഴ്‌ചപ്പാടിൽ അദ്ദേഹം എന്നും പാപ്പ മാത്രമായിരുന്നുവെന്നും കരൺ അദാനി പറഞ്ഞു. വലിയ പ്രസംഗങ്ങളോ പൊതുവേദികളിലെ പ്രകടനങ്ങളോ ഇഷ്‌ടപ്പെടാത്ത വ്യക്തിയായിരുന്നെങ്കിലും മുന്നിലുള്ള ജോലിയിൽ പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അസാധാരണമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ മൂന്ന് വർഷത്തെ സംഭവവികാസങ്ങൾ തന്റെ പിതാവ് അടിസ്ഥാന സൗകര്യ വികസനത്തിനും രാജ്യനിർമാണത്തിനും ജീവിതം സമർപ്പിച്ചതിന്റെ ആഴത്തിലുള്ള കാരണം മനസിലാക്കാൻ തന്നെ സഹായിച്ചുവെന്നും കരൺ അദാനി പറഞ്ഞു. ഇന്ത്യയുടെ വളരുന്ന ആഗ്രഹങ്ങൾ നിറവേറ്റാൻ ഭാവിയിൽ ഇന്ന് പലർക്കും സങ്കൽപ്പിക്കാനാകാത്തത്ര വലിയ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമായി വരുമെന്ന ഉറച്ച വിശ്വാസമാണ് പിതാവിന്റെ പ്രവർത്തനങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വിശ്വാസമാണ് ഗൗതം അദാനി എടുത്തിട്ടുള്ള നിരവധി പ്രധാന തീരുമാനങ്ങളെ സ്വാധീനിച്ചതെന്നും കരൺ അദാനി പറഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, പ്രതിസന്ധികളെ നേരിടാനുള്ള യഥാർഥ ശക്തി വലിയ വാക്കുകളിലോ വിമർശകർക്ക് മറുപടി നൽകുന്നതിലോ അല്ല, മറിച്ച് ലക്ഷ്യത്തിൽ ഉറച്ചുനിന്ന് പ്രവർത്തനം തുടരുന്നതിലാണ്.